കാസര്‍കോഡ്: പെരിയ ഇരട്ടകൊലപാതകത്തില്‍ പോലീസിന്റെ കഥകള്‍ പലതും പൊളിയുന്നു ഏറ്റവുമൊടുവില്‍ പോലീസ് കണ്ടെടുത്ത ആയുധങ്ങളാണ് പോലിസിനെ തന്നെ തിരിഞ്ഞുകൊത്തുന്നത്. തുരുമ്പിച്ച വടിവാളും 4 ഇരുമ്പുദണ്ഡുകളും. കൊല നടന്ന സ്ഥലത്തുനിന്നു 400 മീറ്ററോളം അകലെ സിപിഎം പ്രവര്‍ത്തകന്‍ ശാസ്താ ഗംഗാധരന്റെ റബര്‍ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. അതേസമയം, വെള്ളമില്ലാത്ത കിണറ്റില്‍ കിടന്നിരുന്ന, പൂര്‍ണമായും തുരുമ്പിച്ച വടിവാള്‍ കൊലയ്ക്ക് ഉപയോഗിച്ചതല്ലെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം.
ശരത്‌ലാലിന്റെയും കൃപേഷിന്റെയും ദേഹത്തെ മുറിവുകള്‍ ആഴത്തിലുള്ളതാണ്. കൃപേഷിന്റെ തലച്ചോറ് പിളര്‍ന്നിരുന്നു. ശരത്‌ലാലിന്റെ കാല്‍മുട്ടിനു താഴെയുള്ള അഞ്ചു വെട്ടുകളെ തുടര്‍ന്ന് മാംസവും എല്ലും കൂടിക്കുഴഞ്ഞ അവസ്ഥയിലായിരുന്നു. തുരുമ്പെടുത്ത വാള്‍ കൊണ്ട് ഇത്രത്തോളം വലിയ മുറിവുകളേല്‍പിക്കാന്‍ കഴിയുമോ എന്നാണു സംശയം.
ആഴത്തിലുള്ള മുറിവു സംഭവിക്കണമെങ്കില്‍ മൂര്‍ച്ചയേറിയതും കനമുള്ളതുമായ ആയുധം വേണമെന്നു ഫൊറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശരത്‌ലാലിന്റെ ശരീരത്തിലെ 20 മുറിവുകളും വാളിന്റെ വെട്ടേറ്റുള്ളതാണ്. നെറ്റിയിലെ മുറിവ് 23 സെന്റിമീറ്റര്‍ നീളത്തിലുള്ളതാണ്. ചെവി മുതല്‍ കഴുത്തുവരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ടാക്കാന്‍ ഇരുമ്പു ദണ്ഡ് കൊണ്ടു പറ്റില്ല. ദണ്ഡുകള്‍ ഉപയോഗിച്ചുള്ള മര്‍ദനപ്പാടുകളൊന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലോ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലോ ചൂണ്ടിക്കാട്ടിയിട്ടുമില്ല.
ഒന്നിലേറെ വാളുകളുണ്ടെന്നു സൂചനയുണ്ടെങ്കിലും അതേക്കുറിച്ചൊന്നും വിവരം ലഭിച്ചിട്ടില്ല. മൂര്‍ച്ചയേറിയ കത്തിപോലെയുള്ള ആയുധങ്ങളും ഉപയോഗിച്ചെന്നാണു മുറിവുകളുടെ ആഴം പരിശോധിച്ചപ്പോള്‍ അന്വേഷണ സംഘത്തിനു മനസ്സിലായത്.