യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നു: ജെറ്റ് എയര്‍വെയ്സ് വിമാനം തിരിച്ചിറക്കി

മുംബൈ: മുംബൈ-ജയ്പുര്‍ ജെറ്റ് എയര്‍വെയ്സ് വിമാനത്തിനുള്ളിലെ മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്ന് വിമാനയാത്രക്കാരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വന്നു. മുംബൈയില്‍ നിന്ന് പറന്നുയരുന്നതിനിടെയാണ് സംഭവം. മര്‍ദം നിയന്ത്രിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ കാബിന്‍ ക്രൂ മറന്നതിനെത്തുടര്‍ന്നാണ് മര്‍ദത്തില്‍ വ്യത്യാസം വന്നത്.

മുംബയില്‍ നിന്നും ജയ്പൂരിലേക്ക് 166 യാത്രക്കാരുമായി ജയ്പൂരിലേക്ക് തിരിച്ച ജെറ്റ് എയര്‍വേഴ്‌സ് വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. വിമാനത്തിലെ 30ഓളം യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നിരുന്നു. അടിയന്തര ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ മാസ്‌കുകള്‍ പുറത്ത് വന്ന നിലയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവവുമായി ബന്ധപ്പെട്ട് വിമാനത്തിലെ രണ്ട് പൈലറ്റുമാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. വിമാനത്തിലെ മറ്റ് ജീവനക്കാരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട എല്ലാ യാത്രക്കാര്‍ക്കും വിമാനത്താവളത്തില്‍ തന്നെ അടിയന്തര മെഡിക്കല്‍ സഹായം നല്‍കി. സംഭവത്തില്‍ ഡയറക്ടറേറ്റ് ഒഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എല്ലാവര്‍ക്കും അടിയന്തര വൈദ്യസഹായം നല്‍കിയെന്നം ജെറ്റ് എയര്‍വേഴ്‌സ് വക്താവ് അറിയിച്ചു. ചില യാത്രക്കാര്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതായി പരാതിപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് മറ്റ് വൈദ്യസഹായം നല്‍കും. യാത്രക്കാര്‍ക്ക് വേണ്ടി പകരം സംവിധാനം ഏര്‍പ്പെടുത്തിയതായും വക്താവ് അറിയിച്ചു. അതേസമയം, വിമാനത്തിനുള്ളിലെ മര്‍ദ്ദം കുറയുന്നത് വന്‍ അപകടത്തിന് കാരണമായേക്കാമെന്നും ഒഴിവായത് വലിയൊരു ദുരന്തമാണെന്നും വ്യോമയാന രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു.

Top