തോമസ്‌ ഐസക്കും ബേബിയും മൗനത്തില്‍; ഔദ്യോഗിക പക്ഷത്ത്‌ ആശയക്കുഴപ്പം. സി.പി.എമ്മില്‍ ഗ്രൂപ്പുകളുടെ ധ്രുവീകരണത്തിനു നീക്കം

ആലപ്പുഴ: സി.പി.എമ്മില്‍ ഗ്രൂപ്പുകളുടെ ധ്രുവീകരണത്തിനു നീക്കം.ഇപ്പോഴത്തെ അവസ്ഥയില്‍ തന്ത്രപരമായ നിലപാട് സ്വീകരിക്കാനാണ്‌ ബേബി -ഐസക്ക്‌ അനുകൂലികള്‍ ശ്രമിക്കുയെന്നാണ്‌ അറിയുന്നത്‌. നിലവില്‍ ഔദ്യോഗികപക്ഷത്തെ നേതാക്കള്‍ക്ക്‌ അത്ര പ്രിയങ്കരരല്ലാത്ത പോളിറ്റ്‌ ബ്യൂറോ അംഗം എം.എ. ബേബി, കേന്ദ്ര കമ്മിറ്റിയംഗവും ധനമന്ത്രിയുമായ ഡോ. ടി.എം. തോമസ്‌ ഐസക്‌ എന്നിവരെ അനുകൂലിക്കുന്നവരാണ്‌ പുതിയ രാഷ്‌ട്രീയ പരിതസ്‌ഥിതിയില്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്‌. പുതിയ വിവാദത്തില്‍ ബേബിയും ഐസക്കും തന്ത്രപരമായ മൗനത്തിലാണ്‌. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവായ പ്രഫ. ഗീതാ ഗോപിനാഥിനെ നിയമിച്ചതില്‍ തുടങ്ങി കയര്‍ വകുപ്പിന്‌ കീഴില്‍ നടത്തിയ വിവിധ നിയമനങ്ങളിലെല്ലാം തോമസ്‌ ഐസക്കിനെ അനുകൂലിക്കുന്ന നേതാക്കള്‍ അസംതൃപ്‌തരാണ്‌. ധനവകുപ്പിന്‌ കീഴിലെ കെ.എസ്‌.എഫ്‌.ഇയുടെ ചെയര്‍മാന്‍ സ്‌ഥാനത്തേക്ക്‌ തോമസ്‌ ഐസക്‌ മുന്നോട്ടുവച്ച സി.പി.എം മുന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബുവിനെ പിണറായിപക്ഷം ഒഴിവാക്കിയിരുന്നു.

ഒടുവില്‍ വ്യവസായ വകുപ്പിന്‌ കീഴിലെ കെ.എസ്‌.ഡി.പി ചെയര്‍മാന്‍ സ്‌ഥാനം ചന്ദ്രബാബുവിന്‌ ലഭ്യമാക്കുകയായിരുന്നു.തോമസ്‌ ഐസക്കിന്‌ ലഭിച്ച കയര്‍ വകുപ്പിന്‌ കീഴിലെ നിയമനങ്ങളിലും മറുപക്ഷത്തിന്റെ താല്‍പര്യങ്ങളാണ്‌ നടപ്പായത്‌. കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായി ആര്‍. നാസറും ഫോം മാറ്റിങ്‌സ്‌ ചെയര്‍മാനായി കെ.ആര്‍. ഭഗീരഥനുമാണ്‌ നിയമിതരായത്‌. ഇരുവരും ആലപ്പുഴയില്‍ ജി. സുധാകരന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷത്തെ ശക്‌തരായ നേതാക്കളാണ്‌. പുതിയ രാഷ്‌ട്രീയ പരിതസ്‌ഥിതിയില്‍ ദേശീയ നേതൃത്വത്തിന്റെ ഇടപെടലും പാര്‍ട്ടിക്കുള്ളില്‍ നവീകരണത്തിന്റെ സാധ്യതയുമാണ്‌ ബേബി – ഐസക്‌ അനുകൂലികള്‍ ലക്ഷ്യമിടുന്നത്‌. എന്നാല്‍, ഈ വിഭാഗത്തിന്‌ പ്രത്യക്ഷത്തില്‍ രംഗത്തുവരാന്‍ മടിയുണ്ടുതാനും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്‌തനായിരുന്ന ഇ.പി. ജയരാജനെ അദ്ദേഹംതന്നെ കൈയൊഴിഞ്ഞെന്ന പരിഭവം ഔദ്യോഗിക പക്ഷത്തെ ഒരു വിഭാഗത്തിനുണ്ട്‌. കഴിഞ്ഞതവണ സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തേക്ക്‌ വരെ കോടിയേരി ബാലകൃഷണനെക്കാള്‍ പിണറായി ആഗ്രഹിച്ചത്‌ ഇ.പി. ജയരാജനെയാണെന്ന്‌ പാര്‍ട്ടി കേന്ദ്രങ്ങളില്‍നിന്ന്‌ സൂചനയുണ്ടായിരുന്നു. ഔദ്യോഗിക പക്ഷത്തിനെതിരേ മത്സരസാധ്യതയുണ്ടായ ജില്ലാ സമ്മേളനങ്ങളിലൊക്കെയും ജയരാജന്‍ ഉള്‍പ്പടെയുള്ള വിശ്വസ്‌തര്‍ ഇടപെട്ടാണ്‌ പിണറായിയുടെ താല്‍പര്യം സംരക്ഷിച്ചുപോന്നത്‌. ഈ വിശ്വാസം അത്രയും പ്രകടമാക്കുന്നതായിരുന്നു പിണറായി മന്ത്രിസഭയില്‍ ജയരാജനു വ്യവസായമടക്കമുള്ള സുപ്രധാന വകുപ്പുകള്‍ നല്‍കിയത്‌.
എന്നാല്‍ നിയമന വിവാദം പിണറായിയെ വെട്ടിലാക്കി. കണ്ണൂരില്‍നിന്ന്‌ ആരും ജയരാജനെ പിന്തുണച്ചെത്തിയതുമില്ല. ഇതോടെ അദ്ദേഹം ഒറ്റപ്പെട്ടു. സംസ്‌ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചചെയ്‌ത്‌ നടപ്പാക്കിയ നിയമനങ്ങളെപ്പോലും തള്ളിപ്പറയുന്ന തരത്തിലുളള പരസ്യ പ്രതികരണമാണ്‌ മുഖ്യമന്ത്രി നടത്തിയതെന്ന വിമര്‍ശനം ഔദ്യോഗികപക്ഷത്തെ ഒരു ഭാഗത്തിനുണ്ട്‌. ഔദ്യോഗികപക്ഷത്തുണ്ടായ പ്രതിസന്ധികളുടെ പശ്‌ചാത്തലത്തിലാണ്‌ പുതിയ ചേരിക്കുള്ള സാധ്യത തെളിയുന്നത്‌.

Top