പാനായിക്കുളം സിമി ക്യാമ്പ്:അഞ്ച് പേര്‍ കുറ്റക്കാര്‍, 11 പേരെ വെറുതെ വിട്ടു, ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

കൊച്ചി : സ്വാതന്ത്ര്യദിനത്തില്‍ പാനായിക്കുളത്ത് നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ രഹസ്യയോഗം ചേര്‍ന്ന കേസില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാര്‍. പ്രതികളായിരുന്ന 11 പേരെ വെറുതെ വിട്ട കോടതി കുറ്റക്കാര്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും.ശിക്ഷയെ പറ്റി പ്രതികള്‍ക്കു പറയാനുള്ളതു കോടതി നേരിട്ടു കേള്‍ക്കുന്ന നടപടി ഇന്നു പൂര്‍ത്തിയാക്കിയ ശേഷം ശിക്ഷ വിധിക്കും. കുറ്റം തെളിയിക്കാന്‍ കഴിയാതിരുന്ന 11 പ്രതികളെ വിട്ടയച്ചു. പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു കൈമാറി.ഒന്നു മുതല്‍ അഞ്ചു വരെ പ്രതികളായ കോട്ടയം ഈരാറ്റുപേട്ട നടയ്‌ക്കല്‍ പീടിയാക്കല്‍ പി.എ. ഷാദുലി (ഹാരിസ്), സഹോദരീ ഭര്‍ത്താവ് ഈരാറ്റുപേട്ട നടയ്‌ക്കല്‍ പേരകത്തുശേരില്‍ അബ്‌ദുല്‍ റാസിക്, ആലുവ കുഞ്ഞുണ്ണിക്കര പെരുന്തോലില്‍ അന്‍സാര്‍ നദ്‌വി, പാനായിക്കുളം ജാസ്‌മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍ (നിസുമോന്‍), ഈരാറ്റുപേട്ട കടുവാമൂഴി അമ്പലത്തിങ്കല്‍ വീട്ടില്‍ ഷമാസ് (ഷമ്മി) എന്നിവരെയാണു കോടതി കുറ്റക്കാരായി കണ്ടെത്തിയത്.simi
ഇവര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചുമത്തിയിരുന്ന നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം, ഗൂഢാലോചന, പൊതുജനപ്രക്ഷോഭത്തിനുള്ള ആഹ്വാനം, അതിനായുള്ള സംഘടിത യോഗം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ വിചാരണ കോടതി ജ‍ഡ്ജി കെ.എം. ബാലചന്ദ്രന്‍ ശരിവച്ചു. വിട്ടയക്കപ്പെട്ട പ്രതികളില്‍ പലരും സ്വാതന്ത്ര്യദിനാഘോഷ യോഗമാണെന്നു തെറ്റിധരിച്ചാണു പാനായിക്കുളത്ത് എത്തിയതെന്ന പ്രതിഭാഗത്തിന്റെ വാദം ഫലത്തില്‍ ശരിവയ്ക്കുന്നതാണു കോടതിവിധി.

ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികളെയാണ് കുറ്റക്കാരായി എന്‍.ഐ.എ. പ്രത്യേക കോടതി കണ്ടെത്തിയിരിക്കുന്നത്. ഈരാറ്റുപേട്ട നടക്കല്‍ പീടിയേക്കല്‍ വീട്ടില്‍ പി.എ. ഷാദുലി, നടക്കല്‍ പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുല്‍ റാസിഖ്, ആലുവ കുഞ്ഞുണ്ണിക്കര പെരുന്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ്വി, പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍, ഈരാറ്റുപേട്ട അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്ന ഷമ്മാസ് എന്നിവരാണ് കുറ്റക്കാര്‍. പതിമൂന്നാം പ്രതിക്ക് സംഭവസമയത്ത് പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ ഇയാളുടെ വിചാരണ ജുവനൈല്‍ കോടതിയിലേക്ക് മാറ്റി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിലെ ആറ് മുതല്‍ പന്ത്രണ്ട് വരെ പ്രതികളായ തൃശ്ശൂര്‍ എറിയാട് കറുകപ്പാടത്ത് ഷമീര്‍, അഴീക്കോട് കടകത്തകത്ത് അബ്ദുല്‍ ഹക്കീം, ഇടുക്കി മുരിക്കുംതൊട്ടി മുണ്ടിക്കുന്നേല്‍ നിസാര്‍, പല്ലാരിമംഗലം ഉള്ളിയാട്ട് മുഹ്യുദ്ദീന്‍ കുട്ടി എന്ന താഹ, പറവൂര്‍ കാട്ടിലപറമ്പില്‍ മുഹമ്മദ് നിസാര്‍, എറിയാട് ഇളന്തുരുത്തി വീട്ടില്‍ അഷ്‌കര്‍, എറിയാട് എട്ടുതെങ്ങിന്‍പറമ്പില്‍ നിസാര്‍ എന്നിവരെയും 14 മുതല്‍ 17 വരെ പ്രതികളായ പാനായിക്കുളം മഠത്തില്‍വീട്ടില്‍ ഹാഷിം, തൃക്കാരിയൂര്‍ ചിറ്റേത്തുകുടിയില്‍ റിയാസ്, പെരുമ്പാവൂര്‍ മാറമ്പിള്ളി കൊല്ലംകുടിയില്‍ മുഹമ്മദ് നൈസാം, ആലുവ കുഞ്ഞുണ്ണിക്കര വെട്ടുവേലില്‍ വീട്ടില്‍ നിസാര്‍ എന്നിവരെയുമാണ് കോടതി വെറുതെ വിട്ടത്.

രണ്ടും മൂന്നും പ്രതികളായ റാസിഖിനും അന്‍സാര്‍ നദ്വിക്കുമെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മറ്റു മൂന്ന് പ്രതികള്‍ക്കെതിരെ ഗൂഢാലോചന കുറ്റങ്ങളും യു.എ.പി.എ.യും ചുമത്തിയിട്ടുണ്ട്. ഒന്നാം പ്രതി പി.എ. ഷാദുലിയും അന്‍സാര്‍ നദ്വിയും 2008-ലെ അഹമ്മദാബാദ് സ്‌ഫോടനപരമ്പര കേസിലും വാഗമണ്‍ സിമി ക്യാമ്പ് കേസിലും പ്രതികളാണ്. നിരോധിത സംഘടനയുടെ യോഗം ചേര്‍ന്നതും യോഗത്തില്‍ പ്രതികള്‍ പങ്കെടുത്തതും തെളിഞ്ഞതായി എന്‍.ഐ.എ. പ്രത്യേക കോടതി ജഡ്ജി കെ.എം. ബാലചന്ദ്രന്‍ വിധിപ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടി. 11 പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. കേസില്‍ എന്‍.ഐ.എ.ക്കു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പി.ജി. മനു ഹാജരായി.

2006-ലെ സ്വാതന്ത്ര്യദിനത്തില്‍ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തിലാണ് നിരോധിത സംഘടനയായ സിമിയുടെ രഹസ്യയോഗം നടന്നത്. ‘സ്വാതന്ത്ര്യദിനത്തില്‍ മുസ്ലിങ്ങളുടെ പങ്ക്’ എന്ന വിഷയത്തിലാണ് യോഗം നടന്നതെന്നാണ് എന്‍.ഐ.എ. കണ്ടെത്തിയത്. വേദിയില്‍ അഞ്ച് സിമി നേതാക്കളും സദസ്സില്‍ 13 പേരും അടക്കം 18 പേര്‍ യോഗത്തില്‍ പങ്കെടുത്തു. രഹസ്യ വിവരത്തെത്തുടര്‍ന്ന് ബിനാനിപുരം എസ്.ഐ. കെ.എന്‍. രാജേഷിന്റെ നേതൃത്വത്തില്‍ യോഗസ്ഥലം റെയ്ഡ് ചെയ്ത് ദേശവിരുദ്ധ ലേഖനങ്ങളും പുസ്തകങ്ങളും കണ്ടെടുക്കുകയായിരുന്നു. പ്രതികളില്‍ ഒരാളായ ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ എന്‍.ഐ.എ. കേസ് ഏറ്റെടുത്തപ്പോള്‍ മാപ്പുസാക്ഷിയാക്കിയിരുന്നു.

രണ്ടും മൂന്നും പ്രതികളായ അബ്ദുല്‍ റാസിഖും അന്‍സാര്‍ നദ്വിയുമാണ് രാജ്യദ്രോഹക്കുറ്റമായ 124 എ വകുപ്പ് പ്രകാരം കുറ്റക്കാരായി കോടതി കണ്ടെത്തിയിരിക്കുന്നത്. ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. എന്നാല്‍ ഒന്നാം പ്രതിയായ ഷാദുലിക്കെതിരെ ഈ വകുപ്പ് ചുമത്തിയെങ്കിലും പ്രോസിക്യൂഷന് അത് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. യോഗത്തില്‍ രാജ്യദ്രോഹപരമായ പ്രസംഗങ്ങള്‍ നടത്തിയത് രണ്ടും മൂന്നും പ്രതികളാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചതും കോടതി ശരിവെച്ചിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയവരില്‍ ഷാദുലി, അന്‍സാര്‍ നദ്വി എന്നിവരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും മറ്റുള്ളവരെ കാക്കനാട് ജില്ലാ ജയിലിലേക്കും മാറ്റി.

എന്‍ഐഎ ന്യൂഡല്‍ഹി യൂണിറ്റ് സൂപ്രണ്ട് ലാഹറി ദോര്‍ജി ലാറ്റോയായിരുന്നു കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രോസിക്യൂഷനു വേണ്ടി എന്‍ഐഎ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പി.ജി. മനു, അഭിഭാഷകരായ മഹേശ്വരി, സന്ധ്യ ആര്‍. നായര്‍ എന്നിവരും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ എസ്. ഷാനവാസ്, വി.ടി. രഘുനാഥ്, ഇ.ഐ. ഏബ്രഹാം, ഐസക് തോമസ്, എസ്. മധുസൂദനന്‍ എന്നിവരും ഹാജരായി.
പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ 2006 ഓഗസ്‌റ്റ് പതിനഞ്ചിനാണു സിമിയുടെ രഹസ്യ യോഗം നടന്നത്. രാജ്യാന്തര തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നു ഗുജറാത്ത് പൊലീസ് ആരോപിക്കുന്ന ഷാദുലി, അബ്‌ദുല്‍ റാസിക്ക് എന്നിവരുടെ സാന്നിധ്യമാണു കേസിന് ഏറെ പ്രാധാന്യം നല്‍കിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഷാദുലിയും അന്‍സാറും ഗുജറാത്ത് സ്‌ഫോടനക്കേസില്‍ പിടിക്കപ്പെട്ട് അഹമ്മദാബാദിലെ സബര്‍മതി ജയിലിലായിരുന്നു

Top