നന്നായി ജീവിക്കുന്ന കുടുംബത്തിലെ പുരുഷന്മാരെ തന്നോട് അടുപ്പിക്കുന്നതില്‍ സന്തോഷിക്കുന്ന സ്ത്രീ; വിചിത്രമായ അനുഭവങ്ങളെക്കുറിച്ച് സൈക്കോളജിസ്റ്റ് കലാ ഷിബു എഴുതുന്നു

മനുഷ്യ മനസ്സ് വിചിത്രമാണ്. നിര്‍വചിക്കാനാകാത്ത വികാരങ്ങളുടെ കുത്തൊഴുക്ക് നടക്കുന്ന സ്ഥലം. സന്തോഷത്തോടെ കഴിയുന്ന കുടുംബങ്ങളിലെ പുരുഷന്മാരെ തന്നോട് അടുപ്പിക്കാന്‍ ശ്രമിക്കുന്ന സ്ത്രീ. സ്വന്തം ജീവിതത്തിലെ സ്വസ്തതക്കേട് മറ്റുള്ളവര്‍ക്കും ഉണ്ടാക്കി സമാധാനം കണ്ടെത്തുന്നവര്‍. ഇത്തരത്തില്‍ മനുഷ്യര്‍ എപ്പോള്‍ എങ്ങനെയായിത്തീരുമെന്ന് ചിന്തിക്കാനേ കഴിയില്ല. സൈക്കോളജിസ്റ്റ് കലാ ഷിബുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഒരു വായനയാണ് ഇത്തരം സങ്കീര്‍ണ്ണ മനസ്സുകളെ അടുത്തറിയാനുള്ള വായന

കലാ ഷിബുവിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവളുടെ അനിയന്‍ വിവാഹം കഴിച്ചു.. പുതുമോടി അല്ലെ അവര് പുറത്ത് പോകുന്നതും ചിരിക്കുന്നതും സംസാരിക്കുന്നതും ഒന്നും ഇവള്‍ക്ക് ഇഷ്ടമില്ല. അകാലത്തില്‍ വിധവ ആയ ഒരു പെണ്‍കുട്ടി.അവളുടെ പ്രശ്‌നവുമായി എത്തിയതാണ് അച്ഛന്‍.

ഇതില്‍ ഇനി നിഗൂഢത ഒന്നുമില്ല. അവളുടെ മനസിന്റെ ആഘാതം. അതില്‍ നിന്നും കരകയറാന്‍ നാളുകള്‍ എടുക്കുന്നു. അതിനിടയ്ക്ക് സ്വന്തം വീട്ടില്‍ മറ്റൊരു പെണ്‍കുട്ടി സന്തോഷത്തോടെ ഭര്‍ത്താവിനോട് ഒപ്പം താമസിക്കുന്നു.. അവളുടെ പുരുഷന്‍, ഇവളുടെ സഹോദരനാണ്..! പക്ഷെ അതിനിവിടെ പ്രസക്തി ഇല്ല. തനിക്കു കിട്ടാത്തത് മറ്റൊരു സ്ത്രീ അനുഭവിക്കുന്നു…

മരുമകള്‍ക്ക് വിവാഹം ആലോചിക്കുന്ന ഒരു അമ്മായിയമ്മയെ പറ്റി സദസ്സില്‍ വലിയ ചര്‍ച്ച. ഇങ്ങനെയും ഉണ്ടോ ഭര്‍ത്താവിന്റ വീട്ടുകാര്‍..? മകന്‍ മരിച്ചു. മരുമകള്‍ തീരെ ചെറുപ്പം. എത്ര പേരുണ്ടാകും.അവളുടെ ഭാഗത്ത് നിന്നും ചിന്തിച്ചു രണ്ടാമത് ഒരു വിവാഹം ആലോചിക്കാന്‍..? നന്നായി..ചെയ്യട്ടെ… അവരെ അടുത്തറിയാവുന്ന ഒരു സ്ത്രീ അടക്കം പറഞ്ഞു..

ആ പയ്യന്‍ ഉള്ളപ്പോള്‍ ചില്ലറ അല്ല ദ്രോഹിച്ചിട്ടുള്ളത്. അമ്മയുടെയും ഭാര്യയുടെയും ഇടയില്‍ അവന്‍ എത്ര അനുഭവിച്ചു! മകനോടൊത്ത് ഭാര്യ മുറി അടച്ചിരുന്നാല്‍ അപ്പോള്‍ ആയമ്മ ശബ്ദമുയര്‍ത്തും.അതൊക്കെ നാശത്തിന്റെ ലക്ഷണം ആണത്രേ.പെണ്ണുങ്ങള്‍ ഉച്ചയ്ക്ക് കിടക്കാന്‍ പാടില്ല. ഗള്‍ഫില്‍ നിന്നും വന്ന മകന് കുടുംബത്തോട് ഉത്തരവാദിത്വം ഉണ്ട്.

മരുമകളുടെ സുതാര്യമായ നിശാവസ്ത്രം കണ്ട ദിവസം ഉണ്ടാക്കാന്‍ പുകിലൊന്നും ഇല്ല.അഴിഞ്ഞാട്ടക്കാരി എന്നാണ് ആ കുട്ടിയെ വിശേഷിപ്പിച്ചിരുന്നത്. മകന്‍ വിദേശത്തു വെച്ച് തന്നെ ആക്സിഡന്റില്‍ മരിച്ചു. പെട്ടന്നുള്ള ആ വിയോഗം അവരെ ഒരുപാടു മാറ്റി. ഇനിയെങ്കിലും ആ പെണ്‍കുട്ടിയോട് അല്‍പ്പം കരുണ കാണിക്കട്ടെ..

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സ്ഥാപനത്തില്‍ ജോലി നോക്കുമ്പോള്‍ അവിടെ സീനിയര്‍ ആയി ഉണ്ടായിരുന്ന ഒരു സ്ത്രീ ഓര്‍മ്മയിലുണ്ട്.  അവര്‍ ലീവ് എടുക്കുന്ന ദിവസം ആണ് ആ ഓഫീസില്‍ എല്ലാവരും ശ്വാസം വിടുക. മറ്റുള്ളവരെ പരസ്യമായി അവഹേളിക്കുക അവരുടെ സൗന്ദര്യത്തെ കളിയാക്കുക. അനാവശ്യ കാരണങ്ങള്‍ക്ക് മേലധികാരികള്‍ക്ക് പരാതി കൊടുക്കുക. ഇങ്ങനെ അവിടെ അവര്‍ വെറുക്കപെട്ടവള്‍ ആയി കഴിയുന്ന അവസരം.

ഒരു ദിവസം ഓഫീസില്‍ ഉച്ചയോടെ മദ്യപിച്ചു നാല് കാലില്‍ ആടി വന്നു പച്ച തെറി വിളിച്ചു അവരുടെ ഭര്‍ത്താവ്. ലോകം മുഴുവന്‍ കേള്‍ക്കും വിധം. മണിക്കൂറുകള്‍ അയാള്‍ അവിടെ താണ്ഡവം ആടി.മുഖം പൊത്തി ഇരുന്നു പൊട്ടിക്കരയുന്ന അവരെ സമാധാനിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാത്ത അവസ്ഥ. എത്ര വൈരാഗ്യം ഉള്ളവരും അവിടെ സങ്കടപ്പെട്ടു. വീട്ടിലെ ഈ അവസ്ഥ ആയിരുന്നോ അവരുടെ മോശ പ്രവര്‍ത്തികള്‍ക്ക് പിന്നില്‍.? തനിക്കു കിട്ടുന്നില്ല സമാധാനം എങ്കില്‍ ആരും അത് അനുഭവിക്കേണ്ട. അതായിരുന്നു അവരുടെ എല്ലാ പ്രവര്‍ത്തിയുടെയും അര്‍ത്ഥം.

കൗണ്‍സിലിങ് സമയത്ത് മനസ്സിലുള്ളതെല്ലാം തുറന്നു പറഞ്ഞു സമാധാനം കണ്ടെത്തുന്ന എത്രയോ പേര്..

”നന്നായി ജീവിക്കുന്ന കുടുംബത്തിലെ പുരുഷന്മാരെ എന്നോട് അടുപ്പിക്കാന്‍ ശ്രമിക്കും. അതില്‍ ഒരു സന്തോഷമാണ്.എന്താണ് ഞാന്‍ ഇങ്ങനെ..?”തന്റെ മാനസികാവസ്ഥയെ കുറിച്ച് ഒരിക്കല്‍ കൗണ്‍സിലിങ്ങിന് വന്ന സ്ത്രീ ചോദിച്ചു..

എന്റെ ഭര്‍ത്താവ് ഒട്ടും കുടുംബം നോക്കാറില്ല. കഷ്ടപ്പെട്ടാണ് ഞാന്‍ മക്കളെ വളര്‍ത്തുന്നത്. യാതനകള്‍ അനുഭവിച്ചു,  ഇപ്പോള്‍ മനസ്സ് കല്ലായി. മറ്റുസ്ത്രീകളുടെ സങ്കടം കാണുമ്പോള്‍ ഒരു സുഖം! ഉത്തരവും അവിടെ നിന്നും തന്നെ കിട്ടി..

സുനാമിയും പേമാരിയും ഒന്നും പേടിക്കേണ്ട.ജീവിതത്തില്‍ ഭയക്കേണ്ടത് ഈ മനോഭാവത്തെ ആണ്. എത്ര അടുത്ത സുഹൃത്ത് ആകട്ടെ. തനിക്കു കിട്ടാത്തത് അവര്‍ക്കു ഉണ്ട് എന്ന് തോന്നുമ്പോള്‍ മനസ്സില്‍ വരുന്ന ഒരു ”ഇത്”..ആ ഇതാണ് നമ്മുടെ ബന്ധങ്ങളുടെ വില്ലന്‍..! ശാരീരിക പീഡനത്തെ കാള്‍ എത്രയോ വലുതാണ് ഇത്..

ആണുങ്ങളുടെ അസഭ്യ വാക്കുകളെ തുരത്തി ഓടിക്കാന്‍ ഒരു പരാതിക്കു കഴിഞ്ഞേക്കാം.അല്ലേല്‍ നിയമം നട്ടെല്ല് കാട്ടിയാല്‍ പരിഹരിക്കപ്പെടാം.പക്ഷെ ഒരു പെണ്ണിന് മറ്റൊരു പെണ്ണിനോട് തോന്നുന്ന അസൂയയും കുശുമ്പും ഉണ്ടാക്കുന്ന മൂര്‍ച്ചയുള്ള വേദന, അതിന്റെ വ്യാപ്തി, അത് ഊഹിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്. പലപ്പോഴും ഒരു പെണ്ണിനെ കുറിച്ചുള്ള അപവാദത്തിനു പിന്നില്‍ അവളുടെ അത്ര അടുത്ത മറ്റൊരു പെണ്ണിന്റെ നാവാണെന്നു തോന്നിയിട്ടുണ്ട്.

നടുക്ക് നില്ക്കാന്‍ ഒരു പുരുഷനും. നിന്റെ കൂട്ടുകാരി മിടുക്കി ആണല്ലോ. ആ കമന്റ് കേള്‍ക്കുമ്പോള്‍ ഇപ്പുറത്ത് നില്‍ക്കുന്ന കൂട്ടുകാരിയുടെ ചങ്കു കത്തുന്നു..
അതെ..അവള്‍ മിടുക്കിയാണ്.. പക്ഷെ… ഈ പക്ഷെ ആണ് അപകടകാരി. നാള്‍ ഇന്നേ വരെ തമ്മില്‍ പങ്കുവെച്ച എല്ലാ കുബുദ്ധിയും കുതന്ത്രവും അവള്‍ കെട്ടഴിച്ചു വിടും. ആരെങ്കിലും ഇനി വെടി മരുന്നിനു തീ കൊളുത്തിയാല്‍ മതി..

ലോകത്തുള്ള നൂറു പേരെ നന്നാകുന്നതിലും നല്ലത് അവനവന്‍ സ്വയം മാറുന്നതല്ലെ..!ചങ്കു സുഹൃത്തായി കൊള്ളട്ടെ..ആരോ ആയിക്കോട്ടെ..അഭിമാനത്തിന് ഇവള്‍ അല്ലേല്‍ ഇവന്‍ ഹാനികരം എന്ന് തോന്നിയാല്‍ പിടിച്ചു മാറ്റി നിര്‍ത്തണം. ആര്‍ക്കും ആരെയും ബോധവത്കരണം ചെയ്യാന്‍ പറ്റില്ല.സ്വയം ബോധം ഉണ്ടാക്കുക എന്നതല്ലാതെ..! ഫേസ്ബുക്ക് , ഭൂരിപക്ഷവും നന്മയുടെ പ്രവര്‍ത്തികള്‍ ആണ്. എന്നാല്‍ ന്യൂനപക്ഷം അപകട കളികള്‍ ഒരുപാടുണ്ട്.

ഒരു പെണ്ണിന് എതിരെ അപവാദം പറഞ്ഞു പരത്തുന്നതില്‍, അവളെ തെറി പറയുന്നതില്‍. കുലീനത്വം മുഖത്ത് ചാലിച്ച, മനസ്സില്‍ വിഷം നിറച്ച മറ്റൊരു സ്ത്രീയുടെ നാവും മനസ്സും നിശ്ചയമായും കാണപ്പെടാറുണ്ട്. കൂട്ടുകാരിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത ഒരു സ്ത്രീയുടെ കേസ് അറിഞ്ഞു..കരയുമ്പോള്‍ കൂടെ കരയാന്‍ ആരുമില്ല.ചിരിക്കുമ്പോള്‍ എല്ലാവരും വരും എന്ന് ഒരു വശം. പക്ഷെ, അതി അപകടകാരികള്‍ അപ്പുറത്താണ്.

കരയുമ്പോള്‍ ഓടി വരും..എന്ത് മോശ പ്രവര്‍ത്തികള്‍ക്കും കൂട്ട് നില്‍ക്കും..പക്ഷെ, ഒരു നന്മ ഉണ്ടാകുന്നു എന്ന് തോന്നിയാല്‍..അതില്‍ കുശുമ്പും അസൂയയും പെരുകി പിന്നെ കണ്ടാല്‍ പോലും മിണ്ടില്ല.വിളിച്ചാല്‍ ഫോണ്‍ എടുക്കണം എന്നുമില്ല.അത് വരെ ദുഃഖം കേള്‍ക്കാന്‍ മണിക്കൂറുകള്‍ സംസാരിച്ചത് അപ്പോള്‍ ഏത് മാനസികാവസ്ഥ ആയിരുന്നിരിക്കും.

അടുത്ത ബന്ധുവിനെ കുറിച്ച് ഒരാള്‍ പറഞ്ഞു.ഏഷണി പറയാന്‍ സ്ത്രീ എന്നോ പുരുഷന്‍ എന്നോ ഇല്ല. കുറ്റകൃത്യങ്ങളില്‍ അവനൊപ്പം അവളുമുണ്ട്..ജോലിയും പദവിയും ഒരു വ്യക്തിയുടെ ബുദ്ധി മാത്രമാണ് IQ എന്ന് വിശേഷിപ്പിക്കാം.ജീവിക്കാന്‍ അതിബുദ്ധി വേണ്ട.പ്രായോഗിക ബുദ്ധി പോരെ..? അതായത് EQ. കുശുമ്പും അസൂയയും അസ്ഥിക്ക് പിടിച്ച ഒരു വ്യക്തിയുമായുള്ള ബന്ധം നിലവിലുള്ള മറ്റു നല്ല ബന്ധങ്ങളെ നശിപ്പിക്കുന്നു എങ്കില്‍ അത് ഒഴിവാക്കണം.

സൈബര്‍ ലോകത്ത് എന്നല്ല എവിടെയും മനുഷ്യന്റെ മനസ്സിലെ വക്രത ഒന്നാണ്.ആണും പെണ്ണും എന്നൊന്നില്ല. ഉദ്യോഗവും അന്തസ്സും ഇല്ല.മനുഷ്യന്റെ മനസ്സില്‍ വിഷം കേറാന്‍ മറ്റു എന്തൊക്കെയോ മാനദണ്ഡങ്ങള്‍ ആണ്. ഒരു പുസ്തകവും വായിക്കുന്ന ആളിന്റെ കണ്ണും തമ്മിലുള്ള അകലം ബന്ധങ്ങള്‍ക്ക് വേണം എന്നാണ് ജീവിതത്തില്‍ പഠിച്ച പാഠവും സ്വീകരിക്കുന്ന രീതിയും.

അവിടെയും അപകടമെങ്കില്‍.ചിന്തിക്കാനില്ല.ഒഴിവാക്കുക തന്നെ. എങ്കില്‍ മാത്രമേ ഒരു പരിധി വരെ എങ്കിലും സ്വാതന്ത്ര്യത്തോടെ തന്റെ സ്വപ്നങ്ങളെ ചേര്‍ത്ത് പിടിച്ചു ജീവിക്കാന്‍ ആര്‍ക്കും സാധിക്കു എന്നാണ് തോന്നാറ്..

ഇതൊരു സ്ത്രീ വിരുദ്ധ പോസ്റ്റ് ആയി കണ്ടു എന്നെ ബഹിഷ്‌കരിക്കരുത്. പുരുഷന്മാരെ കൂടെനിര്‍ത്താനുള്ള സൈക്കോളജിക്കല്‍ മൂവ് എന്നും പറയരുത്.. ഞാന്‍ ഉള്‍പ്പെടുന്ന നമ്മള്‍ ഉള്‍പ്പെടുന്ന ലോകമാണ്..അവിടെ നിന്നും കണ്ടെടുത്ത ചിലത് പങ്കുവെയ്ക്കുന്നു എന്ന് മാത്രം.

Top