കാറോടിച്ചയാള്‍ ഹെല്‍മറ്റിടാത്തതിന് പിഴയടക്കേണ്ടി വന്നത് 200 രൂപ

ഭരത്പൂര്‍ : ബൈക്ക് ഓടിക്കുന്നവര്‍ ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിച്ചിരിക്കണം. ഇല്ലെങ്കില്‍ പിഴയീടാക്കാന്‍ നിയമം അനുശാസിക്കുന്നുണ്ട്. ചില സംസ്ഥാനങ്ങളില്‍ ബൈക്കിന്റെ പിറകിലിരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന നിയമമുണ്ട്. എന്നാല്‍ കാര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കേണ്ടതില്ല. അവിടെ സീറ്റ് ബെല്‍റ്റാണ് നിര്‍ബന്ധം. എന്നാല്‍ കോറോടിക്കുമ്പോള്‍ ഹെല്‍മറ്റിട്ടില്ലെന്ന് പറഞ്ഞ് യുവാവില്‍ നിന്ന് 200 രൂപ പിഴയീടാക്കിയിരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥന്‍. ഭരത്പൂരിലാണ് ഈ വിചിത്രമായ സംഭവം. ഖരേര സ്വദേശിയായ വിഷ്ണു ശര്‍മയ്ക്കാണ് പിഴയൊടുക്കേണ്ടി വന്നത്. ഇദ്ദേഹം ആഗ്രയില്‍ നിന്ന് ഭരത്പൂരിലേക്ക് വാനില്‍ പോവുകയായിരുന്നു. ഇതിനിടെ നനംഗല പൊലീസ് പിക്കറ്റില്‍ ഇയാളുടെ വാഹനം പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രഹ്ലാദ് സിങ് എന്ന ഉദ്യോഗസ്ഥന്‍, വിഷ്ണു ശര്‍മയ്ക്ക് ഹെല്‍മറ്റില്ലെന്ന് പരാമര്‍ശിച്ച് 200 രൂപ പിഴയെഴുതി ബില്‍ നല്‍കി. എന്നാല്‍ സംഭവം വിവാദമായതോടെ വിശദീകരണവുമായി ഈ പൊലീസ് ഉദ്യോഗസ്ഥന്‍ രംഗത്തെത്തിയിട്ടുണ്ട്. എഴുതിയപ്പോള്‍ മാറിയതാണെന്നും സീറ്റ് ബെല്‍റ്റ് ഇടാത്തതിനാണ് പിഴയെന്നുമാണ് പൊലീസുകാരന്റെ വാദം.

Top