ക്രൈം റിപ്പോർട്ടർ
സ്ത്രീകൾ ഇല്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് പുരുഷന്മാരെ ചതിയിൽപ്പെടുത്തി കവർച്ച നടത്തുന്ന അഞ്ചംഗ സംഘത്തെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപേരൂർ ദേവി മെഡിക്കൽസ് ഉടമ ദീപക് നൽകിയ പരാതിയിലാണ് ഇവർ വലയിലായത്.
കേസിലെ ഒന്നാം പ്രതി സുജ പതിവായി മരുന്നു വാങ്ങാൻ ദീപക് നടത്തുന്ന മെഡിക്കൽ സ്റ്റോറിൽ എത്തുമായിരുന്നു. വീട്ടിൽ ദീപക് ഒറ്റയ്ക്കാണ് എന്നറിഞ്ഞ സുജ സ്റ്റോറിൽ സ്ഥിരം സന്ദർശകയായി. ഇടയ്ക്കിടെ ദീപക്കിനെ ഫോണിൽ വിളിക്കാനും തുടങ്ങി. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ദേവി മെഡിക്കൽസിൽ എത്തിയ സുജ അത്യാവശ്യമായി ടോയലറ്റിൽ പോകണമെന്ന് പറഞ്ഞു. വീട്ടിലെ ടോയ്‌ലറ്റിൽ പോകാൻ ദീപക് പറഞ്ഞു.
ഏറെനേരം കഴിഞ്ഞും വീട്ടിൽ നിന്നും സുജ മടങ്ങിവരാത്തതിൽ സംശയം തോന്നിയപ്പോൾ ദീപക് വീട്ടിലെത്തി. അപ്പോൾ പൊലീസുകാരെന്ന് ചമഞ്ഞ് മൂന്ന് പുരുഷന്മാർ അവിടെയെത്തി. വീട്ടിൽ അനാശാസ്യം നടത്തുന്നുവെന്നറിഞ്ഞ് വന്നതാണെന്ന് പറയുകയും ഭീഷണിപ്പെടുത്തി പതിനായിരം രൂപയും മൊബൈൽഫോണും മറ്റ് വസ്തുക്കളും കവരുകയായിരുന്നു.
ദീപക് ഉടനെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുജയെയും സംഘത്തെയും പിടികൂടിയത്.
റാന്നി ഈട്ടിച്ചുവട് പുലി ഷാജി എന്നു വിളിക്കുന്ന ഷാജഹാൻ, റാന്നി ഈട്ടിച്ചുവട് പുള്ള് അനിൽ ,റാന്നി പൊന്നിക്കണ്ണൻ രാജീവ് , കുമ്പഴ അമീർ മൻസിലിൽ ഷീജ എന്നിവരെയാണ് തിരുവല്ല സി.ഐ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്.
മൂന്ന് വർഷം മുമ്പ് പത്തനംതിട്ടയിൽ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. രണ്ടാം പ്രതി ഷാജഹാൻ ഇതിൽ ഉൾപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരവിപേരൂരിൽ സംഘം എത്തിയ കാറും, ദീപക്കിൽ നിന്നും കവർന്ന പണവും, സ്വർണവും, മൊബൈൽ ഫോണും പൊലീസ് കണ്ടെത്തി. പ്രതികളെ കോടതി റിമാന്റു ചെയ്തു.