പൊലീസിൽ ആളെ എടുക്കാനും തട്ടിപ്പ്; യുവതി അടക്കം മൂന്നു പേർ പിടിയിൽ; തട്ടിപ്പ് സംഘത്തിനു സംസ്ഥാനം മുഴുവൻ നെറ്റ് വർക്ക്; ആളെ കൂട്ടിയത് മനോരമയിൽ വാർത്ത നൽകി

സ്വന്തം ലേഖകൻ

കോട്ടയം: കേരള പൊലീസിന്റെ ട്രാഫിക് വിഭാഗത്തിലേയ്ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന്റെ പേരിൽ വൻ തട്ടിപ്പ്. നൂറുകണക്കിന് ആളുകൾക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു. കോട്ടയം കടുവാക്കുളം എമ്മാവൂസ് പബ്ലിക്ക് സ്‌കൂളിൽ നടന്ന റിക്രൂട്ട്മെന്റ് റാലിയുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അയ്മനം ഒളശ ചെല്ലിത്തറ ബിജോയ് മാത്യു (36), പനച്ചിക്കാട് കൊല്ലാട് വട്ടക്കുന്നേൽ പി.പി ഷൈമോൻ (40), മൂലേടം കുന്നമ്പള്ളി വാഴക്കുഴിയിൽ സനിതാമോൾ ഡേവിഡ് (30) എന്നിവരെയാണ് ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ ടി.ആർ ജിജു അറസ്റ്റ് ചെയ്തത്. കേരള പൊലീസിന്റെ ട്രാഫിക് വിഭാഗത്തിലേയ്ക്ക് റിക്രൂട്ട്മെന്റ് നടക്കുന്നതായി അറിയിച്ചാണ് ഉദ്യോഗാർത്ഥികളെ ഇവർ വിളിച്ചിരുന്നത്.
വ്യാഴാഴ്ച രാവിലെ പ്രമുഖ പത്രത്തിൽ കേരള പൊലീസിന്റെ ട്രാഫിക് ട്രെയിനിംഗ് പൊലീസ് ഫോഴ്സിലേയ്ക്ക് റിക്രൂട്ട്മെന്റ് നടക്കുന്നതായി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 11 ന് രാവിലെ എട്ടിന് ആലപ്പുഴ മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ ടെസ്റ്റ് നടത്തുമെന്നായിരുന്നു വാർത്ത. ഇത് കണ്ട് പൊലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് കടുവാക്കുളം എമ്മാവൂസ് പബ്ലിക്ക് സ്‌കൂളിൽ നടക്കുന്ന റിക്രൂട്ട്മെന്റിനെപ്പറ്റി വിവരം ലഭിച്ചത്. തുടർന്ന്, രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ വിവരം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനെ അറിയിച്ചു.
ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, സി.ഐ ടി.ആർ ജിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് എത്തി പരിശോധന നടത്തി. പൊലീസ് സംഘം ചെല്ലുമ്പോൾ മൂന്ന് സ്ത്രീകൾ അടക്കം പതിനഞ്ചോളം ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകിയ ശേഷമുള്ള പരിശീലനമാണ് നടന്നിരുന്നത്. ബിജോയ് മാത്യുവിനു സി.ഐ റാങ്കാണെന്നും മറ്റുള്ളവർ എസ്.ഐമാരാണെന്നുമായിരുന്നു അറിയിച്ചിരുന്നത്. വാട്സ്അപ്പിലൂടെ സന്ദേശം പ്രചരിപ്പിച്ചാണ് തട്ടിപ്പ് സംഘം ആളുകളെ കൂട്ടിയിരുന്നത്. കഴിഞ്ഞ മാസം 28 ന് എമ്മാവൂസ് സ്‌കൂളിൽ നടന്ന പരീക്ഷയിൽ 76 ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്. ഈ പരീക്ഷയ്ക്ക് മുന്നോടിയായി ഇവരെ ചേർത്ത് ഒരു വാട്സ് ഗ്രൂപ്പും രൂപീകരിച്ചിരുന്നു. പരീക്ഷ കഴിഞ്ഞതിനു പിന്നാലെ വാട്സ്അപ്പ് ഗ്രൂപ്പ് പിരിച്ച് വിട്ടു.
ഇതിനു ശേഷം പൊലീസ് സേനയിലേയ്ക്ക് പതിനഞ്ച് പേരെ റിക്രൂട്ട് ചെയ്തതായുള്ള സന്ദേശം എത്തി. ഇവരിൽ നിന്നും മൂവായിരം രൂപയാണ് ഫീസായി ഈടാക്കിയിരുന്നത്. ജോലിയ്ക്ക് ചേർന്ന ഇവർക്കുള്ള പരിശീലനമാണ് മൂന്നു ദിവസമായി ഇമ്മാവൂസ് സ്‌കൂൾ മൈതാനത്ത് നടന്നിരുന്നത്. 200 മീറ്റർ ഓട്ടവും പുഷ്അപ്പ് പരീശീലനവും, വിവിധ പരിശീലന മുറകളുമാണ് നടന്നിരുന്നത്. ഇതുകൂടാതെ, സല്യൂട്ട് അടിക്കുന്നതിനും, പരേഡിനുമുള്ള പരിശീലനവും നൽകിയിരുന്നു. തുടർന്ന് പൊലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തു.
കേസിലെ പ്രധാന പ്രതിയായ ബിജോയ് പൊലീസിന്റെ നീലയോട് സാമ്യമുള്ള ടീഷർട്ടാണ് ധരിച്ചിരുന്നത്. ഇതിനു മുകളിൽ ട്രാഫിക് ട്രെയിൻഡ് പൊലീസ് ഫോഴ്സ് എന്ന ലോഗോയും പേരും എഴുതിയിരുന്നു. ഇതുകൂടാതെ ഈ ടീഷർട്ടിന്റെ പുറത്തും ഇത് എഴുതിച്ചേർത്തിരുന്നു. കേസിൽ ആറു പ്രതികളാണ് ഉള്ളത്. മൂന്നു പേരെ കൂടി ഇനി പിടികൂടാനുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top