പി.പി ചെറിയാൻ
ഫ്‌ളോറിഡ: ഫ്‌ളോറിഡയിൽ അപകടകരമായ രീതിയിൽ വർധിച്ചു വരുന്ന പെരുമ്പാമ്പിനെ പിടിക്കുന്നതിനു പ്രതിഫലം നൽകുന്നു. പെരുമ്പാമ്പിനെ പിടിക്കുന്നതിനു പൈലറ്റ് മോനണിറ്ററി കോംപൻസേഷൻ പ്രോഗ്രാം അനുസരിച്ചു ദിവസം എട്ടു മണിക്കൂർ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുവാൻ താല്പര്യമുള്ളവരിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. എട്ടു മണിക്കൂർ ശമ്പളത്തിനു പുറമേ നാലു അടി വലിപ്പമുള്ള പെരുമ്പാമ്പിനെ പിടികൂടുന്നവർക്കു അൻപതു ഡോളറും തുടർന്നുള്ള ഓരോ അടിയ്ക്കും 25 ഡോളർ വീതവും പ്രതിഫലം ലഭിക്കും. എട്ടടി വലിപ്പമുള്ള ഒന്നിനു 150 ഡോളറാണ് പ്രതിഫലമായി നിശ്ചയിച്ചിരിക്കുന്നത്.
സൗത്ത് ഫ്‌ളോറിഡ വാട്ടർ മാനേജ്‌മെന്റിന്റെ വെബ് സൈറ്റിലാണ് വിവരങ്ങൾ പരസ്യപ്പെടുത്തിയിരിക്കുന്നത്. അപേക്ഷകർക്കു നിലനിൽ ഡ്രൈവിങ് ലൈസൻസും ജിപിഎസ് സൗകര്യമുള്ള ഫോണും ഉണ്ടായിരിക്കണമെന്നതാണ് യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രൽ 13 മുതൽ ജൂൺ ഒന്നുവരെയായിരിക്കും പ്രോജക്ട് നീണ്ടു നിൽക്കുക. പെരുമ്പാമ്പിന്റെ വർധിച്ചു വരുന്ന ഭീഷണിയുടെ സാഹചര്യത്തിൽ സർക്കാർ ഭാഗത്തു നിന്നും കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്.