അൽവാർ: വീണ്ടും ആൾദവ്അവതത്തിന്റെ പീഡനക്കഥ !.. രാജസ്ഥാനിലെ സ്വയം പ്രഖ്യാപിത ആൾദൈവം ലൈംഗിക പീഡനക്കേസിൽ അറസ്റ്റിൽ. യുവതിയെ ആശ്രമത്തിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ 70കാരനായ ആൾദൈവം കുശലേന്ദ്ര പ്രപന്നാചാര്യ ഫലഹാരി മഹാരാജ് എന്ന ഫലഹാരി ബാബയാണ് അറസ്റ്റിലായത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ രക്ഷിതാക്കൾ വർഷങ്ങളായി ബാബയുടെ അനുയായികളായിരുന്നു. ആഗസ്റ്റ് ഏഴിന് രാജസ്ഥാനിലെ അൽവാറിലുള്ള ആഢംബര ആശ്രമത്തിൽ വച്ച് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
ഉയർന്ന രക്ത സമ്മർദ്ദമുണ്ടെന്ന് കാട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയായിരുന്നു ബാബ. അവിടെ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ബാബയെ അൽവാറിലെ സർക്കാർ ആശുപത്രിയിൽ പരിശോധനക്ക് വിധേയനാക്കിയപ്പോൾ ഇ.സി.ജിയും പ്രമേഹവും രക്തസമ്മർദ്ദവും സാധാരണ നിലയിലാണെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.
സംഭവത്തെകുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: നിയമ വിദ്യാർഥിയായ പെൺകുട്ടി ഇന്റേൺഷിപ്പ് ചെയ്തപ്പോൾ ലഭിച്ച 3000 രൂപ ബാബക്ക് ദാനം ചെയ്യാൻ വീട്ടുകാർ ആവശ്യപ്പെടുകയായിരുന്നു. ആശ്രമത്തിലെത്തിയ പെൺകുട്ടിയോട് ഗ്രഹണമായതിനാൽ ദർശനമുണ്ടാകില്ലെന്നും ആശ്രമത്തിൽ താമസിക്കണമെന്നും ആവശ്യപ്പെട്ടു. അതുപ്രകാരം ആശ്രമത്തിൽ നിന്ന പെൺകുട്ടിയെ രാത്രി ബാബയുടെ മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
സംഭവം ആരോടും പറയരുതെന്ന് പെൺകുട്ടിയെ ബാബ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ആൾദൈവം ഗുർമീത് റാം റഹീമിന് പീഡനക്കേസിൽ 20 വർഷം തടവുശിക്ഷ ലഭിച്ചത് അറിഞ്ഞതോടെയാണ് പെൺകുട്ടി വിവരം വീട്ടുകാരോട് പറഞ്ഞത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നെന്നും അതുപ്രകാരം കേസ് രജിസ്റ്റർ ചെയ്തുവെന്നും പൊലീസ് അറിയിച്ചു.പഴങ്ങൾ മാത്രം കഴിക്കുന്നതിനാൽ ഫലഹാരി എന്ന പേരു വീണ ബാബ മുതിർന്ന രാഷ്ട്രീയ- ചലച്ചിത്ര താരങ്ങളോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തായിട്ടുണ്ട്.