കേരളത്തെ പുനർ നിർമിക്കാനുള്ള ദൗത്യത്തിൽ പങ്കാളികളായി ഓസ്ട്രേലിയൻ മലയാളികളും.വിവിധ നഗരങ്ങളിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മകളിലൂടെ പത്ത് ലക്ഷത്തിലേറെ തുക സമാഹരിച്ചു. മലയാളികൾക്ക് പുറമെ ഓസ്ട്രേലിയൻ മന്ത്രിമാരും പാർലമെന്റംഗങ്ങളും കൂട്ടായ്മയ്ക്ക് പിന്തുണയുമായെത്തി.
തണുപ്പും മഴയും അവഗണിച്ച് സിഡ്നിയിലും മെൽബണിലും കാൻബറയിലും സംഘടിപ്പിച്ച സ്റ്റാൻഡ് വിത്ത് കേരളാ കൂട്ടായ്മകളിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സിഡ്നി നഗര ഹൃദയം മാർട്ടിൻ പ്ലേസിൽ നടന്ന കൂട്ടായ്മയിൽ പാർലമെന്റംഗങ്ങളും പങ്കെടുത്തു.
കസവുസാരിയുടുത്താണ് പാർലമെന്റംഗം ജോഡി മക്കായി കേരളത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ധനസമാഹരണത്തിന് പുറമെ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിലേക്ക് കൂടുതലാളുകളെ എത്തിക്കുമെന്ന് ഓസ്ട്രേലിയൻ എംപിമാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിന് സിഡ്നി മലയാളി അസോസിയേഷൻ പത്ത് ലക്ഷത്തിലേറെ രൂപ സമാഹരിച്ചു. ഓസ്ട്രേലിയൻ ഫെഡറൽ പാർലമെന്റിലും നിരവധി എംപിമാർ കേരളത്തിൻറെ പ്രളയദുരന്തം അവതരിപ്പിച്ചിരുന്നു. ഇന്ത്യ ആവശ്യപ്പെട്ടാൽ ദുരിതാശ്വാസ സഹായം നൽകാൻ തയ്യാറാണെന്നും ഓസ്ട്രേലിയൻ സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.