മഞ്ജുവാര്യരെ സാക്ഷിയാക്കില്ല; ലേഡി സൂപ്പര്‍സ്റ്റാര്‍ സ്വയം ഒഴിവായതെന്നും സംശയം; പോലീസ് വാദം കോടതിയില്‍ കൂടുതല്‍ ദുര്‍ബലമാകും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരേയുള്ള കുറ്റപത്രത്തില്‍ നടി മഞ്ജു വാര്യരെ സാക്ഷിയാക്കില്ലെന്ന് പൊലീസ് തീരുമാനം. മഞ്ജുവിനെ സാക്ഷിയാക്കണമെന്ന് പോലീസിന് നിയമോപദേശം കിട്ടിയിരുന്നു. എന്നാല്‍ അവര്‍ ചില അസൗകര്യങ്ങള്‍ അറിയിച്ചതിനാലാണ് ഒഴിവാക്കുന്നതെന്നാണ് സൂചന. തുടരന്വേഷണ സാധ്യതകള്‍ നിലനിര്‍ത്തുന്ന കുറ്റപത്രമാകും പോലീസ് കോടതിയില്‍ നല്‍കുക. കുടുംബപരമായ പ്രശ്‌നങ്ങളാണ് മഞ്ജു കേസില്‍ നിന്നും ഒഴിവാകാന്‍ കാരണമെന്ന് കരുതുന്നു. എന്നാല്‍ അക്രമത്തിന് ഇരയായ നടിയും ദിലീപും തമ്മിലുള്ള ശത്രുതയുടെ കാരണം കോടതിയെ ധരിപ്പിക്കാന്‍ മഞ്ജുവിന്റെ സാന്നിധ്യം അനിവാര്യമാണ്. തുടരന്വേഷണ സാധ്യതകള്‍ നിലനിര്‍ത്തുന്ന കുറ്റപത്രമാകും പൊലീസ് കോടതിയില്‍ നല്‍കുക.

ഒരു കുറ്റകൃത്യം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ആദ്യം ചെയ്യേണ്ടത് നിയമത്തിന്റെ ഭാഷയില്‍ മെന്‍സ്റിയ തെളിയിക്കണം. മെന്‍സ്റിയ എന്നാല്‍ കുറ്റകരമായ ഉദ്ദേശം ഉണ്ടാവുക എന്നതാണ്. മഞ്ജു വാര്യരയുടെ അടുത്ത സുഹൃത്ത് എന്നതും അമേരിക്കയിലെ ഷോയ്ക്കിടെ നടന്ന ചില കാര്യങ്ങള്‍ മഞ്ജുവിനെ അറിയിച്ചതാണ് വൈരാഗ്യത്തിന് കാരണം എന്നും ഉള്ളതാണ് ഈ വിഷയത്തിലെ പ്രധാന മെന്‍സ്റിയ. അത് തെളിയിക്കാന്‍ മഞ്ജു വാര്യരയുടെ മൊഴി അത്യാവശ്യം ആണ്. ഇതാണ് പൊലീസിന് ഇല്ലാതാകുന്നത്. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ പിന്മാറ്റം ദിലീപിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്നും പൊലീസ് കോടതിയോട് ആവശ്യപ്പെട്ടേക്കും. ദിലീപ് ഹാജരാക്കിയ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ പുതിയ കേസെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. നടിയെ ആക്രമിച്ച ദിവസം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്നാണ് ദിലീപ് പറഞ്ഞത്. ഇക്കാര്യം ബോധ്യപ്പെടുത്താന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പൊലീസ് പറയുന്നത്. ദിലീപ് ചികിത്സയ്ക്ക് ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും അവിടെ പ്രവേശിപ്പിച്ചിരുന്നില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അതിനിടെ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനിരിക്കേ ശക്തമായ തെളിവുകളുടെ അഭാവത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുന്നുവെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. എന്നാല്‍ ആശയക്കുഴപ്പമൊന്നുമില്ലെന്നാണ് പൊലീസ് മറുനാടനോട് പറയുന്നത്. ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ നീക്കം നടന്നിരുന്നു. ഇത് വേണ്ടെന്ന് വച്ചതാണ് പുതിയ തലത്തിലെ ചര്‍ച്ചകള്‍ക്ക് കാരണം.

ഒരു ഘട്ടത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാനും പിന്നീട് ഏഴാം പ്രതിയാക്കാനും ശ്രമം നടത്തിയ അന്വേഷണസംഘം ഇപ്പോള്‍ അതില്‍ നിന്ന് പിന്മാറി. ദിലീപിനെ എട്ടാം പ്രതിയാക്കാനാണ് തീരുമാനം. ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ കിട്ടിയില്ലെന്ന സൂചനയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനത്തില്‍ നിന്ന് വ്യക്തമാകുന്നതെന്നാണ് വിലയിരുത്തല്‍. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തതും പ്രധാന സാക്ഷികളില്‍ ചിലര്‍ മൊഴി മാറ്റിയതുമാണ് പൊലീസിന് തിരിച്ചടിയായത്. പള്‍സര്‍ സുനിയും കൂട്ടുപ്രതിയായ വിജേഷും, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ വന്നത് കണ്ടെന്ന മൊഴിയാണ് പ്രധാന സാക്ഷിയായ ജീവനക്കാരന്‍ മാറ്റിയത്.

കണ്ണൂര്‍ സ്വദേശിയായ മറ്റൊരു പ്രതി ചാര്‍ളിയും അന്വേഷണസംഘത്തിന് മുന്നില്‍ നല്‍കിയ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ ആവര്‍ത്തിച്ചില്ല. ദിലീപ് നല്‍കിയ ക്വട്ടേഷന്റെ ഭാഗമായാണ് നടിക്കെതിരെ നടന്ന ആക്രമണമെന്ന് സുനി തന്നോട് പറഞ്ഞെന്ന മൊഴിയാണ് ചാര്‍ളി മാറ്റിയത്. സാക്ഷികളുടെ മൊഴിമാറ്റമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത് നീണ്ടുപോകാനിടയാക്കിയത്. കുറ്റപത്രം നീണ്ടുപോയപ്പോള്‍ തന്നെ പൊലീസിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നാളെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തീരുമാനം.

ദേ പുട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദിലീപ് വിദേശത്തേക്ക് പോകാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചു. ഈ സാഹചര്യത്തിലാണ് നിലവിലുള്ള തെളിവുകള്‍ മാത്രം ഹാജരാക്കി ചൊവ്വാഴ്ച കുറ്റപത്രം നല്‍കാന്‍ പൊലീസ് തീരുമാനിച്ചതെന്നാണ് വിവരം. ദിലീപിന്റെ ആവശ്യത്തെ കോടതിയില്‍ എതിര്‍ക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഗൂഢാലോചന നടത്തിയത് ദിലീപാണെന്ന് ആരോപിച്ച് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷനും പൊലീസും പലവട്ടം വാദിച്ചിരുന്നു. ഇതേ തുടര്‍ന്ന് 85 ദിവസമാണ് ദിലീപ് ജയിലില്‍ കഴിഞ്ഞത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കി ദിലീപിനെ ജയിലില്‍ തളയ്ക്കാനായിരുന്നു പൊലീസിന്റെ ആദ്യ ശ്രമം. എന്നാല്‍ കുറ്റപത്രം വൈകുമെന്ന സാഹചര്യം ഉറപ്പായപ്പോള്‍ നടന് കോടതി ജാമ്യം നല്‍കുകയായിരുന്നു.

തന്നെക്കൊണ്ടു കൃത്യം ചെയ്യിച്ചത് ദിലീപാണെന്ന പള്‍സര്‍ സുനിയുടെ മൊഴിയാണ് പൊലീസിന്റെ പക്കലുള്ള ഏക തെളിവ്. അതിനു ദിലീപിന്റെ ഡ്രൈവറായ അപ്പുണ്ണിയെയും നാദിര്‍ഷായെയും ജയിലില്‍നിന്നു പലതവണ വിളിച്ചതിന്റെ രേഖയുണ്ട്. കളമശേരി എ.ആര്‍. ക്യാമ്പിലെ പൊലീസുകാരന്‍ അനിഷീനെ പ്രതിയാക്കിയെങ്കിലും 164-ാം വകുപ്പു പ്രകാരം മൊഴിയെടുക്കാന്‍ കോടതി അനുവദിച്ചില്ല. ഈ സാഹചര്യത്തില്‍ മാപ്പുസാക്ഷിയാക്കി ശിക്ഷയില്‍നിന്ന് ഒഴിവാക്കാനാണു ശ്രമം. അനീഷ് ഫോണ്‍ നല്‍കിയതു പൊലീസിന്റെ അറിവോടെയാണെന്നു പ്രതിഭാഗം വാദിക്കുന്നു. മാപ്പുസാക്ഷിയാക്കി പ്രതിസ്ഥാനത്തുനിന്നു ഒഴിവാക്കി തലയൂരാനാണു പൊലീസിന്റെ നീക്കം. അനീഷിനെകൊണ്ട് ഇതു ചെയ്യിപ്പിച്ചതു പൊലീസിലെ ചില ഉന്നതരാണെന്നും പ്രതിഭാഗം ആരോപിക്കുന്നു.

തന്റെ ഫോണിന്റെ സിം കാര്‍ഡ് നശിപ്പിച്ചു കളഞ്ഞെന്നാണു അനീഷ് പറയുന്നത്. ഇതും കോടതിയില്‍ നിലനില്‍ക്കില്ല. സുനിയെ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച ചാര്‍ളി, ജയിലില്‍നിന്നു കത്തെഴുതാന്‍ സഹായിച്ച വിപിന്‍ലാല്‍ എന്നിവരും മാപ്പുസാക്ഷിയാണ്. കാവ്യമാധവന്റെ കാക്കനാട്ടെ വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ സുനി എത്തിയെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. എന്നാല്‍, സിസി.ടിവി ദൃശ്യങ്ങളില്‍ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ അതും പൊളിഞ്ഞു. ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ ലോക്കേഷനില്‍വച്ചു പള്‍സര്‍ സുനിയും ദിലീപും കണ്ടതിന്റെ രണ്ടുചിത്രങ്ങള്‍ കൊണ്ടുവന്നെങ്കിലും അതും വ്യാജമാണെന്നു പരിശോധനയില്‍ തെളിയുകയായിരുന്നുവെന്നും വിലയിരുത്തലുണ്ട്. ഇത് പൊലീസ് സ്ഥിരീകരിക്കുന്നില്ല.

പള്‍സറും ദിലീപും പലവട്ടം ഒരേ ടവര്‍ ലോക്കേഷനില്‍ ഉണ്ടായിരുന്നുവെന്നു തെളിയിക്കുന്ന വിവരങ്ങളാണു മറ്റൊന്ന്. നാലു കിലോമീറ്റര്‍ ദൂരം ഒരു ടവറില്‍ നിന്നുള്ള പ്രസരണം ലഭിക്കുമെന്നാണു മറുവാദം. ദിലീപും താനും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നുവെന്നാണു ആക്രമിക്കപ്പെട്ട നടിയുടെ മൊഴി. ദിലീപ് ക്രൂരനും എന്തുംചെയ്യാന്‍ മടിയില്ലാത്തവനുമാണെന്നും വ്യക്തമാക്കുന്ന സിനിമാരംഗത്തെ ചിലരുടെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്. ദിലീപിന്റെ സ്വഭാവത്തെപ്പറ്റി അറിയാന്‍ മുന്‍ ഭാര്യ മഞ്ജു വാര്യരുടെ മൊഴി രണ്ട് തവണ പൊലീസ് എടുത്തിരുന്നു.

എന്നിട്ടും മഞ്ജുവിനെ സാക്ഷിയാക്കാന്‍ പൊലീസിനാകാത്തതും പ്രോസിക്യൂഷന് തിരിച്ചടിയാകുമെന്നാണ് ദിലീപ് പക്ഷം പറയുന്നത്. 24 പേര്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. സമീപകാലത്തൊന്നും ഒരു കേസില്‍ ഇത്രയും പേര്‍ രഹസ്യമൊഴി നല്‍കിയിട്ടില്ല. മുന്നൂറിലധികം സാക്ഷിമൊഴികളുമുണ്ട്.

Top