ബലാത്സംഗത്തിന് വധശിക്ഷ വേണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ബലാത്സംഗത്തിന് വധശിക്ഷ വേണമെന്ന ആവശ്യവുമായി കേന്ദ്രം സുപ്രീംകോടതിയില്‍. 12 വയസില്‍ താഴെയുള്ളവരെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വേണമെന്നാണ്  കേന്ദ്രത്തിന്റെ നിലപാട്. പോസ്‌കോ നിയമത്തില്‍ ഭേതഗതി വേണമെന്ന ആവശ്യമാണ് കേന്ദ്രം സുപ്രീകോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ എട്ടുവയസുകാരി ക്രൂരപീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ‌‌രാജ്യത്ത് വൻ പ്രതിഷേധം ഉയർന്നിരുന്നു. കുട്ടികൾക്ക് നേരെയുള്ള ബലാത്സംഗങ്ങൾ വർധിക്കുന്നതിന് തടയിടാൻ കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന ആവശ്യം ശക്തമാകുകയായിരുന്നു. പൊതുതാത്പര്യ ഹർജിയിൽ ഏപ്രിൽ 27ന് അടുത്ത വാദം കേൾക്കും. പ്രായപൂര്‍ത്തി എത്താത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ തൂക്കിലേറ്റാന്‍ സാധിക്കും വിധം പോസ്‌കോ നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി പറഞ്ഞിരുന്നു. ‘കത്വ ബലാത്സംഗ കൊലപാതക കേസില്‍ ഞാന്‍ വളരെയധികം വിഷമത്തിലാണ്. ഞാനും മന്ത്രാലയവും പോസ്‌കോ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ആലോചിക്കുന്നുണ്ട്. 12 വയസില്‍ താഴെയുളള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനാവും വിധം ഭേദഗതി വരുത്തും,’ മേനക ഗാന്ധി പറഞ്ഞു. 12 വയസില്‍ താഴെയുളള കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കാനാവും വിധം നിയമഭേദഗതിക്ക് രാജസ്ഥാന്‍, ഹരിയാന, മദ്ധ്യപ്രദേശ്, അരുണാചല്‍ പ്രദേശ് നിയമസഭകള്‍ അംഗീകാരം നല്‍കിയിരുന്നു.

Top