റേഷന്‍ കാര്‍ഡിലെ രഹസ്യങ്ങള്‍ പരസ്യമാകുന്നു: പരാതിയുമായി കാര്‍ഡ്‌ ഉടമകള്‍

മേപ്പാടി: റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തികളുടെ സകലവിവരങ്ങളും സിവില്‍ സപൈ്ളസ് വകുപ്പിന്‍െറ വെബ്സൈറ്റ് പരസ്യപ്പെടുത്തുന്നു. ഇത് സ്വകാര്യത നശിപ്പിക്കുകയാണെന്ന് പരക്കെ ആക്ഷേപമുണ്ട്. സ്ത്രീകളുടെ പേരില്‍ നല്‍കാന്‍ നിശ്ചയിച്ച പുതിയ റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഓണ്‍ലൈനായി തിരുത്തുന്നതിനുള്ള അവസരമാണിപ്പോള്‍. അതിനായി കാര്‍ഡുടമകളുടെ സ്ഥിതി വിവരങ്ങള്‍ സംസ്ഥാന സിവില്‍ സപൈ്ളസ് വകുപ്പിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍, ഒട്ടും സുരക്ഷിതത്വമില്ലാതെയാണ് ഈ നടപടിയെടുത്തത്. വെബ്സൈറ്റില്‍ കയറിയാല്‍ ആര്‍ക്കും ആരുടെയും വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നതാണ് സ്ഥിതി. പേജില്‍ വ്യൂ റേഷന്‍ കാര്‍ഡ് ഡീറ്റെയില്‍സ് എന്നിടത്ത് ക്ളിക് ചെയ്ത ശേഷം റേഷന്‍ കാര്‍ഡ് നമ്പര്‍ ടൈപ് ചെയ്യുക. ആറ് അക്ഷരമുള്ള ഇമേജ് ടെസ്റ്റ് മോണിറ്ററില്‍ കാണാം. പിന്നീട് എന്‍റര്‍ ഇമേജ് കോളത്തില്‍ ക്ളിക് ചെയ്താന്‍ റേഷന്‍ കാര്‍ഡുടമയുടെ ഫോട്ടോ, വിലാസം, കുടുംബാംഗങ്ങളുടെ പേരുവിവരങ്ങള്‍, ആധാര്‍ നമ്പര്‍, തൊഴില്‍, ജനന തീയതി തുടങ്ങിയ വിവരങ്ങള്‍ കാണാം. അടുത്ത പേജില്‍ പ്രവേശിച്ചാല്‍ കാര്‍ഡുടമയുടെ മൊബൈല്‍ നമ്പര്‍, വീടിന്‍െറ വിസ്തൃതി, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഗ്യാസ് കണക്ഷന്‍ വിവരങ്ങള്‍, ബാങ്ക് ഐ.എഫ്.എസ്.സി കോഡ് തുടങ്ങി എല്ലാ വിവരവും ലഭിക്കും.

ഒരാളുടെ വ്യക്തിപരമായ കാര്യങ്ങള്‍പോലും എല്ലാവര്‍ക്കും കാണുന്നതരത്തില്‍ പരസ്യമാക്കുകയാണ് വകുപ്പ് ചെയ്തത്. ലോകത്തിന്‍െറ ഏതു ഭാഗത്തുനിന്നും ഇത് ശേഖരിക്കാം. ഇമേജ് ടെക്സ്റ്റ് മാറ്റി ടൈപ് ചെയ്താല്‍ മറ്റൊരാളുടെ വിവരം അപ്പോള്‍ തന്നെ ലഭിക്കും. സ്ത്രീകള്‍ പലരും ഭര്‍ത്താക്കന്മാരുടെ ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ടാകും. എന്നാല്‍ തനിച്ചുകഴിയുന്ന സ്ത്രീകള്‍, വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ എന്നിവര്‍ക്ക് തങ്ങളുടെ സ്വന്തം മൊബൈല്‍ നമ്പര്‍ നല്‍കാതെ നിവൃത്തിയില്ല. സ്വന്തം ഫോണ്‍ നമ്പര്‍ നല്‍കിയ സ്ത്രീകളും നിരവധിയാണ്. അവരുടെയെല്ലാം ഫോണ്‍ നമ്പറുകള്‍ പരസ്യപ്പെടുത്തിയ നടപടിയാണിപ്പോള്‍ സിവില്‍ സപൈ്ളസ് വകുപ്പില്‍ നിന്നുണ്ടായിരിക്കുന്നത്. സൈറ്റിലെ റീസൈസ് ബട്ടണില്‍ ക്ളിക് ചെയ്താല്‍ മാത്രമേ കാര്‍ഡുടമയുടെ ഫോണിലേക്ക് വണ്‍ ടൈം സെക്യൂരിറ്റി പാസ്വേഡ് വരുന്നുള്ളൂ. പ്രിന്‍െറടുക്കാനും വിവരങ്ങള്‍ പരിശോധിക്കാനും ഇങ്ങനെ ക്ളിക് ചെയ്യേണ്ടതുണ്ട്. എന്നാല്‍, റേഷന്‍ കാര്‍ഡ് നമ്പര്‍ നല്‍കിയാലുടന്‍ സെക്യൂരിറ്റി പാസ്വേഡ് ലഭിക്കുകയും അതുപയോഗിച്ചുമാത്രം അക്കൗണ്ടില്‍ കയറുകയും ചെയ്യാനുള്ള സംവിധാനമേര്‍പ്പെടുത്തിയിരുന്നെങ്കില്‍ ഈ പ്രശ്നം ഒഴിവാക്കാമായിരുന്നു. എന്നാല്‍, അത്തരം മുന്‍കരുതലുകള്‍ വകുപ്പ് സ്വീകരിച്ചിട്ടുമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top