ചൊവ്വയിലെ അത്ഭുത കണ്ടെത്തലുകള്‍ക്കായ് അമേരിക്കയുടെ അത്ഭുത പേടകം യാത്രയായി

കലിഫോര്‍ണിയ:ചൊവ്വ മനുഷ്യവാസമാണോ ? ചൊവ്വയിലെ മണ്ണിനടിയിലെ രഹസ്യം തേടി നാസയുടെ ഏറ്റവും പുതിയ പേടകമായി ഇന്‍സൈറ്റ് യാത്ര തിരിച്ചു. കലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് എയര്‍ഫോഴ്‌സ് കേന്ദ്രത്തില്‍ നിന്ന് ഫസഫിക് സമയം പുലര്‍ച്ചെ 4.05 നായിരുന്നു വിക്ഷേപണം.2012-ല്‍ ക്യൂരിയോസിറ്റിക്കു ശേഷം ഇതാദ്യമായാണ് നാസയുടെ ഒരു പേടകം ചൊവ്വയിലേക്കെത്തുന്നത്. അറ്റ്ലസ് 5 റോക്കറ്റിലാണ് ‘ഇന്‍സൈറ്റ് മാര്‍സ് ലാന്‍ഡര്‍’ വിക്ഷേപിച്ചത്. ചൊവ്വയിലേക്കുള്ള നാസയുടെ ആദ്യത്തെ റോബട്ടിക് ലാന്‍ഡറാണിത്. ആറുമാസത്തിനു ശേഷം പേടകം ചൊവ്വയിലെത്തും. നവംബര്‍ 26ന് ഇന്‍സൈറ്റ് ചൊവ്വയില്‍ എത്തിച്ചേരും.

ഇന്റീരിയര്‍ എക്‌സ്‌പ്ലൊറേഷന്‍ യൂസിങ് സീസ്മിക് ഇന്‍വെസ്റ്റിഗേഷന്‍സ് എന്നതിന്റെ ചുരുക്കെഴുത്താണ് ഇന്‍സൈറ്റ്. ചൊവ്വയുടെ ആന്തരിക ഘടന അടുത്തറിയാനുള്ള പരീക്ഷണങ്ങള്‍ നടത്തുകയാണ് പ്രധാനമായും ലാന്‍ഡറിന്റെ ലക്ഷ്യം. ഭൂചലനങ്ങള്‍ക്കും ഉല്‍ക്കാ ആക്രമണങ്ങള്‍ക്കും മണ്ണിടിച്ചിലിനുമെല്ലാം പ്രസിദ്ധമാണ് ചൊവ്വയുടെ പ്രതലം. എന്നാല്‍ ചൊവ്വയിലെ ഭൂചലനം സംബന്ധിച്ച കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ ഗവേഷകര്‍ക്കു ലഭിച്ചിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2030-ല്‍ ചൊവ്വായാത്രികര്‍ ഇവിടെയെത്തും മുന്‍പ് ഗ്രഹം എത്രമാത്രം ഭൂകമ്പബാധിതമാണെന്നാണ് മനസിലാക്കാനാണ് ലാന്‍ഡറിനെ പ്രധാനമായും വിക്ഷേപിച്ചത്. ചൊവ്വയുടെ അന്തര്‍ഭാഗത്തുണ്ടാകുന്ന ചെറുചലനങ്ങളെയും തരംഗങ്ങളെയും തിരിച്ചറിയുകയാണ് ഇന്‍സൈറ്റിന്റെ മുഖ്യ ലക്ഷ്യം.

ലാന്‍ഡറിലുള്ള പ്രധാന ഉപകരണം സീസ്‌മോമീറ്ററാണ്. ഫ്രഞ്ച് സ്‌പെയ്‌സ് ഏജന്‍സിയാണ് ഇതു നിര്‍മിച്ചത്. ചൊവ്വയില്‍ ലാന്‍ഡര്‍ ഇറങ്ങിയതിനു ശേഷം ഒരു റോബട്ടിക് ‘കൈ’ പ്രവര്‍ത്തിച്ചായിരിക്കും സീസ്‌മോമീറ്ററിനെ പ്രതലത്തിലേക്ക് എടുത്തുവയ്ക്കുക. ചൊവ്വയിലെ ആന്തരിക ചലനങ്ങള്‍ക്കു കണ്ടെത്തുന്നത് ഈ സീസ്‌മോമീറ്ററാണ്.

ചൊവ്വയുടെ പ്രതലത്തിനു തൊട്ടുതാഴെ എത്രമാത്രം ചൂടേറിയതാണെന്നു പരിശോധിക്കാനുള്ള സെന്‍ഫ്-ഹാമറിങ് പ്രോബ് ആണു ലാന്‍ഡറിലെ രണ്ടാമത്തെ പ്രധാന ഉപകരണം. പോളിഷ്, ജര്‍മന്‍ ഏജന്‍സികള്‍ സംയുക്തമായാണ് ‘ഹീറ്റ് ഫ്‌ലോ ആന്‍ഡ് ഫിസിക്കല്‍ പ്രോപര്‍ട്ടീസ് പാക്കേജ്’ എന്ന ഈ ഉപകരണം തയാറാക്കിയത്.

ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നു 10 മുതല്‍ 16 വരെ അടി താഴേയ്ക്കു കുഴിക്കാനുള്ള ശേഷിയും ഈ പ്രോബിനുണ്ട്. നേരത്തേ ഉണ്ടായിട്ടുള്ള ചൊവ്വാദൗത്യങ്ങളില്‍ കുഴിച്ചതിനേക്കാളും 15 മടങ്ങു ആഴത്തിലാണിത്. 2030-ലെ ദൗത്യത്തിനു മുന്നോടിയായി ചൊവ്വയിലെ തണുപ്പും ചൂടും നിറഞ്ഞ കാലാവസ്ഥയെപ്പറ്റി പഠിക്കുകയെന്നതും നിര്‍ണായകമാണ്.

സൗരോര്‍ജവും ബാറ്ററിയും ഉപയോഗിച്ചാണു ഇതിന്റെ പ്രവര്‍ത്തനം. ഭൂമിയിലെ 26 മാസമാണ് (ചൊവ്വയുടെ ഒരു വര്‍ഷം) ഇന്‍സൈറ്റിന്റെ പ്രവര്‍ത്തന കാലാവധി. ഇക്കാലയളവില്‍ നൂറോളം ഭൂചലനങ്ങളുടെ വിവരമെങ്കിലും ഇന്‍സൈറ്റ് ശേഖരിക്കുമെന്നാണു നാസയുടെ പ്രതീക്ഷ.

26 മാസത്തിലേറെ ഇന്‍സൈറ്റ് പ്രവര്‍ത്തിക്കുമെന്നാണു പ്രതീക്ഷയെന്നു നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബറട്ടറി പ്രോജക്ട് മാനേജര്‍ ടോം ഹോഫ്മാന്‍ പറഞ്ഞു. 2016-ല്‍ ഇന്‍സൈറ്റ് വിക്ഷേപിക്കാനായിരുന്നു ആദ്യ തീരുമാനിച്ചത് എന്നാല്‍ ചൊവ്വയുടെ പ്രതലത്തിലെ ചൂടില്‍ സീസ്‌മോമീറ്ററിനു കുഴപ്പങ്ങളുണ്ടാകുമെന്നു പരീക്ഷണത്തില്‍ തെളിഞ്ഞതിനെത്തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു.
സൗരയൂഥത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള നിര്‍ണായക തെളിവുകള്‍ ചൊവ്വയുടെ മണ്ണിന്നടിയില്‍ ഒളിച്ചിരിപ്പുണ്ടെന്നാണു ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. എങ്ങനെയാണു ഗ്രഹങ്ങള്‍ രൂപപ്പെട്ടത്, എങ്ങനെയാണു പാറകള്‍ നിറഞ്ഞ ഗ്രഹങ്ങളുടെ രൂപീകരണം തുടങ്ങിയ കാര്യങ്ങളിലും ഇന്‍സൈറ്റ് ഉത്തരം നല്‍കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഏകദേശം 6455 കോടി രൂപ ചെലവിട്ടാണ് നാസയുടെ ഇന്‍സൈറ്റ് പദ്ധതി.

Top