വനിത പ്രസിഡന്റിന്റെ അപകീര്‍ത്തികരമായ ചിത്രം പ്രചരിപ്പിച്ചു;സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് ചോദ്യം ചെയ്തു.

കിളിമാനൂര്‍: പഴയകുന്നുമ്മല്‍ പഞ്ചായത്തിലെ സി.പി.എം വനിതാ പ്രസിഡന്റിന്റെ അപകിര്‍ത്തികരമായ ചിത്രം വാട്ട്‌സ് ആപ്പില്‍ക്കൂടി പ്രചരിപ്പിച്ചതായ പരാതിയില്‍ സി.പി.എം കിളിമാനൂര്‍ പുതിയ കാവ് ബ്രാഞ്ച് സെക്രട്ടറിയെ കിളിമാനൂര്‍ പോലീസ് ചോദ്യം ചെയ്തു. വനിതാ പ്രസിഡന്റ് നല്‍കിയ മൊഴിയെത്തുടര്‍ന്നാണ് ബ്രാഞ്ച് സെക്രട്ടറിയെ ഒരു മണിക്കൂര്‍ നേരം പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്തത്. പത്തോളം പേര്‍ക്ക് സി.പി.എം ബ്രാഞ്ച് സെക്രട്ടറി മൊബൈല്‍ ഫോണിലെ വാട്ട്‌സ് ആപ്പില്‍ കൂടി സി.പി.എം വനിതാ പ്രസിഡന്റിന്റെ അപകീര്‍ത്തികരമായ ചിത്രം അയച്ചുകൊടുത്തതായി മൊഴി നല്‍കിയിരുന്നു. ബ്രാഞ്ച് സെക്രട്ടറിയുടെ മൊബൈല്‍ ഫോണ്‍ കിളിമാനൂര്‍ പോലീസ് പ്രാഥമിക പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണില്‍ വാട്ട്‌സ് ആപ് ഫേസ്ബുക്ക് സൗകര്യങ്ങള്‍ ഇല്ലെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. അതുകാരണം വനിതാ പ്രസിഡന്റിന്റെ മൊഴി വ്യാജമാണെന്നാണ് പോലീസിന്റെ നിഗമം. അതേ സമയം കിളിമാനൂരില്‍ ഫെബ്രുവരി ഒന്നിന് വനിതാ പ്രസിഡന്റ് ഉദ്ഘാടനം നിര്‍വഹിച്ചിരുന്ന ഒരു വനിതാ ബ്യൂട്ടിപാര്‍ലറിന്റെ ഉദ്ഘാടനത്തിന് പോകരുതെന്ന് വനിതാ പ്രസിഡന്റിനെ ആരോ വിലക്കിയിരുന്നു. അത് വകവക്കാതെ വനിതാ പ്രസിഡന്റ് ബ്യൂട്ടിപാര്‍ലര്‍ ഉദ്ഘാടനത്തിന് പോയ വൈരാഗ്യത്തില്‍ ആരോ വാട്ട്‌സ് ആപില്‍ തന്റേതെന്ന് സംശയിക്കുന്ന അപകീര്‍ത്തികരമായ ചിത്രം പ്രചരിപ്പിച്ചതാകാമെന്ന് വനിതാ പ്രസിഡന്റ് പഞ്ചായത്തിലെ സഹപ്രവര്‍ത്തകരായ രണ്ട് അംഗങ്ങളോട് പറഞ്ഞിരുന്നുവത്രെ. അവരെ ചോദ്യം ചെയ്താല്‍ വാട്ട്‌സ് ആപ് ചിത്രത്തിന്റെ ഉറവിടം പോലീസിന് കണ്ടെത്താന്‍ കഴിയുമെന്നും ബ്രാഞ്ച് സെക്രട്ടറി പോലീസിനോട് പറഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ രണ്ട് പഞ്ചായത്തംഗങ്ങള്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ എന്നിവരെ പോലീസ് ചോദ്യം ചെയ്‌തേക്കും. എന്നാല്‍ വനിതാ പ്രസിഡന്റ് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമാണ് അവര്‍ പാര്‍ട്ടി ഏര്യാ നേതൃത്വം അറിയാതെ നിരവധി പാര്‍ട്ടിക്കാരുടെ പേരില്‍ പോലീസില്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ്. സി.പി.എം ഏര്യാ കമ്മിറ്റി രണ്ടംഗ കമ്മീഷനെ ഇതേപ്പറ്റി അന്വേഷിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. അതേ സമയം സത്യാവസ്ഥ പുറത്ത് വരുന്നതുവരെ വനിതാ പ്രസിഡന്റ് തല്‍സ്ഥാനം രാജിവെക്കണമെന്ന് കോണ്‍ സംരക്ഷണ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ മണ്ഡലം കമ്മിറ്റിയും രാജി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നാളെ നടക്കുന്ന പഴയ കുന്നുമ്മല്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ ഈ പ്രശ്‌നത്തില്‍ പ്രസിഡന്റിന്റെ വിശദീകരണം ആവശ്യപ്പെട്ടേക്കും.

Top