ഒറ്റപ്പെട്ടു പോയ കുട്ടിയാനയെ 72 മണിക്കൂറിനു ശേഷം അമ്മയാനക്കരികിലെത്തിച്ച വനപാലകര്‍ക്ക് കൈയടി  

 

 

മേട്ടുപ്പാളയം: കാട്ടാനയെ ഒന്ന് വിരട്ടി വിട്ടപ്പോള്‍ നാട്ടുകാരും വനപാലകരും ചിന്തിച്ച് കാണില്ല അടുത്ത 72 മണിക്കൂര്‍ തങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രിയാണെന്ന്. കോയമ്പത്തൂര്‍ ജില്ല മേട്ടുപ്പാളയം ഫോറസ്റ്റ് റേഞ്ചില്‍ തേക്കംപട്ടി വനഭാഗത്താണ് സംഭവം.  ബുധനാഴ്ച രാവിലെ മേട്ടുപ്പാളയം വനഭദ്രകാളിയമ്മന്‍ ക്ഷേത്രത്തില്‍നിന്നു തേക്കംപട്ടിയിലേക്ക് പോകുന്ന റോഡിലാണ് സംഭവത്തിന്റെ തുടക്കം. റോഡിന്റെ ഒരു വശം നെല്ലിമല റിസര്‍വ് വനവും മറുഭാഗത്ത് കുറച്ചുതാഴെയായി ഭവാനിപുഴയുമാണുള്ളത്.  വെള്ളംകുടിച്ച ശേഷം ഇറങ്ങിയ പിടിയാന റോഡ് മുറിച്ചുകടക്കാന്‍ നില്‍ക്കുമ്പോഴാണ് സ്ഥലത്തെ കര്‍ഷകനായ ഗണേശന്‍ ട്രാക്ടര്‍ ഓടിച്ചെത്തിയത്. ആനയെ കണ്ട ഗണേശന്‍ ട്രാക്ടര്‍ നിര്‍ത്തി. പിന്നെ ട്രാക്ടറിന്റെ ശബ്ദംകൂട്ടിയും ഹോണ്‍ മുഴുക്കിയും ആനയെ ഓടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതുവരെ ശാന്തനായി നിന്ന ആന ട്രാക്ടര്‍ ലക്ഷ്യമാക്കി ഓടിവന്നതോടെ ഗണേശനും അവിടെയുണ്ടായിരുന്ന ബൈക്കുകാരനും ഓടിരക്ഷപ്പെട്ടു. ഇവര്‍ അടുത്തുള്ള നെല്ലിമല ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിച്ചു. അവരെത്തുമ്പോഴും ആന സംഭവസ്ഥലത്ത് തന്നെ നില്‍ക്കുകയായിരുന്നു.  കലിപൂണ്ട ആന ട്രാക്ടറിനെയും ബൈക്കിനേയും മറിച്ചിടുകയും ചെയ്തു. ശബ്ദം ഉണ്ടാക്കിയും പടക്കം പൊട്ടിച്ചും ആനയെ വിരട്ടാനുള്ള ശ്രമം ഉണ്ടായതോടെ ആന വനപാലകരെയും വിരട്ടി. ഒരുമണിക്കൂറോളം പണിപ്പെട്ട് പടക്കമെറിഞ്ഞു ആനയെ കാട്ടിലേക്ക് കയറ്റിവിട്ടു.  ആനയെ ഓടിച്ചു വിട്ട ആശ്വാസത്തില്‍ നില്‍ക്കുമ്പോഴാണ് പുഴയുടെ വശത്തെ ചെറിയ വെള്ളചാലില്‍ നിന്ന് കുഞ്ഞാനയുടെ നേര്‍ത്ത നിലവിളി കേട്ടത്. ഇത്രയും ആന അവിടെ നിന്നതിന്റെ കാര്യം അപ്പോഴാണ് വനപാലകര്‍ക്ക് മനസിലായത്. പിന്നീട് അമ്മയാനയേയും കുട്ടിയാനയേയും ഒരുമിച്ച് ചേര്‍ക്കാന്‍ നാട്ടുകാരും വനപാലകരും ഒന്നിച്ചിറങ്ങി.
വിരട്ടിയ ആന വീണ്ടും തന്റെ ഒരുമാസം പ്രായമായ കുഞ്ഞാനയെ തേടിയെത്തുമെന്ന പ്രതീക്ഷയില്‍ ഇവര്‍ കാത്തിരുന്നു. എന്നാല്‍ ആദ്യ രണ്ട് ദിവസങ്ങളിലും നിരാശരായി. അതുവരെ എല്ലാവരുടെയും ഓമനയായിമാറിയ ആനക്കുട്ടന് ലാക്ടോജനും പാലും കുപ്പിയിലാക്കി നല്‍കി അമ്മയെപോലെ പരിപാലിക്കുകയായിരുന്നു ജീവനക്കാര്‍. മനുഷ്യമണം തുടര്‍ച്ചയായി ഏറ്റതോടെ അമ്മയാന എത്തില്ലെന്ന് ഇവര്‍ വിശ്വസിച്ചു. എന്നാല്‍ ആനക്കുട്ടിയെ കുറച്ചകലെയായി വിട്ടയച്ച് കാത്തിരുന്നതിന് വിരാമമായത് വ്യാഴാഴ്ച വൈകീട്ടോടെയാണ്.  സന്ധ്യയുടെ മറവില്‍ എത്തിയ അമ്മ കുഞ്ഞിനെ കണ്ടയുടന്‍ വാത്സല്യം കൊണ്ട് ഓടിയെത്തിയതോടെ വനപാലകരുടെ കണ്ണ് നിറഞ്ഞു. വനപാലകരുടെയും നാട്ടുകാരുടെയും വിരട്ടലില്‍ പിരിഞ്ഞ അമ്മയാനയും കുട്ടിക്കൊമ്പനും നീണ്ട 72 മണിക്കൂറുകള്‍ക്ക് ശേഷം ഒന്നുചേരുകയായിരുന്നു. അതേസമയം കുട്ടിയാനയെ എടുത്ത് നടക്കുന്ന വനപാലകന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി. വനപാലകരെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി.

 

Top