പട്ടേല്‍ പ്രതിഷേധത്തില്‍ ഗുജറാത്ത്‌ കത്തുന്നു

guja3

ഗുജറാത്ത്: ഗുജറാത്തില്‍ പട്ടേല്‍ ബന്ദ്. സംവരണം അനുവദിയ്ക്ക്ണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തിലെ പട്ടേല്‍ സമുദായക്കാര്‍ നടത്തുന്ന സമരത്തെത്തുടര്‍ന്ന് ഗുജറാത്തില്‍ പലയിടത്തും കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറി. അഹമ്മദാബാദില്‍ ബസുകളും പൊലീസ് എയിഡ് പോസ്റ്റുകളും അക്രമികള്‍ അഗ്നിയ്ക്ക് ഇരയാക്കി. പലയിടങ്ങളിലും പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. പല സ്ഥലങ്ങളിലും പ്രക്ഷോഭക്കാരെ നിയന്ത്രിയ്ക്കാന്‍ പൊലീസിന് കഴിയാത്ത സാഹചര്യമാണുള്ളത്. തങ്ങള്‍ക്കും സംവരണം വേണമെന്ന ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ലക്ഷക്കണക്കിന് പട്ടേല്‍ സമുദായാംഗങ്ങള്‍ പങ്കെടുത്ത സമ്മേളനം അഹമ്മദാബാദ് നഗരത്തെ നിശ്ചലമാക്കി.
വഡോദരയില്‍ ബുധനാഴ്ച പുലര്‍ച്ചെ ആറ് മണിമുതല്‍ തന്നെ മൊബൈല്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിയ്ക്കപ്പെട്ടും. സൂറത്തിലെ വരാച്ചയില്‍ സമരക്കാര്‍ നടത്തിയ കല്ലേറില്‍ ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
അഹമ്മദാബാദിലെ ഒന്‍പത് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. സമാധാനം പുനസ്ഥാപിയ്ക്കാന്‍ വേണ്ട എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ പറയുന്നത്.
ഒബിസി സംവരണത്തില്‍ തങ്ങളേയും ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായിട്ടാണ് വിവിധ പട്ടേല്‍ സംഘടനകള്‍ സംയുക്തമായി പ്രക്ഷോഭം നടത്തുന്നത്.
രാഷ്ട്രീയമായും സാമ്പത്തികകമായും മുന്‍നിരയില്‍ നില്‍ക്കുന്നവരാണ് പട്ടേലുമാരില്‍ ഏറിയ പങ്കും. സംവരണത്തിനായി ഇവര്‍ രംഗത്തിറങ്ങിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. പട്ടേലുമാരുടെ സമരം ഗുജറാത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് ഇടയാക്കുമോ എന്ന് കാത്തിരുന്ന് കാണാം

Top