സ്വന്തം ലേഖകൻ
ഡൽഹി: മസിലുകൾ പെരുപ്പിച്ച് കാണികളെ അമ്പരപ്പിക്കുകയാണ് ഈ പെൺകുട്ടി.സൗത്ത് കൊറിയയിൽ നടന്ന ഏഷ്യൻ ബോഡി ബിൽഡിങ് ആൻഡ് ഫിസിക് ചാംപ്യൻഷിപ്പിൽ വെളളി മെഡൽ കരസ്ഥമാക്കിയിട്ടുണ്ട് യൂറോപ്പ. 2016 ലും ഇതേ നേട്ടം യൂറോപ്പ സ്വന്തമാക്കിയിരുന്നു. അടുത്ത തവണ സ്വർണ്ണമാണ് യൂറോപ്പ ലക്ഷ്യമിടുന്നത്. പേരിലെ കൗതുകത്തെക്കുറിച്ച് യൂറോപ്പ വിശദീകരിക്കുന്നതിങ്ങനെ.
അച്ഛൻ മെർച്ചന്റ് നേവിയിൽ ക്യാപ്റ്റനായിരുന്നു. താൻ അമ്മയുടെ ഉദരത്തിൽ വളരുന്നതായി ഇരുവരും തിരിച്ചറിയുന്നത് സാംകോ യൂറോപ്പ എന്ന കപ്പലിൽ വെച്ചാണ്. ബോഡി ബിൽഡിംഗ് പുരുഷൻമാർക്കേ പറ്റൂവെന്ന ധാരണകളെ തിരുത്തുകയാണ് യൂറോപ്പ ഭൗമിക്. പേരിൽ വിദേശ ഛായയുണ്ടെങ്കിലും ബംഗാളുകാരിയാണ് ഈ 18 കാരി.
ജനിക്കുന്നത് ആണാണെങ്കിൽ സാം എന്നും പെണ്ണാണെങ്കിൽ യൂറോപ്പയെന്നും പേരിടണമെന്ന് കപ്പലിലെ ജീവനക്കാർ ഒന്നടങ്കം പറഞ്ഞിരുന്നു. അങ്ങനെയാണ് തനിക്ക് യൂറോപ്പയെന്ന പേരുവീണത്. കുട്ടിക്കാലത്ത് പൊക്കം കുറവായതിനാൽ സഹപാഠികൾ കളിയാക്കുമായിരുന്നു. ഇതോടെയാണ് ശരീരം മെച്ചപ്പെടുത്തണമെന്ന ചിന്തയുണ്ടായതും അതിനായി പ്രവർത്തിച്ചതും.അങ്ങനെ ജിമ്മിൽ പോകാൻ തുടങ്ങുകയും ഭക്ഷണ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
ശരീരം മെച്ചപ്പെട്ടതോടെ 2015 ൽ ആദ്യമായി ഒരു മത്സരത്തിൽ അണിനിരന്നു. വിജയിക്കാനായില്ലെങ്കിലും കർണാടകയിലെ ബെൽഗാമിൽ നടന്ന ആ മത്സരം മികച്ച അനുഭവമായിരുന്നു. അവിടെവെച്ചാണ് ഇന്ദ്രാണിൽ മെയ്റ്റി എന്ന കോച്ചിനെ ഞാൻ കണ്ടെത്തുന്നത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2016 ൽ ഏഷ്യൻ ബോഡി ബിൽഡിങ് ആൻഡ് ഫിസിക് ചാംപ്യൻഷിപ്പിലെ വെള്ളിനേട്ടം കൂടുതൽ കരുത്തും ആത്മവിശ്വാസവും പകർന്നു. 2017 ലും ആ പ്രകടനം ആവർത്തിക്കാനായി.താൻ തുടങ്ങുമ്പോൾ സ്ത്രീകൾ ഈ മേഖലയിൽ ചുരുക്കമാണ്. മാതാപിതാക്കളുടെ പിൻതുണയാണ് തനിക്ക് വലിയ അനുഗ്രഹമായത്. സ്വന്തമായി ഒരു ജിം തുടങ്ങാനാണ് പദ്ധതിയെന്നും ശിഷ്യത്വം സ്വീകരിക്കാൻ കുട്ടികൾ തയ്യാറാണെന്നും യൂറോപ്പ വ്യക്തമാക്കി. ഓഫ് സീസണിൽ നന്നായി ഭക്ഷണം കഴിക്കുന്നതാണ് രീതി. എന്നാൽ ഓൺ സീസണിൽ ഭാരം ക്രമീകരിക്കുന്നതുമാണ് ഭക്ഷണ ചിട്ടയെന്നും യൂറോപ്പ കൂട്ടിച്ചേർത്തു.