എന്റെ ഉരുപ്പടിയുടെ മാറിടം എനിക്ക് മാത്രം കാണണം എന്ന് ഉത്തരവിടുന്ന പുരുഷ ബോധം; മുല ലൈംഗിക അവയവമല്ലെന്ന് പറയുന്ന രശ്മി നായര്‍

മാറു തുറക്കല്‍ സമരം സോഷ്യല്‍ മീഡിയയില്‍ ശക്തി പ്രാപിക്കുമ്പോള്‍ നിരവധി പേര്‍ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നു. പുരുഷന്മാരുടെ ലൈംഗിക അധിക്ഷേപത്തെ മുഖം നോക്കാതെ പ്രതിരോധിക്കുന്ന രശ്മി നായര്‍ ചില ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. മാറു തുറക്കല്‍ സമരത്തെ രാഷ്ട്രീയമായും ചരിത്രമായും കൂട്ടിയോജിപ്പിച്ചാണ് രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്തുകൊണ്ട് മുഖം മറച്ച് ചിലര്‍ മാറിടം കാണിക്കുന്നുവെന്ന് രശ്മി ചോദിക്കുന്നു. മുഖമുള്ള സ്ത്രീമാറിടം അപമാനമാണോ? സ്ത്രീ ശരീരത്തിലെ ഏറ്റവും വലിയ ഒന്നായ അവരുടെ മാറിടം അവര്‍ക്ക് ഇന്നും സ്വന്തമല്ലെന്ന് രശ്മി തുറന്നടിക്കുന്നു. എന്റെ ഉരുപ്പടിയുടെ മാറിടം എനിക്ക് മാത്രം കാണണം എന്ന് ഉത്തരവിടുന്ന പുരുഷ ബോധത്തെയും രശ്മി പരിഹസിക്കുന്നു. നങ്ങേലിയോടു മുലക്കരം ചോദിച്ച് എത്തിയ ജന്മിയുടെ തുടര്‍ച്ച തന്നെയാണ് മാറിടം കച്ചവടത്തിനുള്ള വത്തക്കയാണ് പുറത്തു കാണരുതെന്ന് ഓരിയിടുന്ന മത പ്രഭാഷകനുമെന്ന് രശ്മി പറയുന്നു. ഇതിനെല്ലാം മുകളില്‍ തങ്ങളുടെ ശരീരത്തിന്റെ അവകാശ പ്രഖ്യാപനം പല കാലങ്ങളില്‍ സ്ത്രീകള്‍ നടത്തിയിട്ടുണ്ട്. അതില്‍ ആദ്യ സമരമാകാം ചാന്നാല്‍ ലഹള. ബ്ലൗസിട്ട് വന്ന സ്ത്രീകള്‍ ആരും മുഖം മൂടി ധരിച്ചല്ല അന്ന് സമരത്തില്‍ പങ്കെടുത്തത്.തങ്ങളുടെ ബ്ലൌസ് ഇട്ട മുഖമുള്ള രൂപം ആരെങ്കിലും കണ്ടാല്‍ അതില്‍ അപമാനിക്കപ്പെടാന്‍ ഒന്നുമില്ല എന്ന രാഷ്ട്രീയ ബോധ്യം അവര്‍ക്കുണ്ടായിരുന്നു.
അനാട്ടമി ക്ലാസ് എടുക്കാനുള്ള കുറച്ചു മുലകളുടെ ചിത്രം അല്ല രാഷ്ട്രീയമാണ് പറയാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മിനിമംപൊള്ളുന്ന ആ രാഷ്ട്രീയം ആദ്യം സ്വയം മനസിലാക്കണം. വെറും ലൈംഗീക അവയവമായി മുലകളെ കാണുന്നുവെന്നും രശ്മി പറയുന്നു.  ജൈവികമായി ലൈംഗീക അവയവം അല്ലാത്ത മുലകളെ അങ്ങനെ ആക്കിയത് പുരുഷാധിപത്യവും മുതലാളിത്തവും ആണ്. സ്ത്രീകളെ അങ്ങനെ ഉരുണ്ട മാംസ കഷ്ണങ്ങള്‍ മാത്രമാക്കി നിലനിര്‍ത്തേണ്ടതും അവരുടെ ആവശ്യമാണ്. അവകാശങ്ങളെ കുറിച്ച് ശരീരത്തെ കുറിച്ച് ബോധം ഉള്ള സ്ത്രീകള്‍ അതിനെ കുറിച്ച് സംസാരിച്ചു തുടങ്ങിയിട്ട് മിനിമം ഒരു നൂറ്റാണ്ട് ആയിട്ടുണ്ടാകുമെന്നും രശ്മി ഫേസ്ബുക്കില്‍ കുറിക്കുന്നു.

Top