ഹില്ലരി ജയിച്ചിരുന്നെങ്കിൽ രാഷ്ട്രീയം വിടുമായിരുന്നുവെന്നു പെളോസി

പി.പി ചെറിയാൻ
വാഷിങ്ടൺ: ഹില്ലരി ക്ലിന്റൺ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിൽ ഞാൻ രാഷ്ട്രീയത്തിൽ നിന്നു റിട്ടയർ ചെയ്യുമായിരുന്നുവെന്നു യുഎസ് ഹൗസ് മൈനോരിറ്റി ലീഡറും പ്രസിഡന്റ് ഒബാമയുടെ ഉറ്റ സുഹൃത്തുമായിരുന്ന നാൻസി പെളോസി. മാർച്ച് പത്ത് വെള്ളിയാഴ്ച മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് ഇതു സംബന്ധിച്ചുള്ള വെളിപ്പെടുത്തൽ ഇവർ നടത്തിയത്.
ഹില്ലരി ക്ലിന്റൻ പരാജയപ്പെടുമെന്നു ഞങ്ങളാരും പ്രതീക്ഷിച്ചിരുന്നില്ല. ഡൊണാൾഡ് ട്രമ്പിനെ പോലെ ഒരാൾ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് അപ്രതീക്ഷിതമായിരുന്നുവെന്നു നാൻസി പറഞ്ഞു. ഒബാമ കെയർ നിലനിർത്തുക എന്നതായിരിക്കും എന്റെ ഏറ്റവും വലിയ ലക്ഷ്യം. ഹില്ലരി ജയിച്ചിരുന്നുവെങ്കിൽ ഇതു സാധ്യമാകുമായിരുന്നുവെന്നും ഇവർ പറഞ്ഞു. ഹില്ലരി പരാജയപ്പെട്ടുവെങ്കിലും രാഷ്ട്രീയത്തിൽ തുടരാൻ തീരുമാനിച്ചത് എങ്ങിനെയെങ്കിലും റിപബ്ലിക്കൻ പാർട്ടിയെ ഒബാമ കെയർ പദ്ധതി നിർത്തലാക്കുന്നതിൽ നിന്നു തടയുക എന്നതാണെന്നും പെളോസിപറഞ്ഞു.
ഇടയ്ക്കിടെ തീരുമാനങ്ങൾ മാറ്റി പറയുന്ന പെളോസിയുടെ പ്രസ്താവന കാര്യമായി എടുക്കേണ്ടതില്ല എന്നതാണ് പാർട്ടി നേതാക്കൻമാരുടെയും പ്രവർത്തകരുടെയും അഭിപ്രായം. കാലിഫോർണിയയിൽ നിന്നുള്ള ഡമോക്രാറ്റിക് നേതാവായ പെളോസി 2018 ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനത്തു തുടരുമോ എന്നു വ്യക്തമാക്കാൻ തയ്യാറായിട്ടില്ല.
Top