യുദ്ധമുണ്ടായാല്‍ മനുഷ്യകുലം നശിക്കുമെന്ന് മാര്‍പാപ്പ; പ്രശ്‌നപരിഹാരത്തിന് രാജ്യാന്തര സമൂഹം ഇടപെടണമെന്നും

റോം: യുദ്ധത്തിന്റെ വക്കിലെന്ന മുന്നറിയിപ്പുമായി ഉത്തര കൊറിയയും അമേരിക്കയും നേര്‍ക്ക് നേര്‍ നില്‍ക്കുമ്പോള്‍ സമാധാന സന്ദേശവുമായി മാര്‍പാപ്പ രംഗത്ത്. തുടര്‍ച്ചയായ അണു, മിസൈല്‍ പരീക്ഷണങ്ങളിലൂടെ ഉത്തര കൊറിയ പ്രകോപനം സൃഷ്ടിക്കുന്നതു തുടരുകയാണ്. ഇതിനെതിരായി ആക്രമിക്കാന്‍ പദ്ധതിയിട്ട് യുഎസും സഖ്യരാജ്യങ്ങളും തയാറെടുപ്പുകള്‍ നടത്തുകയും ചെയ്യുന്നതിനിടെയാണ് മാനവകുലത്തിന്റെ ഭാവിയെക്കരുതി പ്രശ്‌നപരിഹാരത്തിന് രാജ്യാന്തര സമൂഹം ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്തെത്തിയത്.

നോര്‍വെയേപ്പോലുള്ള രാജ്യങ്ങള്‍ പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ എല്ലായ്‌പ്പോഴും തയാറാണെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഏതെങ്കിലും സാഹചര്യത്തില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുകയും യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്താല്‍, മനുഷ്യകുലത്തിലെ സിംഹഭാഗവും അതോടെ ഭൂമിയില്‍നിന്ന് അപ്രത്യക്ഷമാകുമെന്ന് മാര്‍പാപ്പ മുന്നറിയിപ്പു നല്‍കി. ഈജിപ്ത് സന്ദര്‍ശനത്തിനുശേഷം മടങ്ങവെ, വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവദിച്ച പതിവ് അഭിമുഖത്തിലാണ് മാര്‍പാപ്പ ലോകത്തെ ഗ്രസിച്ചുനില്‍ക്കുന്ന വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ യുഎസ് ശക്തമായ താക്കീതു നല്‍കിയതു കണക്കിലെടുക്കാതെ ഇന്നലെ ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായ നാലാം വട്ടവും മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടെന്നാണു റിപ്പോര്‍ട്ട്. യുഎന്‍ രക്ഷാസമിതി യോഗം സമാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം. ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ക്കു ‘ദുരന്തപൂര്‍ണമായ പരിണതഫലം’ ഉണ്ടാകുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പിനു തെല്ലും വിലകല്‍പ്പിക്കാതെയാണു ശനിയാഴ്ച ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ തന്നെ പരീക്ഷിച്ചത്.

ഉത്തരകൊറിയ ആണവ, മിസൈല്‍ പരീക്ഷണങ്ങളുമായി മുന്നോട്ടുപോയാല്‍ ട്രംപ് ഭരണകൂടം എന്തു നടപടിയും സ്വീകരിക്കാന്‍ മടിക്കുകയില്ലെന്നു റെക്‌സ് ടില്ലേഴ്‌സണ്‍ യുഎന്‍ രക്ഷാസമിതിയിലും വെള്ളിയാഴ്ച മുന്നറിയിപ്പു നല്‍കിയിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ ഉത്തരകൊറിയയ്ക്കു ശക്തമായ താക്കീതു നല്‍കിയിരുന്നു. ഈ മേഖലയെ ഉത്തരകൊറിയ സംഘര്‍ഷഭൂമിയാക്കുന്നതിനെ ജപ്പാനും അപലപിച്ചു.

Top