രണ്ട് മണിക്കൂറിനുള്ളില്‍ ആറ് കൊലപാതകങ്ങള്‍; പ്രതി അറസ്റ്റില്‍

 

 

ഗുരുഗ്രാം: മനസാക്ഷിയെ നടുക്കി കൊണ്ട് രണ്ട് മണിക്കൂറിനുള്ളില്‍ ആറ് പേരെ കൊലചെയ്ത സംഭവം നടന്നത് ഹരിയാനയിലെ പല്‍വാല്‍ നഗരത്തിലാണ്. ചൊവാഴ്ചയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പൊലീസ് പിടികൂടി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കും നാല് മണിക്കും ഇടയിലാണ് ആറ് പേരും കൊലചെയ്യപ്പെട്ടത്. പല്‍വാല്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് ആറ് കൊലപാതകങ്ങളും നടന്നത്. ഇവയെല്ലാം ചെയ്തത് ഒരാള്‍ തന്നെയെന്നാണ് പൊലീസിന്റെ നിഗമനം. ആദര്‍ശ് നഗറില്‍ നിന്നാണ് ഒടുവില്‍ പ്രതിയെ പിടികൂടിയത്. ഇയാള്‍ പൊലീസിനെയും ആക്രമിക്കാന്‍ ശ്രമിച്ചു. മുന്‍ കരസേന ഉദ്യോഗസ്ഥനായ നരേഷ് എന്നയാളാണ് കൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. പുലര്‍ച്ചെ രണ്ടരയോടെ സ്ഥലത്തെ ഒരു ആശുപത്രിയില്‍ വച്ച് ഒരു സ്ത്രീയെ ആണ് ഇയാള്‍ ആദ്യം തലയ്ക്കടിച്ചു കൊന്നത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഒരാള്‍ കമ്പിവടിയുമായി നടന്നുപോകുന്നത് പൊലീസിന് ലഭിക്കുന്നത്. ആദ്യത്തെ കൊലയ്ക്ക് ശേഷം വഴിയിലേക്കിറങ്ങിയ പ്രതി പല്‍വാലിലെ ആഗ്ര റോഡ് മുതല്‍ മിനാര്‍ ഗേറ്റ് വരെ വഴിയരികില്‍ കണ്ട നാല് പേരെയാണ് കമ്പി വടിക്ക് അടിച്ചുകൊന്നത്. ഏറ്റവും ഒടുവില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി.

Top