സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ നിലവിലുള്ള ഹെൽത്ത് സർവീസിന്റെ നിയന്ത്രണം മത സംഘടനകളിൽ നിന്നും സർക്കാർ നേരിട്ട് ഏറ്റെടുക്കണമെന്ന ചർച്ചകൾ സജീവമാകുന്നു. നിലവിൽ നിരവധി ആശുപത്രികളുടെ നിയന്ത്രണം വിവിധ മത സ്ഥാപനങ്ങളാണ് ഏറ്റെടുത്തു നടത്തുന്നത്. ഇത് സർക്കാർ നിയന്ത്രണത്തിലേയ്ക്കു മാറ്റുന്നതു സംബന്ധിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
മുൻ വർഷങ്ങളിൽ വിദ്യാഭ്യാസ മേഖലയിൽ പൊതുമേഖലാ വത്കരണം വന്നതിനു സമാനമായി, രാജ്യത്തെ ഹെൽത്ത് സർവീസും പൂർണമായും പൊതുമേഖലയ്ക്കു കീഴിൽ കൊണ്ടു വരുന്നതിനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നതെന്നാണ് മന്ത്രി സിമ്മോൺ ഹാരിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ചുള്ള ചർച്ചകൾ സർക്കാർ തലത്തിൽ പുരോഗമിക്കുകയാണ്.
പാട്രണേജും, പ്ലൂറലിസവും ചേർന്ന നടപടികളാണ് ഇപ്പോൾ ആശുപത്രി മേഖലയിൽ നടക്കുന്നത്. വിദ്യാഭ്യാസത്തിന്റെയും ലേബർ വകുപ്പിന്റെയും ചുമതലയുള്ള മന്ത്രി റുവാരി ക്യൂവിൻസ് നേരത്തെ വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥാപനങ്ങൾ ഏറ്റെടുത്തപ്പോൾ സ്വീകരിച്ച നടപടികൾ ഇത്തവണ ആരോഗ്യ വകുപ്പിലും നടപ്പാക്കാം എന്ന നിലപാട് സ്വീകരിച്ചിട്ടുമുണ്ട്. ഇത്തരത്തിൽ ചർച്ചകളിലുടെ ആരോഗ്യ സേവനങ്ങൾ പൂർണമായും പൊതുമേഖലയിലേയ്ക്കു മാറ്റാമെന്നാണ് പ്രതീക്ഷിക്കുന്നത്.