ജനുവരി മുതല്‍ സെക്രട്ടറിയേറ്റില്‍ പഞ്ചിങ്ങ് നിര്‍ബന്ധം; ചെയ്തില്ലെങ്കില്‍ ശമ്പളമില്ല  

 

 

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ജനുവരി 1 മുതല്‍ പഞ്ചിങ്ങ് മെഷീന്‍ സമ്പ്രദായം നിര്‍ബന്ധമാക്കുന്നു. ഇതുകൊണ്ടുതന്നെ പഞ്ചിങ്ങ് വഴി ഹാജര്‍ രേഖപ്പെടുത്താത്ത ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കില്ല. ശമ്പള വിതരണ സോഫ്‌റ്റ്വെയറായ സ്പാര്‍ക്കുമായി ഹാജര്‍ ബന്ധപ്പെടുത്തും. എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് പുറത്ത് കാണുന്ന വിധത്തില്‍ ധരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ പഞ്ചിങ്ങ് രേഖപ്പെടുത്തിയ ശേഷം ഹാജര്‍ റജിസ്റ്ററിലും ഒപ്പിടണം. പഞ്ചിങ്ങിന്റെയും ഹാജര്‍ ബുക്കിന്റെയും അടിസ്ഥാനത്തിലാണ് അവധി നിര്‍ണയിക്കുക. തുടര്‍ച്ചയായി വൈകിയെത്തുന്ന ജീവനക്കാര്‍ക്ക് അവധിയായി കണക്കാക്കാനും ഔദ്യോഗിക കാര്യങ്ങള്‍ക്കു വേറെ ഓഫിസുകളില്‍ പോകുന്ന ജീവനക്കാര്‍ക്ക് അവിടെയും ഹാജര്‍ രേഖപ്പെടുത്താന്‍ കഴിയുന്ന സംവിധാനമാണിത്. മറ്റ് ഓഫീസുകളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കു പോകുന്ന ജീവനക്കാര്‍ അവിടെ പഞ്ച് ചെയ്താല്‍ മതി. അത് കൊണ്ടുതന്നെ അവിടെ അവധിയായി അത് രേഖപ്പെടുത്തുകയുമില്ല. വിരലടയാളം രേഖപ്പെടുത്തുന്ന പുതിയ ബയോമെട്രിക് പഞ്ചിങ് മെഷീനുകള്‍ കെല്‍ട്രോണ്‍ വഴിയാണ് വാങ്ങുക. നിലവില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഇലക്ട്രോണിക് പഞ്ചിങ്ങ് സംവിധാനമുണ്ടെങ്കിലും ഹാജര്‍ നിരീക്ഷിക്കാന്‍ മാത്രമാണ് ഇതുപയോഗിച്ചുവരുന്നത്. ചില സ്ഥലങ്ങളില്‍ ഇവ പ്രവര്‍ത്തിക്കുന്നുമില്ല. എന്നാല്‍ സ്പാര്‍ക്കുമായി ബന്ധിപ്പിച്ചുള്ള ബയോമോട്രിക്ക് പഞ്ചിങ്ങ് വരു്‌നനതോടെ മേലുദ്യോഗസ്ഥന്റെ സഹായത്തോടുകൂടി ഹാജര്‍ ബുക്കില്‍ ഒപ്പിടുന്ന പരിപാടി നടക്കില്ല. മൂന്നുദിവസം തുടര്‍ച്ചയായി ഒരു മണിക്കൂര്‍ വൈകിയെത്തുകയോ, നേരത്തെ പോവുകയോ ചെയ്താല്‍ ഒരു ദിവസത്തെ അവധിയായി രേഖപ്പെടുത്തും. ഈ സമ്പ്രദായം വരുന്നതോടുകൂടി ഏറെ വെട്ടിലാകാന്‍ പോകുന്നത് സംഘടനാ നേതാക്കളാണ്.

Top