പശുവിന്‍ പാലും രക്തവും മാത്രം കുടിച്ച് മണ്‍കുടിലില്‍ നഗ്നരായി കഴിയുന്ന ഒരു കൂട്ടം മനുഷ്യര്‍; എത്യോപ്യയിലെ ഗോത്രവര്‍ഗക്കാരുടെ ഈ ആചാരം ഞെട്ടിക്കുന്നത്…

തടിയുള്ളവരെ വിവാഹം ചെയ്യാന്‍ പൊതുവെ പെണ്‍കുട്ടികള്‍ സമ്മതം മൂളാറില്ല. ന്യൂജന്‍ പയ്യന്മാരെ തപ്പുന്ന കാലത്താണോ തടിയന്മാരെ എന്നുവരെ വേണമെങ്കില്‍ അവര്‍ പറഞ്ഞേക്കും. എന്നാല്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ ഗോത്ര വര്‍ഗ്ഗമായ ബോദി സ്ത്രീകള്‍ തികച്ചും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാണ്. കാരണം തടിച്ച ശരീരവും വീതി കൂടിയ അരക്കെട്ടുമുള്ള പൊണ്ണത്തടിയന്‍മാരെയാണ് ഇവര്‍ക്കിഷ്ടം. വലിയ ശരീര ഭാരം ഗോത്രത്തിലെ സ്ത്രീകള്‍ ആകര്‍ഷകമായി കണക്കാക്കുന്നു. എത്യോപ്യയിലെ ബോദി ഗോത്രവര്‍ഗക്കാര്‍ തടി കൂട്ടാന്‍ പശുവിന്റെ പാലും രക്തവും മാത്രം കുടിച്ച് മണ്‍കുടിലില്‍ നഗ്‌നരായി കഴിഞ്ഞാണ് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നത്. പുതുവര്‍ഷത്തിന്റെ ഭാഗമായി കായേല്‍ എന്ന ആചാരത്തിന്റെ ഭാഗമായുള്ള മത്സത്തിനായാണ് ഈ തടിവര്‍ദ്ധിപ്പിക്കല്‍. മത്സരത്തില്‍ പങ്കെടുക്കുന്ന ഈ കാലയളവില്‍ അവര്‍ക്ക് മറ്റു ഭക്ഷണങ്ങളൊന്നും കഴിക്കാന്‍ പാടില്ല. പശുക്കളെ ആരാധിക്കുന്നവരാണ് ബോദി ഗോത്രക്കാര്‍. മത്സരത്തിനായി ശേഖരിക്കുന്ന രക്തത്തിനുവേണ്ടിപ്പോലും അവര്‍ പശുക്കളെ കൊല്ലില്ല. അവയുടെ ഞരമ്പില്‍ ചെറിയ മുറിവുണ്ടാക്കി രക്തം ശേഖരിക്കും അതുകഴിഞ്ഞാല്‍ ഇത് കളിമണ്ണുകൊണ്ട് അടയ്ക്കുകയും ചെയ്യും. പുലര്‍ച്ചെയാണ് രക്തം കുടിക്കുക. ചിലര്‍ ആദ്യമൊക്കെ രക്തം കുടിക്കുമ്പോള്‍ ഛര്‍ദിക്കും. എങ്കിലും പിന്നീടത് പതിവാകും. എല്ലാ കുടുംബത്തിനും അവിവാഹിതനായ ഒരു യുവാവിനെ മത്സരത്തിനായി പങ്കെടുപ്പിക്കാം. മത്സരത്തില്‍ ചേര്‍ന്നുകഴിഞ്ഞാല്‍ അവര്‍ കുടിലിലേക്ക് പോകണം. എല്ലാ ദിവസവും രാവിലെ ശുദ്ധമായ പശുവിന്‍പാലും പശുവിന്റെ രക്തവുമായി പെണ്‍കുട്ടികളും സ്ത്രീകളുമെത്തും. അതുകുടിച്ച് അനങ്ങാതിരിക്കുക എന്നതാണ് മത്സരത്തിന്റെ രീതി. വിജയിക്കുന്നവര്‍ക്ക് പ്രത്യേകം സമ്മാനങ്ങളൊന്നും ഇല്ലെങ്കിലും സമൂഹത്തില്‍ ഉയര്‍ന്ന ബഹുമാനവും ആദരവും ലഭിക്കും. ഏറ്റവും വലിയ കുടവയറനെ സ്ത്രീകള്‍ക്ക് കൂടുതല്‍ താത്പര്യമുണ്ടാകും. ആറുമാസം കഴിഞ്ഞ് ഇവര്‍ പുറത്തുവരുന്ന ദിവസം വലിയ ആഘോഷമാണ്. മണ്ണും ചാരവുംകൊണ്ട് ശരീരമാകെ മറച്ചാണ് ഇവര്‍ പുറത്തു വരിക. എല്ലാ ജൂണ്‍ മാസത്തിലാണ് ആഘോഷം. പാരമ്പര്യങ്ങള്‍ തനിമയോടെ നില നിര്‍ത്താന്‍ ആഗ്രഹിയ്ക്കുന്നവരാണ് ബോധി ഗോത്രക്കാര്‍. അടുത്ത കാലത്തായി സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പുനരധിവാസ പദ്ധതികള്‍ ഇവര്‍ക്ക് ഭീഷണിയായിരിക്കുന്നു. എത്യോപ്യയിലെ താഴ്‌വരയിലാണ് ഗോത്ര വര്‍ഗക്കാര്‍ താമസിയ്ക്കുന്നത്. മൂവായിരത്തോളം കുടുംബങ്ങളെയാണ് സര്‍ക്കാര്‍ താഴ്‌വരയിലേക്ക് പുനരധിവസിപ്പിയ്ക്കാന്‍ പദ്ധതിയിടുന്നത്.

Top