സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്ത് ഗർഭഛിദ്ര നിയമത്തിൽ വീണ്ടും മാറ്റം വരുത്താനുള്ള നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്. സിറ്റിസൺ അസംബ്ലി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഗർഭഛിദ്ര നിയമത്തിൽ ഭേദഗതി വരുത്താൻ തയ്യാറെടുക്കുന്നത്. നിലവിലുള്ള എട്ടാം ഭരണഘടനാ ഭേദഗതിയിൽ മാറ്റങ്ങൾ വരുത്തിയോ കൂട്ടിച്ചേർക്കലുകൾ വരുത്തിയോ ഭേദഗതി വരുത്തണമെന്നാണ് ഐറിഷ് പാർലമെന്റ് സിറ്റിസൺ അസംബ്ലി ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്.
നിരവധി വോട്ടടെടുപ്പുകൾക്കു ശേഷമാണ് അസംബ്ലി ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനത്തിൽ എത്തിയിരിക്കുന്നത്. വോട്ടെടുപ്പിൽ പങ്കെടുത്ത 91 പേരിൽ 50 പേരും ഭരണഘടനാ ഭേദഗതി മാറ്റങ്ങളോടെ അവതരിപ്പിക്കണമെന്നു ആവശ്യപ്പെട്ടു. നിലവിലുള്ളതു പോലെ തന്നെ തുടരണമെന്നു 39 പേർ ആവശ്യപ്പെട്ടു. രണ്ടു പേർ പ്രത്യേകിച്ചു അഭിപ്രായമൊന്നും രേഖപ്പെടുത്താതെ നിഷ്പക്ഷത പാലിക്കുകയും ചെയ്തു.
പാർലമെന്റ് ഗർഭഛിദ്ര നിയമത്തിൽ ഏതുവിധത്തിൽ മാറ്റം വരുത്തണമെന്നതു സംബന്ധിച്ചുള്ള നിർദേശങ്ങൾ അടുത്ത ദിവസം വീണ്ടും ചേരുന്ന അസംബ്ലി പ്രഖ്യാപിക്കും. ഭരണഘടന ഭേദഗതി ചെയ്യണമെന്നു പാർലമെന്റ് തീരുമാനിച്ചാൽ അതിനു അംഗീകാരം നൽകേണ്ടതുണ്ടോ എന്നു തീരുമാനിക്കാൻ സർക്കാർ ഒരു റഫറണ്ടം നടത്തേണ്ടി വരും.