കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടമെന്ന് പരാതി; മദ്യകുപ്പിപൊട്ടിച്ചത് ചോദ്യം ചെയ്ത പ്രവാസി മലയാളിയെ മര്‍ദ്ദിച്ച് ബോധം കെടുത്തി

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വിളയാട്ടം. ഇന്നലെ നെടുമ്പാശേരിയിലെത്തിയ പ്രവാസിയെ ക്രൂരമായി മര്‍ദ്ദിച്ചതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. നോര്‍ത്ത് പറവൂര്‍ പുത്തന്‍ വേലിക്കര പെരിയങ്ങാട് മണികണ്ഠനാണു മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ഇന്നു രാവിലത്തെ ഇന്‍ഡിഗോ വിമാനത്തില്‍ ദുബായില്‍ നിന്നു കൊച്ചിയിലെത്തിയതായിരുന്നു മണികണ്ഠന്‍.

നിയമാനുസൃതം കൊണ്ടു വന്ന മദ്യകുപ്പി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതോടെ പൊട്ടുകയായിരുന്നു. ഇത് ചോദ്യം ചെയ്തതാണ് കസ്റ്റംസ് ഉദ്യോഗസ്ഥനെ പ്രകോപിപ്പിച്ചത്. മര്‍ദ്ദനം കണ്ട് പിന്നാലെ വന്ന സഹയാത്രികരാണ് പ്രവാസിയെ രക്ഷിച്ചത്. ഇത് സംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് പരാതി നല്‍കിയതായി ഇവര്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യാത്രക്കാര്‍ വിമാനമിറങ്ങി പേഴ്സണല്‍ ബാഗേജുകള്‍ സ്‌കാന്‍ ചെയ്യുന്ന സ്ഥലത്തു ക്യൂ നില്‍ക്കുകായിരുന്നു. പേഴ്സണല്‍ ബാഗേജ് സ്‌കാന്‍ ചെയ്ത ഉദ്യോഗസ്ഥന്‍ സഞ്ജയ് കുമാര്‍ സോമി മണികണ്ഠന്റെ പാക്കേജുകള്‍ വാങ്ങി സ്‌കാനറിലിട്ടു. അയാള്‍ അലക്ഷ്യമായി ഇട്ടതിനാല്‍ പാക്കറ്റുകളിലൊന്നിലിരുന്ന ഒരു കുപ്പി മദ്യം താഴെ വീണു പൊട്ടി-

ഇതേ തുടര്‍ന്നു മണികണ്ഠനും ഉദ്യോഗസ്ഥനും തമ്മില്‍ വാക്കേറ്റമുണ്ടായി. സഞ്ജയ് കുമാര്‍ അലക്ഷ്യമായി തന്റെ ബാഗേജ് കൈകാര്യം ചെയ്തതിനാലാണ് കുപ്പിപൊട്ടിയതെന്നായിരുന്നു മണികണ്ഠന്‍ പറഞ്ഞത്. അത് അയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അയാള്‍ അടുത്തേക്ക് വന്നു മണികണ്ഠന്റെ കഴുത്തില്‍പ്പിടിച്ചു നിലത്തടിച്ചു. നിലത്തുവീണ മണികണ്ഠന്റെ തല പൊട്ടി രക്തം ഒഴുകാന്‍ തുടങ്ങി. അയാളെ പിടിച്ചു എഴുന്നേല്‍പ്പിക്കാന്‍ പോലും മുതിരാതെ വീണ്ടും മര്‍ദ്ദിക്കാന്‍ ഉദ്യോഗസ്ഥന്‍ ശ്രമിച്ചപ്പോളാണ് സഹയാത്രികര്‍ പിടിച്ചുമാറ്റിയത്.

മണികണ്ഠന്‍ വീണു പരിക്കേറ്റുവെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ അനിയന്‍ മനോജിനോട് പറഞ്ഞത്. മണികണ്ഠനെ കാണുമ്പോള്‍ അദ്ദേഹത്തിന് ബോധമില്ലാത്ത അവസ്ഥയിലായിരുന്നുവെന്ന് മനോജ് പറഞ്ഞു. ഉടനെ അദ്ദേഹത്തെ അങ്കമാലിയിലുള്ള സ്വകാര്യ ആശുപത്രിയിലാക്കി. കൂടെയുള്ള യാത്രക്കാരാണ് പറഞ്ഞത് മണികണ്ഠന് മര്‍ദ്ദനമേറ്റതാണെന്ന്.

പത്തുവര്‍ഷമായി ദുബായിലെ ഒരു കമ്പനിയില്‍ ക്വാളിറ്റി മാനേജരായിട്ട് ജോലി ചെയ്യുന്ന ആളാണ് മണികണ്ഠന്‍. നിരവധി തവണ വിമാനയാത്രകള്‍ നടത്തിയിട്ടുള്ള മണികണ്ഠനു ഇത്തരത്തിലുള്ള അനുഭവം ആദ്യാമായിട്ടാണ്. നേരത്തെയും നിരവധി പരാതികളാണ് കൊച്ചി എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്നിട്ടുളളത്.

Top