മദ്യലഹരിയില്‍ ബലാത്സംഗത്തിന് ഇരയായെന്ന് ഭാര്യ; പരാതി കൊടുപ്പിച്ച ഭര്‍ത്താവിന് ഒടുവില്‍ 7 വര്‍ഷം തടവ്  

 

ബ്രിട്ടന്‍ : മദ്യലഹരിയിലായിരിക്കെ തന്നെയാരോ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് ഭാര്യ ഭര്‍ത്താവിനോട് വെളിപ്പെടുത്തുന്നു. ഉടന്‍ പരാതി നല്‍കണമെന്ന് ഭര്‍ത്താവ് നിര്‍ദേശിച്ചു. ഇതുപ്രകാരം പരാതി നല്‍കിയപ്പോള്‍ പൊലീസ് കേസടുത്തു. എന്നാല്‍ അന്വേഷണഫലം ഞെട്ടിപ്പിക്കുന്നതായിരുന്നു. ഭര്‍ത്താവ് തന്നെയാണ് ഭാര്യയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതെന്നായിരുന്നു ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായത്. ഇതോടെ ഭര്‍ത്താവിനെ കോടതി 7 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. വിചിത്രമെന്ന് തോന്നാവുന്ന സംഭവ പരമ്പരകള്‍ ബ്രിട്ടനിലാണ് അരങ്ങേറിയത്. 2016 മെയ് 14 ന് വൈകീട്ടായിരുന്നു സംഭവങ്ങളുടെ തുടക്കം. വൈകീട്ട് 7 മണിയോടെ ഇരുവരും ഒരു സുഹൃത്തിന്റെയടുക്കലേക്ക് കാറില്‍ പോയിരുന്നു. ഈ സമയം ഇരുവരും ചില കാര്യങ്ങള്‍ പറഞ്ഞ് രൂക്ഷമായി വഴക്കിട്ടു. ഇതേ തുടര്‍ന്ന് യുവതി ഒരു ബാറില്‍ കയറി നന്നായി മദ്യപിച്ചു. തുടര്‍ന്ന് തെരുവോരത്തുള്ള ബെഞ്ചില്‍ ബോധമറ്റ് കിടന്നു.  ഇതറിഞ്ഞ ഭര്‍ത്താവ് അവരെ കൂട്ടിക്കൊണ്ടു വരികയായിരുന്നു. ഈ സമയം അവര്‍ പൂര്‍ണ്ണമായും മദ്യാലസ്യത്തിലായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ 2 മണിയോടെ ഇയാള്‍ ഭാര്യയെ ബലാത്സംഗത്തിനിരയാക്കി. ഈ സമയം ഇവരുടെ മക്കള്‍ നല്ല ഉറക്കത്തിലാണ്. ബോധമുണര്‍ന്നപ്പോള്‍, താന്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി തോന്നുന്നുവെന്ന് ഭാര്യ 35 കാരനായ ഭര്‍ത്താവിനോട് പറഞ്ഞു.  ഉടന്‍ പൊലീസിനെ അറിയിക്കണമെന്നായിരുന്നു ഭര്‍ത്താവിന്റെ നിര്‍ദ്ദേശം. ഒടുവില്‍ അന്വേഷണം 35 കാരന് നേരെ തിരിയുകയും ഇദ്ദേഹം അറസ്റ്റിലാവുകയുമായിരുന്നു.  ഇതോടെ ഇവരുടെ ദാമ്പത്യം തകരുകയും യുവതി ഇയാളോടൊപ്പമുള്ള താമസം അവസാനിപ്പിക്കുകയും ചെയ്തു. ജീവിതത്തില്‍ ഏറ്റവും വിശ്വസിച്ചയാളില്‍ നിന്ന് തന്നെ താന്‍ ചതിക്കപ്പെട്ടെന്നാണ് യുവതി കോടതിയില്‍ വ്യക്തമാക്കിയത്.

Top