മാണി-ജോസഫ് തര്‍ക്കം; കോണ്‍ഗ്രസിന് താല്പര്യം ജോസഫിനോട്; കോട്ടയവും ഇടുക്കിയും വച്ച് മാറിയേക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധിക സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് കേരളാ കോണ്‍ഗ്രസ് എം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചക്ക് മുന്നണി ഒരുങ്ങുന്ന സാഹചര്യത്തിലാണിത്. എന്നാല്‍ ലീഗിനായാലും കേരളാ കോണ്‍ഗ്രസിനായാലും കൂടുതല്‍ സീറ്റ് അനുവദിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് തങ്ങളുടെ നിലപാട് വ്യക്തമാക്കി. അധിക സീറ്റ് കിട്ടിയില്ലെങ്കില്‍ നിലവിലുള്ള കോട്ടയം സീറ്റില്‍ ആര് മത്സരിക്കുമെന്ന തര്‍ക്കം കേരളാ കോണ്‍ഗ്രസില്‍ രൂക്ഷമാകും. ജോസ് കെ മാണി രാജ്യസഭയിലേക്ക് പോയതോടെ പകരം ആരെന്ന ചോദ്യത്തിനും ഈ ഘട്ടത്തില്‍ പ്രസക്തിയുണ്ട്. വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വം കെഎം മാണിയെ അറിയിച്ചിട്ടുണ്ട്. ഒരു സീറ്റ് മാത്രമെ ഉള്ളു എങ്കില്‍ അത് പിജെ ജോസഫിന് വിട്ട് കൊടുക്കാന്‍ കെഎം മാണി തയ്യാറാകുമോ എന്നും കണ്ടറിയണം. തര്‍ക്കം കേരളാ കോണ്‍ഗ്രസിന്റെ ആഭ്യന്തരപ്രശ്‌നമാണെന്ന് പറയുമ്പോഴും വിഷയത്തില്‍ കോണ്‍ഗ്രസ് ഇടപെടാനുള്ള സാധ്യത ഏറെയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിജെ ജോസഫിനോടാണ് ആഭിമുഖ്യം കൂടുതല്‍.

പാര്‍ട്ടി ഇടതുമുന്നണിയിലേക്ക് പോകാതെ തടഞ്ഞതില്‍ ജോസഫിനുള്ള പങ്ക് തന്നെയാണ് പ്രധാന കാരണം. അതുകൊണ്ടു തന്നെ പ്രശ്‌ന പരിഹാരത്തിനുള്ള ചര്‍ച്ചയ്ക്ക് എന്തായാലും കോണ്‍ഗ്രസ് ഇടപെടും. കോട്ടയവും ഇടുക്കിയും വച്ച് മാറാമെന്ന ഫോര്‍മുല കോണ്‍ഗ്രസ് മുന്നോട്ട് വക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇടുക്കിയില്‍ സ്വാധീനമുള്ള പി ജെ ജോസഫിനോ ജോസഫ് പറയുന്ന ആള്‍ക്കോ മല്‍സരിക്കാന്‍ ഇത് വഴിതെളിച്ചേക്കുമെന്നതിനാല്‍ മാണി ഇത്തരമൊരു നീക്കത്തിന് കൈകൊടുക്കില്ല. മാത്രമല്ല ജോസ് കെ മാണി രാജ്യസഭയിലുള്ള സാഹചര്യത്തില്‍ അതിലും സീനിയറായ മറ്റൊരാള്‍ പാര്‍ലമെന്റിലേക്കെത്തുന്നതിലും കെഎം മാണിക്ക് താല്‍പര്യവുമില്ല. എന്നാല്‍ പാര്‍ട്ടി പിന്നെയും പിളരുമെന്ന ഘട്ടം വന്നാല്‍ ജോസഫ് യുഡിഎഫ് പക്ഷത്ത് തന്നെ ഉറച്ച് നില്‍ക്കുകയും നേതാക്കളില്‍ ചിലരെങ്കിലും ജോസഫിനൊപ്പം പോകുകയും ചെയ്യുന്ന സാഹചര്യം കെഎം മാണി എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ഇനി അറിയേണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top