മന്ത്രി മന്ദിരത്തിലെ ലൈംഗീക ചുവയുള്ള സംഭാഷണങ്ങള്‍, കേരളം കേട്ട വിവാദ ഫോണ്‍വിളി, എല്ലാ പരാതികളും പിന്‍വലിച്ചു; ശശീന്ദ്രന്‍ മന്ത്രിയാകുന്നത് ഇങ്ങനെ

തിരുവനന്തപുരം: മംഗളം ചാനല്‍ കേരളത്തിലുയര്‍ത്തിയ വിവാദ കൊടുങ്കാറ്റാണ് ഇന്നലത്തെ കോടതി വിധിയോടെ കെട്ടടങ്ങിയത്. ചാനലിന്റെ ഉത്ഘാടനദിനം തന്നെ പുറത്ത്‌വിട്ട ഒരു എക്‌സ്‌ക്ലൂസീവ് വാര്‍ത്തയായിരുന്നു ശശീന്ദ്രന്റെ രാജിയില്‍ കലാസിച്ച ഫോണ്‍കെണി വിവാദം. മാധ്യമങ്ങളുടെ അന്തസത്തയെക്കുറിച്ചുള്ള ചര്‍ച്ചകളും ഈ വാര്‍ത്തയോടെ അന്തരീക്ഷത്തില്‍ നിറഞ്ഞു.

ഫോണ്‍കെണി കേസില്‍ മുന്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെ തിരുവനന്തപുരം സി.ജെ.എം കോടതി കുറ്റവിമുക്തനാക്കി. ഇതോടെ, ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ എന്‍സിപിയില്‍ തുടങ്ങി. മന്ത്രിസ്ഥാനം മോഹിച്ച് വളഞ്ഞ വഴി നോക്കിയ കേരള കോണ്‍ഗ്രസ് ബിയുടെ ഗണേശ് കുമാറിനും, ആര്‍എസ്പി ലെനിനിസ്റ്റിന്റെ കോവൂര്‍ കുഞ്ഞുമോനുമൊക്കെ ഇനി നിരാശപ്പെടേണ്ടി വരും. കായല്‍ ചാണ്ടി എന്ന ദുഷ്പേര് കേള്‍പ്പിച്ച് ഭൂമി കയ്യേറ്റത്തിന്റെ പേരില്‍ മന്ത്രിസഭ വിടേണ്ടി വന്ന തോമസ് ചാണ്ടിയുടെ കസേര ഇനി ശശീന്ദ്രന്‍ സ്വന്തമാക്കുമെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശശീന്ദ്രനും അതിന് പിന്നാലെ തോമസ് ചാണ്ടിക്കും മന്ത്രിപദവി ഒഴിയേണ്ടി വന്നത് എന്‍സിപിക്ക് വലിയ ക്ഷീണമായിരുന്നു. ഏതെങ്കിലും തരത്തില്‍ മുന്നണിയില്‍ തങ്ങളുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ കിണഞ്ഞുള്ള ശ്രമത്തിലായിരുന്നു പാര്‍ട്ടി നേതാക്കള്‍.

കഴിഞ്ഞ ദിവസം തനിക്ക് യാതൊരു പരാതിയുമില്ലെന്ന് പരാതിക്കാരി ബോധിപ്പിച്ച സാഹചര്യത്തിലാണ് വിധി ശശീന്ദ്രന് അനുകൂലമായത്. പരാതിക്കാരി ശശീന്ദ്രന് അനുകൂലമായി മൊഴിമാറ്റിയിരുന്നു. മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലെന്നും തന്നോട് ഫോണില്‍ അശ്ലീലം സംസാരിച്ചിട്ടില്ലെന്നും മന്ത്രി വസതിയില്‍ വെച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും അവര്‍ മൊഴി നല്‍കി. തന്നോട് ഫോണില്‍ സംസാരിച്ചത് മന്ത്രിയാണെന്ന് ഉറപ്പില്ലെന്നും അവര്‍ കോടതിയെ അറിയിച്ചു.

നേരത്തെയും എ.കെ. ശശീന്ദ്രനെതിരായ പരാതിയും തുടര്‍ നടപടികളും റദ്ദാക്കണമെന്ന് യുവതി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ആ ഹര്‍ജി പിന്‍വലിച്ചു. അതിനുശേഷമാണ് ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് വീണ്ടും മൊഴി മാറ്റിയത്.

വിധി വന്നയുടന്‍ തന്നെ എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. നേതാക്കള്‍ ഇന്ന് പാര്‍ട്ടി ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്ക് ഡല്‍ഹിക്ക് പോകും. നാളെയാണ് ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്. മറ്റുതടസ്സങ്ങള്‍ ഒന്നുമില്ലെങ്കില്‍ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച ഔദ്യോഗികമായ പ്രഖ്യാപനമുണ്ടായേക്കും. കുറ്റവിമുക്തനായാല്‍ ശശീന്ദ്രന് മടങ്ങി വരാന്‍ തടസ്സമില്ലെന്ന് എല്‍ഡിഎഫും മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.

കുറ്റവിമുക്തനാക്കപ്പെട്ടാല്‍ ശശീന്ദ്രന്‍ തന്നെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ച് വരുമെന്ന് നേരത്തെ തന്നെ എന്‍.സി.പി പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിധി തിരിച്ചടിയുണ്ടാക്കുമോ എന്ന ആശങ്കയിലായിരുന്നു പാര്‍ട്ടി നേതാക്കള്‍. കേസ് പരിഗണിക്കാനിരുന്ന ശനിയാഴ്ച രാവിലെ പരാതിക്കാരിയായ ചാനല്‍ പ്രവര്‍ത്തകയുടെ മൊഴിയെ ചോദ്യം ചെയ്തതുകൊണ്ട് മറ്റൊരു ഹര്‍ജി കൂടിയെത്തിയതും ആശയക്കുഴപ്പമുണ്ടാക്കി. തൈക്കാട് സ്വദേശിനിയായ സാമൂഹ്യ പ്രവര്‍ത്തകയായിരുന്നു ഹര്‍ജി നല്‍കിയത്. പരാതിക്കാരി മൊഴിമാറ്റിയത് പേടികൊണ്ടാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ ഈ ഹര്‍ജിയും തള്ളിക്കൊണ്ട് കോടതി എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കി.

Top