‘കേരള ബാങ്ക്’ സഹകരണ ബാങ്കുകളുടെ അടിവേരറുക്കും: മുല്ലപ്പള്ളി രാമചന്ദ്രൻ; ഭരണഘടനാ അവകാശങ്ങൾ കാറ്റിൽ പറത്തുന്നു

കേരള ബാങ്ക് നിലവിൽ വരികയാണ്. എന്നാൽ ബാങ്കിൻ്റെ പ്രവർത്തനം കേരളത്തിലെ സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തെ തകർക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മുല്ലപ്പള്ളി കാര്യകാരണ സഹിതം കേരള ബാങ്കിനെ എതിർക്കുന്നത്.

പോസ്റ്റിൻ്റെ പൂർണ്ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫെബ്രുവരിയില്‍ കേരള ബാങ്ക് നിലവില്‍വരുമെന്ന സഹകരണമന്ത്രിയുടെ പ്രഖ്യാപനം സഹകരണ പ്രസ്ഥാനങ്ങളുടെ അടിവേരറുക്കുന്ന നീക്കമാണ്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന 13 ജില്ലാ സഹകരണ ബാങ്കുകളെ വേങ്ങര ഉപതെരഞ്ഞെടുപ്പ് സമയത്ത് ഒറ്റയടിക്ക് ഓര്‍ഡിനന്‍സിലൂടെ പിരിച്ചുവിട്ടുകൊണ്ടാണ് കേരളബാങ്ക് രൂപീകരണമെന്ന ആശയത്തിന് ഇടതുസര്‍ക്കാര്‍ തുടക്കം കുറിച്ചത്. സഹകരണ ബാങ്കുകളെ തകര്‍ത്ത് വാണിജ്യ ബാങ്കുകള്‍ രൂപീകരിക്കാന്‍ ആരാണ് ഈ സര്‍ക്കാരിന് അധികാരം നല്‍കിയത്.

വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും തമ്മില്‍ വ്യത്യാസമുണ്ട്. സഹകരണ തത്വങ്ങളുടെ പൂര്‍ണ്ണമായ നിഷേധവും സഹകരണ പ്രസ്ഥാനത്തെ കേരളത്തില്‍ കുഴിച്ചുമൂടാനുള്ള നീക്കവുമാണിത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സഹകരണം മൗലികമായ അവകാശമാക്കിമാറ്റിയ നാടാണ് നമ്മുടേത്. 97-ാം ഭരണഘടനാ ഭേദഗതിയിലൂടെ സഹകരണ അവകാശ നിയമം പാര്‍ലമെന്റ് പാസാക്കിയപ്പോള്‍ അതു സഹകരണ രംഗത്തെ വിപ്ലവകരമായ നടപടിയായിട്ടാണ് രാജ്യമൊട്ടാകെയുള്ള ലക്ഷോപലക്ഷം സഹകാരികള്‍ അതിനെ പ്രകീര്‍ത്തിച്ചത്.

കേരളബാങ്ക് സ്ഥാപിക്കുന്നതിലൂടെ ഭരണഘടനാനുസൃതമായ സഹകാരികളുടെ അവകാശങ്ങളെയാണ് കാറ്റില്‍ പറത്തിയിരിക്കുന്നത്. കേരള ബാങ്ക് എന്ന തീരുമാനം ഒരിക്കലും അംഗീകരിക്കാന്‍ സാധ്യമല്ല. ബ്രട്ടീഷുകാര്‍ കൊണ്ടുവന്ന സഹകരണ പ്രസ്ഥാനത്തെ ജനകീയ പ്രസ്ഥാനമാക്കി മാറ്റിയത് മഹാത്മാ ഗാന്ധിജിയും ജവഹര്‍ലാല്‍ നെഹ്രുവുമാണ്. ലോകത്തിന്ന് ഏറ്റവും ബൃഹത്തും ശക്തവുമായിട്ടുള്ള സഹരണ പ്രസ്ഥാനങ്ങളുള്ളത് ഇന്ത്യയിലാണ്. ദേശീയപ്രസ്ഥാന കാലത്ത് സഹരണ പ്രസ്ഥാനം വളര്‍ത്തുന്നതിനും തുടങ്ങുന്നതിനും കേരള ഗാന്ധി കെ.കേളപ്പന്‍ രംഗത്ത് വന്നപ്പോള്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അദ്ദേഹത്തെ അധിക്ഷേ പിക്കാനും ഒറ്റപ്പെടുത്താനും പരിഹസിക്കാനും നടത്തിയ ശ്രമങ്ങള്‍ ഈ നാട് മറന്നിട്ടില്ല.

കേരളത്തിലെ സഹകരണ പ്രസ്ഥാനവുമായി ഒരു വൈകാരിക ബന്ധവും അവകാശപ്പെടാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാവില്ല. സഹരണ മേഖല ഒരു മഹാപ്രസ്ഥാനമായപ്പോള്‍ അവ പിടിച്ചെടുക്കാന്‍ അക്രമവും പേശിബലവും മുഷ്‌ക്കും കാണിച്ച പാര്‍ട്ടിയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. കേരള ബാങ്കെന്ന ആശയത്തെ കോണ്‍ഗ്രസ് എതിര്‍ക്കുന്നില്ല. കേരള സര്‍ക്കാരിന് അത്തരമൊരു ബാങ്ക് നടത്താന്‍ എല്ലാ സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍ സഹകരണ പ്രസ്ഥാനത്തെ ചോരയില്‍ മുക്കിക്കൊന്നിട്ടല്ല കേരള ബാങ്ക് രൂപീകരിക്കേണ്ടത്. അതിനെതിരെ സഹകാരികളെ അണിനിരത്തി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനോടൊപ്പം നിയമനടപടിയുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുക തന്നെ ചെയ്യും. അത്തരമൊരു തീരുമാനം കെ.പി.സി.സി. നേതൃത്വം കൈക്കൊണ്ടിട്ടുണ്ട്.

Top