കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയതായി സൂചന. സംഭവത്തിനുശേഷം പ്രതി അഭിഭാഷകനെ ഏല്‍പ്പിച്ച മെമ്മറി കാര്‍ഡ്, കീഴടങ്ങാന്‍ കോടതിയില്‍ എത്തിയപ്പോള്‍ കൈവശം സൂക്ഷിച്ചിരുന്ന ബാഗില്‍ കണ്ടെത്തിയ മെമ്മറി കാര്‍ഡ് എന്നിവയുടെ സൈബര്‍ ഫൊറന്‍സിക് പരിശോധനയിലാണു കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ കണ്ടെത്തിയതെന്നാണു ലഭ്യമായ വിവരം. അതിക്രൂരമായ പീഡനമാണ് നടന്നതെന്ന് വെളിവാക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇത് സെല്‍ഫിക്ക് സമാനമായ ദൃശ്യങ്ങളാണ്. അതുകൊണ്ട് പള്‍സര്‍ സുനിക്ക് കേസില്‍ നിന്ന് ഇനി തടിയൂരാന്‍ കഴിയില്ല.
നടിയെ തട്ടിക്കൊണ്ട് പോയി പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതികളെ തുടര്‍ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പൊലീസിന്റെ അപേക്ഷ പുറത്തായിരുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതിലുള്ളത്. രണ്ടാം പ്രതി പ്രദീപ്, മൂന്നാം പ്രതി സലീം, നാലാം പ്രതി മണികണ്ഠന്‍ എന്നിവരുടെ പൊലീസ് കസ്റ്റഡി അവസാനിച്ചതിനെതുടര്‍ന്ന് തുടര്‍കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അങ്കമാലി ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ ഫസ്റ്റ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ച അപേക്ഷയാണ് പുറത്തായത് കഴിഞ്ഞ മാസം 17 ന് നടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിന്റെ ചുരുക്കരൂപം ഈ അപേക്ഷയില്‍ ഉണ്ട്. പള്‍സര്‍ സുനിമാത്രമാണ് നടിയെ ലൈംഗികമായി ഉപയോഗിച്ചതെന്നാണ് നാല് പേജുള്ള അപേക്ഷയില്‍ പറയുന്നത്. അതിക്രൂരമായ പീഡന വിവരങ്ങളാണ് പൊലീസ് ഇതില്‍ പങ്കുവയ്ക്കുന്നത്. ദൃശ്യങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിയുന്നത് ഇതു തന്നെയാണ്.
നടിക്കൊപ്പം പള്‍സര്‍ സുനി കാറില്‍ നിന്ന് പകര്‍ത്തിയ സെല്‍ഫി ദൃശ്യങ്ങളാണ് കാര്‍ഡിലുള്ളത്. വളരെ ക്രൂരമായിട്ടാണ് സുനി നടിയെ ഉപദ്രവിച്ചതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍. സുനി ഒളിവില്‍ പോകുന്നതിന് മുന്‍പാണ് ഈ മെമ്മറി കാര്‍ഡ് അഭിഭാഷകന്റെ കൈവശം നല്‍കിയത്. അഭിഭാഷകനില്‍ നിന്നു ലഭിച്ച ഈ കാര്‍ഡില്‍ ദൃശ്യങ്ങളുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്നാണ് മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരുന്നത്.
വെളുത്ത സാംസംഗ് ഫോണിലാണ് നടിയുടെ ചിത്രങ്ങള്‍ സുനി പകര്‍ത്തിയതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് മാറ്റിയതായി സുനിയും മൊഴി നല്‍കിയിരുന്നു. മെമ്മറി കാര്‍ഡ് അഭിഭാഷകന് കൈമാറിയെന്നും സുനി അറിയിച്ചിരുന്നു. എന്നാല്‍, ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കായലില്‍ എറിഞ്ഞെന്നായിരുന്നു സുനിയുടെ ആദ്യ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ നാവികസേനയുടെ സഹായത്തോടെ കായലില്‍ മുങ്ങിത്തപ്പിയിട്ടും ഫോണ്‍ ലഭിച്ചിരുന്നില്ല. ഇതോടെ കേസിന്റെ മുന്നോട്ട് പോക്ക് തന്നെ സംശയത്തിലായി.
നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് മൊഴി. ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരാതി കിട്ടി. അതുകൊണ്ട് തന്നെ ഈ ദൃശ്യങ്ങള്‍ വളരെ നിര്‍ണ്ണായകമായിരുന്നു. ഈ തെളിവ് കണ്ടെടുത്തില്ലായിരുന്നുവെങ്കില്‍ നടിയെ പീഡിപ്പിച്ചില്ലെന്ന് കോടതിയില്‍ വാദിക്കാന്‍ കഴിയുമായിരുന്നു. വെറുമൊരു തട്ടിക്കൊണ്ട് പോകലായി കേസ് മാറുമായിരുന്നു. സിനിമയിലെ ഉന്നതര്‍ക്കെതിരെ മൊഴി നല്‍കാതിരിക്കാന്‍ പൊലീസുമായി ചിലര്‍ നടത്തിയ കള്ളക്കളിയായി അന്വേഷണം ചിത്രീകരിക്കപ്പെടുകയും ചെയ്തു. അതിനിടെയാണ് ദൃശ്യങ്ങള്‍ കിട്ടുന്നത്. എന്നാല്‍ ഗൂഢാലോചന തെളിയിക്കാന്‍ ഈ ദൃശ്യങ്ങള്‍ മതിയാവില്ല.
അന്വേഷണ ഉദ്യോഗസ്ഥരുമായി ഗൂഢാലോചനയിലെ ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനി സഹകരിക്കുന്നില്ല. അതുകൊണ്ട് തന്നെ ഗൂഢാലോചനക്കാരെല്ലാം രക്ഷപ്പെടും. പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കി ഉടന്‍ കുറ്റപത്രം നല്‍കാനാണ് പൊലീസിന്റെ പദ്ധതി. ഇതിന് സഹായകമാകുന്നതാണ് ദൃശ്യങ്ങളുടെ കണ്ടെടുക്കല്‍. സുനിയെ നുണപരിശോധനയ്ക്കു വിധേയനാക്കണമെന്ന് ഇന്നലെ അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, നുണപരിശോധനയ്ക്ക് വിധേയനാകാനുള്ള ആരോഗ്യം തനിക്കില്ലെന്നു സുനി കോടതിയില്‍ അറിയിച്ചു.
മാനസികമായും ശാരീരികമായും താന്‍ ആരോഗ്യവാനല്ലെന്നാണ് സുനി അറിയിച്ചത്. പ്രതി തയ്യാറല്ലാത്തതിനാല്‍ നുണപരിശോധനയ്ക്ക് ഉത്തരവിടാനാകില്ലെന്നു കോടതി അറിയിച്ചു.ഇത് വ്യക്തമായ ഗൂഢാലോചനയുടെ തെളിവായി പലരും ചൂണ്ടികാണിക്കുന്നു. കള്ളത്തരം പൊളിയാതിരിക്കാന്‍ വേണ്ടിയാണിതെന്നാണ് നിഗമനം. അതിനിടെയാണ് ദൃശ്യങ്ങള്‍ കിട്ടുന്നത്. ഈ സാഹചര്യത്തില്‍ പ്രതികളെ ചോദ്യം ചെയ്യുന്നത് പൊലീസ് വീണ്ടും തുടങ്ങിയിട്ടുണ്ട്.