വിഷം മകളുടെ പെട്ടിയിലാക്കി അയച്ചു: റഷ്യന്‍ ചാരനു നേരെയുണ്ടായ വധശ്രമത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

ലണ്ടന്‍: ബ്രിട്ടന്‍ അഭയം കൊടുത്ത മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ഗെയ് സ്‌ക്രീപലിനെ അപായപ്പെടുത്താനുള്ള വിഷരാസവസ്തു മോസ്‌കോയില്‍നിന്നു കയറ്റിവിടുകയായിരുന്നെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ സോള്‍സ്ബ്രിയില്‍ താമസിക്കുന്ന സ്‌ക്രീപലിനെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞ മൂന്നിനു മോസ്‌കോയില്‍നിന്നു പുറപ്പെട്ട മകള്‍ യുലിയയുടെ പെട്ടിയില്‍ ‘നോവിചോക്’ എന്ന അതിമാരക രാസവിഷം വിദഗ്ധമായി ഒളിപ്പിച്ചെന്നാണു ബ്രിട്ടിഷ് പത്രം ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തത്. വസ്ത്രത്തിലോ സൗന്ദര്യസംരക്ഷണ വസ്തുവിലോ ഇതു പുരട്ടിയിരുന്നിരിക്കാമെന്നാണ് ഒരു വാദം. പിതാവിന്റെ സാന്നിധ്യത്തില്‍ തുറക്കാനിടയുള്ള സമ്മാനപ്പൊതിയില്‍ വിഷം ഒളിപ്പിച്ചിരിക്കാമെന്നാണു മറ്റൊരു വാദം. സോവിയറ്റ് കാലത്തു രാസായുധമായി സൈന്യം വികസിപ്പിച്ചെടുത്ത നോവിചോക് റഷ്യയുടെ ശേഖരത്തില്‍നിന്നാണു സോള്‍സ്ബ്രിയിലെത്തിയതെന്നും ബ്രിട്ടന്‍ വാദിക്കുന്നു. എന്നാല്‍ തങ്ങളുടെ പക്കലുള്ള അവസാനത്തെ രാസായുധങ്ങളും നശിപ്പിച്ചതിന്റെ പേരില്‍ കഴിഞ്ഞ നവംബറില്‍ റഷ്യ പ്രത്യേക ചടങ്ങു സംഘടിപ്പിച്ചിരുന്ന കാര്യം പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. 40,000 ടണ്‍ രാസവസ്തുക്കള്‍ റഷ്യ നശിപ്പിച്ചതായി രാസായുധ ആക്രമണങ്ങള്‍ക്കെതിരെയുള്ള സ്വതന്ത്ര രാജ്യാന്തര സംഘടനയായ ഒപിസിഡബ്ല്യു സ്ഥിരീകരിച്ചിരുന്നു. അതേസമയം നോവിചോക്കിന്റെ രാസസമവാക്യം ബ്രിട്ടനും അറിയാമെന്ന വാദവുമുണ്ട്. രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്യന്‍ മണ്ണില്‍ ഇത്തരമൊരു രാസായുധപ്രയോഗം ഇതാദ്യമാണെന്നു വിദഗ്ധര്‍ പറയുന്നത്. ഷോപ്പിങ് സെന്ററിനു മുന്നിലെ ബെഞ്ചില്‍ ബോധമറ്റ നിലയില്‍ കണ്ടെത്തിയ സ്‌ക്രീപലിന്റെയും യുലിയയുടെയും നില അതീവഗുരുതരമായി തുടരുകയാണ്. സംഭവസ്ഥലത്ത് ആദ്യം എത്തിയ പൊലീസുകാരന്റെ നിലയില്‍ പുരോഗതിയുണ്ട്. റഷ്യയെ കുറ്റപ്പെടുത്തി ബ്രിട്ടനു പിന്തുണയുമായി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, റഷ്യയാണു പ്രതിയെന്ന കാര്യത്തില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയോടു പൂര്‍ണമായും യോജിക്കാത്ത പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി നേതാവ് ജെറിമി കോര്‍ബിന്റെ നിലപാടുകള്‍ വിവാദമായിട്ടുണ്ട്. രഹസ്യങ്ങള്‍ ബ്രിട്ടനു ചോര്‍ത്തിക്കൊടുത്ത മുന്‍ റഷ്യന്‍ ചാരനു നേരെയുണ്ടായ രാസായുധാക്രമണത്തില്‍ വിശദീകരണം നല്‍കാതിരുന്നതിനു പിന്നാലെ പുറത്താക്കിയത്, നയതന്ത്രജ്ഞരെന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന 23 റഷ്യന്‍ ചാരന്മാരെയെന്നു തെരേസ മേ വ്യക്തമാക്കിയിരുന്നു. ഇതിനു മറുപടിയായി ബ്രിട്ടിഷ് നയതന്ത്രജ്ഞരെ പുറത്താക്കാന്‍ റഷ്യയും തീരുമാനിച്ചിട്ടുണ്ട്. ബ്രെക്‌സിറ്റ് തിരിച്ചടികളില്‍നിന്നു ജനങ്ങളുടെ ശ്രദ്ധതിരിക്കാനായി സ്‌ക്രീപല്‍ കേസ് ഉപയോഗിക്കുകയാണെന്നു ബ്രിട്ടനിലെ റഷ്യന്‍ അംബാസഡര്‍ അലക്‌സാണ്ടര്‍ യാകൊവെങ്കൊ ആരോപിച്ചിട്ടുണ്ട്..

ddd

Top