കൊല്ലം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുമുമ്പേ പത്താനുപുരത്ത് തീപാറുന്നു. സിനിമാ താരങ്ങളായ ഗണേഷ് കുമാറും ജഗദീഷും മത്സരിക്കുന്ന മണ്ഡലത്തില്‍ ഇരുവരും തുടങ്ങിയ വാക്ക് പോര് കത്തിക്കയറുകയാണ്. സ്വന്തം അച്ഛന്‍ മരിച്ചതറിഞ്ഞിട്ടും വിദേശത്ത് സ്‌റ്റേജ് ഷോയുമായി കറങ്ങിനടന്ന ഒരു ഹാസ്യനടന്‍ മലയാളത്തിലുണ്ടെന്നും സ്‌നേഹം നടിച്ചു അയാള്‍ വൈകാതെ നിങ്ങളുടെ സമീപമെത്തുമ്പോള്‍ സൂക്ഷിക്കണമെന്നുമായിരുന്നു ഗണേശ്കുമാറിന്റെ വിമര്‍ശനം. തലച്ചിറയില്‍ സാംബവ മഹാസഭ സംഘടിപ്പിച്ച കലാഭവന്‍ മണി അനുസ്മരണത്തില്‍ സംസാരിക്കവേയായിരുന്നു പേരെടുത്ത് പറയാതെയുള്ള വിമര്‍ശനം. ഒരുമക്കളും ചെയ്യാത്ത തരത്തില്‍ അച്ഛന്റെ സഞ്ചയനത്തിനു മാത്രമാണ് അയാള്‍ നാട്ടിലെത്തിയതെന്നും പ്രസംഗത്തില്‍ ഗണേശ്കുമാര്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥിയാക്കുമെന്ന് ഉറപ്പായതോടെ പത്തനാപുരം മണ്ഡലത്തിലെ പരിപാടികളില്‍ ജഗദീഷ് സജീവമായിട്ടുണ്ട്. രാഷ്ട്രീയ വേദികളിലേക്ക് എത്തും മുമ്പ് പത്തനാപുരത്തെ പൊതുപരിപാടികളിലും സ്‌കൂള്‍ വാര്‍ഷികങ്ങളിലും മുഖ്യാതിഥിയാണ് ജഗദീഷ്. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കഴിയില്ല. നാടിന് അപമാനകരമായ യാതൊരു കാര്യവും നേതാക്കന്മാരായവര്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും ജഗദീഷ് ഗണേശിനെ വിമര്‍ശിച്ച് ഒരു പരിപാടിയില്‍ പറഞ്ഞിരുന്നു.
പൊതുപരിപാടികളിലെ പ്രസംഗങ്ങള്‍ക്കിടെ എതിരാളിയായ കെ ബി ഗണേശ്കുമാറിനെതിരെ ഒളിയമ്പുകളും ജഗദീഷ് തൊടുക്കുന്നുണ്ട്. രാഷ്ട്രീയ പരിപാടിയില്ലങ്കിലും ജഗദീഷെത്തുന്ന വേദികളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും തിരക്കാണ്. താരത്തിനൊപ്പം നിന്ന് സെല്‍ഫിയെടുക്കാനും മറ്റുമായി തിരക്കു കൂട്ടുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസുമായി അടുത്തുനില്‍ക്കുന്ന സിനിമാക്കാരനായതു കൊണ്ടാ ജഗദീഷിന് മത്സരിക്കാന്‍ അവസരം ഒരുക്കിയത്. അതിനപ്പുറത്തേക്ക് ഒന്നും സംഭവിച്ചില്ല. ഇതില്‍ ജഗദീഷിന് നീരസവും ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ എല്ലാം ജഗദീഷിന് അനുകൂലമായി മാറുകയായിരുന്നു.
പത്താനാപുരത്ത് മൂന്ന് തവണയായി ഗണേശാണ് എംഎല്‍എ. മൂന്ന് തെരഞ്ഞെടുപ്പിലും സിനിമാക്കാരുടെ പട തന്നെ പ്രചരണത്തിനായി എത്തി. ഈ ഗ്ലാമറും ഗണേശ് കുമാറിന്റെ വിജയത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇടതു പക്ഷമാകുമ്പോള്‍ കൂടുതല്‍ പേരെത്തും. ഇതിന് തടയാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് അനുഭാവി കൂടിയായ ജഗദീഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായി ഭീമന്‍ രഘുവിനെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്.