പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത്‌ 1.14 ലക്ഷം കോടി സാമ്പത്തിക വര്‍ഷത്തെ കിട്ടാക്കടം 52,542 കോടി

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ എഴുതിത്തള്ളിയത്‌ വന്‍കിട കോര്‍പ്പറേറ്റ്‌ കമ്പനികളുടെതുള്‍പ്പെടെ 1.14 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം. ഇതില്‍ അവസാന സാമ്പത്തിക വര്‍ഷം കടം എഴുതിത്തള്ളുന്നതില്‍ 53 ശതമാനം വര്‍ധനയുണ്ടായി.അതിനു മുമ്പുള്ള ഒരു ദശാബ്ദക്കാലയളവില്‍ എഴുതിത്തള്ളിയ തുകയേക്കാള്‍ അധികമാണിത്. മൂലധനം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലൂടെ പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുമ്പോഴും അവയുടെ കിട്ടാക്കടം പെരുകുകയാണെന്നും ഈയിനത്തില്‍ എഴുതിത്തള്ളുന്ന തുകയുടെ തോത് ഉയരുകയാണെന്നുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രമുഖ ദേശീയ ദിനപത്രമാണ് പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം സംബന്ധിച്ച് റിസര്‍വ് ബാങ്കില്‍നിന്ന് വിവരവകാശ രേഖയിലൂടെ ലഭിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
ബാങ്കുകള്‍ കിട്ടാക്കടത്തിന്റെ മൊത്തം കണക്കാണ്‌ റിസര്‍വ്വ്‌ ബാങ്കിന്‌ സമര്‍പ്പിക്കുന്നതെന്നതിനാല്‍ വ്യവസായ ഭീമന്‍മാരുടെയും കോര്‍പ്പറേറ്റുകളുടെയും വായ്പ എഴുതിത്തള്ളിയതു സംബന്ധിച്ച പ്രത്യേക വിവരങ്ങള്‍ പുറത്തുവരാനിടയില്ല. റിസര്‍വ്വ്‌ ബാങ്കില്‍ നിന്ന്‌ വിവരാവകാശ നിയമപ്രകാരം ഒരു ദേശീയ പത്രത്തിന്‌ ലഭിച്ച മറുപടിയിലാണ്‌ ഞെട്ടിക്കുന്ന ഈ കണക്കുകള്‍ പുറത്തുവന്നത്‌.
2004 മുതല്‍ 2012 വരെ എട്ടുവര്‍ഷത്തിനിടെ നാലുശതമാനം എന്ന നിരക്കിലായിരുന്നു കിട്ടാക്കടത്തിന്റെ വര്‍ധന. പിന്നീടുള്ള മൂന്നുവര്‍ഷം ഇത്‌ 60 ശതമാനമായി കുതിച്ചുയരുകയായിരുന്നു. 2012 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 15,551 കോടി രൂപയുടെ കിട്ടാക്കടം ഉണ്ടെന്നായിരുന്നു റിസര്‍വ്വ്‌ ബാങ്ക്‌ വ്യക്തമാക്കിയിരുന്നത്‌. 2015 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തോടെ ഇതു മൂന്നിരട്ടിയിലധികം ഉയര്‍ന്ന്‌ 52,542 കോടി രൂപയായി വര്‍ധിച്ചു.
2004 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 2.11 ലക്ഷം കോടിയുടെ കിട്ടാക്കടമാണ്‌ ബാങ്കുകള്‍ എഴുതിത്തള്ളിയത്‌. 1.14 ലക്ഷം കോടി രൂപയും 2013 മുതല്‍ 2015 വരെയുള്ള കാലയളവിലുള്ളതാണ്‌. ഇത്‌ ആകെത്തുകയുടെ പകുതിയിലേറെവരും. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ തന്നെയാണ്‌ കിട്ടാക്കടം എഴുതിത്തള്ളിയതിലും മുന്നില്‍. 21,313 കോടിയാണ്‌ 2015ല്‍ മാത്രം എസ്ബിഐ ഈയിനത്തില്‍ എഴുതിത്തള്ളിയത്‌.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 21,313 കോടി രൂപയാണ്‌ സ്റ്റേറ്റ്‌ ബാങ്ക്‌ വായ്പ എഴുതിത്തള്ളിയത്‌. 6,587 കോടി രൂപ എഴുതിത്തള്ളിയ പഞ്ചാബ്‌ നാഷനല്‍ ബാങ്കാണ്‌ രണ്ടാംസ്ഥാനത്ത്‌. ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്ക്‌ (3,131 കോടി), അലഹാബാദ്‌ ബാങ്ക്‌ (2,109 കോടി), ഐ ഡി ബി ഐ ബാങ്ക്‌ (1,609 കോടി), ബാങ്ക്്‌ ഓഫ്‌ ബറോഡ (1,564 കോടി), സിന്‍ഡിക്കേറ്റ്‌ ബാങ്ക്‌ (1,527 കോടി), കാനറ ബാങ്ക്‌ (1,427 കോടി), യൂകോ ബാങ്ക്‌ (1,401 കോടി), സെന്‍ട്രല്‍ ബാങ്ക്്‌ ഓഫ്‌ ഇന്ത്യ (1,386 കോടി) എന്നിങ്ങനെയാണ്‌ മറ്റ്‌ ബാങ്കുകള്‍ എഴുതിത്തള്ളിയ കിട്ടാക്കടത്തിന്റെ കണക്ക്‌.
മൂലധനം വര്‍ധിപ്പിക്കുന്നത്‌ ഉള്‍പ്പെടെയുള്ള നടപടികളിലൂടെ പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുമ്പോഴും അവയുടെ കിട്ടാക്കടം പെരുകുകയാണെന്നു വ്യക്തമാക്കുന്നതാണ്‌ ഈ റിപ്പോര്‍ട്ട്‌.

Top