സ്വന്തം ലേഖകൻ
ഡബ്ലിൻ: ആഗോള സാമ്പത്തീക സ്ഥിതി ഇല്ലാതാക്കാൻ പോലും ബ്രിട്ടന്റെ യൂറോപ്യൻ യൂണിയൻ വിടവാങ്ങലിന് കഴിയുമെന്ന് സാമ്പത്തീക വിദഗ്ധരുടെ മുന്നറിയിപ്പ്. യൂറോപ്പിനെ ഇത് സാരമായി ബാധിക്കുമെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് മുന്നറിയിപ്പ് നൽകുന്നത്. അതിർത്തി ബാങ്കിങ് സംവിധാനങ്ങൾ തകരാറിലാക്കാനും ബ്രക്‌സിറ്റ് കാരണമായേക്കാം. ഇത് എത്രത്തോളം കടുപ്പമുള്ളതായിരിക്കുമെന്ന് മുൻകൂട്ടി കാണാൻ കഴിയില്ലെന്നും ഐഎംഎഫ് ന്റെ ഗ്ലോബൽ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി റിപ്പോർട്ട് വ്യക്തമാക്കി.
യുകെയിൽ നിന്ന് അയർലണ്ടിലേക്ക് ആസ്ഥാനം മാറ്റാൻ നിരവധി ധനകാര്യ സ്ഥാപനങ്ങൾ തയ്യാറെടുത്ത് കഴിഞ്ഞു. യു.കെയിലെ 100 പ്രമുഖ കമ്പനികളുടെ ഓഹരി നിലവാരം കുത്തനെ താഴ്ന്ന സ്ഥിതി ഈ വർഷം തുടക്കത്തിൽ തന്നെ പ്രകടമായിരുന്നു.യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ യുകെയിൽ നിക്ഷേപം നടത്തുന്നുന്നതിന് മടി കാണിച്ച് തുടങ്ങി.
അതിനിടയിലാണ് മറ്റൊരു ഹിതപരിശോധന എന്ന നിലയിൽ തെരേസ മേ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പാർട്ടിയെയും നയങ്ങളെയും ശക്തിപ്പെടുത്താനും ബ്രെക്സിറ്റിൽ ആത്മവിശ്വാസം കണ്ടെത്തുകയുമാണ് മേയുടെ ലക്ഷ്യം. ഇതോടെ സ്റ്റർലിംഗ് പൗണ്ടിന്റെ മൂല്യം ഉയർന്നു. തെരെഞ്ഞെടുപ്പിൽ മിന്നുന്ന വിജയം കാഴ്ച വെച്ചാൽ പൂർണ്ണമായ ജനസമ്മതിയോടെയാണ് ഇയുവിൽ നിന്ന് വിട്ട് വരുന്നതെന്ന് ലോകരാജ്യങ്ങൾക്ക് മുൻപിൽ സ്ഥാപിക്കാനും കഴിയും. തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ തളർന്നു കിടന്ന ഓഹരി സൂചികയ്ക്ക് അനക്കംവെച്ചു തുടങ്ങിയിട്ടുണ്ട്.