ഇരുന്നൂറിലധികം പേരുടെ കണ്‍മുന്നില്‍ വച്ച് ഷുക്കൂറിനെ വെട്ടി വീഴ്ത്തി; പാര്‍ട്ടി ഗ്രാമത്തില്‍ സഖാക്കള്‍ വിധിച്ച കൊലയുടെ വിശദാംശങ്ങള്‍ കുറ്റപത്രത്തില്‍

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തില്‍ നടന്ന കൊടുംക്രൂരതയാര്‍ന്ന കൊലപാതകങ്ങളില്‍ ഒന്നായിരുന്നു ഷുക്കൂറിന്റേത്….പല കൊലകങ്ങളും രാത്രിയിലെ മറയിലായിരുന്നെങ്കില്‍ ഷുക്കൂറിനെ ഇരുന്നൂറിലധികം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ മുന്നില്‍ വച്ചായിരുന്നു പരസ്യ വിചാരണ നടത്തി കൊന്നത്. ശരിരമാസകലം ക്രൂരമായി വരഞ്ഞു മുറിവേല്‍പ്പിച്ചു, ഒടുവില്‍ വാളുകൊണ്ട് വെട്ടി വീഴ്ത്തി. ഈ സമയം മുഴുവനും നൂറുകണക്കിന് ജനങ്ങല്‍ ഒരു ചെറുവിരല്‍ പോലുമനക്കാതെ ഈ കൊലയാളി സംഘത്തിന് പിന്തുണ നല്‍കി. കൊലക്കത്തിയുമായി കൊലയാളികള്‍ ഒരു കൊലവിളി നടത്തുന്നുവെന്നറിഞ്ഞിട്ടും പാര്‍ട്ടി ഗ്രാമത്തിലെ പാര്‍ട്ടി വിധി നടപ്പാക്കാന്‍ പോലീസും പിന്തുണ നല്‍കി. നിരപരധിയായ ഒരു ചെറുപ്പക്കാരന്റെ അലമുറയിടുന്ന നിലവിളി ഇപ്പോഴും കണ്ണൂരിലെ വയല്‍വരുമ്പുകളിലുണ്ട്. സിബി ഐ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഇന്നും കണ്ണീരുവറ്റാത്ത ഒരുമ്മയുടെ പോരാട്ടത്തിന്റെ കഥ കൂടിയുണ്ട്.

ലീഗ് സിപിഎം സംഘര്‍ഷം നടക്കുന്ന മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രമായി അരിയിലേയ്ക്ക് പി ജയരാജനും ടി വി രാജേഷ് എംഎല്‍എയും സ്ഥലത്തെത്തുന്നു. ഇരുവരെയും ഒരു സംഘം ലീഗുകാര്‍ ആക്രമിച്ചു. തുടര്‍ന്ന് നടന്ന വേട്ടയാടലിലാണ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. ജില്ലാ സെക്രട്ടറിക്കുനേരെ അക്രമണം നടത്തിയവരെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടി ഉന്നത ഘടകം തന്നെ നിര്‍ദ്ദേശം നല്‍കി. ആശുപത്രിയില്‍ കഴിയുകയായിരുന്ന രാജേഷും ജയരാജനും ഇതിനുവേണ്ട ഗൂഢാലോചന നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടിയിലാണ് സിപിഎം പ്രവര്‍ത്തകരുടെ മുന്നില്‍ ഷുക്കൂറും കൂട്ടുകാരും പെട്ടത്. സംഘം ചേര്‍ന്നു പിന്തുടര്‍ന്നതോടെ അപകടം മണത്തു ഷുക്കൂറും സംഘവും സമീപത്തെ മുഹമ്മദ്കുഞ്ഞിയുടെ വീട്ടിലേക്ക് ഓടിക്കയറി. ആരോ പിന്തുടരുന്നെന്നും രക്ഷിക്കണമെന്നും പറഞ്ഞപ്പോള്‍ മുഹമ്മദ്കുഞ്ഞി അഭയം നല്‍കി. പിന്തുടര്‍ന്നെത്തിയവര്‍ ഇരുവരെയും പുറത്തേക്കിറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുഹമ്മദ്കുഞ്ഞി തയാറായില്ല. ഏതോ തീവ്രവാദികളെ വീട്ടില്‍ തടഞ്ഞുവച്ചിരിക്കുന്നു എന്ന മട്ടിലാണു നാട്ടില്‍ വാര്‍ത്ത പ്രചരിച്ചത്. വിവരമറിഞ്ഞവരെല്ലാം മുഹമ്മദ്കുഞ്ഞിയുടെ വീട്ടുമുറ്റത്തെത്തി.

കണ്ണപുരം പൊലീസ് സ്റ്റേഷനിലെ ഫോണ്‍ നമ്പര്‍ വാങ്ങാനായി മുഹമ്മദ്കുഞ്ഞി അയല്‍വീട്ടിലേക്കു പോയ തക്കത്തിന് അക്രമികളിലൊരാള്‍ കതകു പൊളിച്ച് ഉള്ളില്‍ കയറി. ‘ടി. വി. രാജേഷിനെയും പി. ജയരാജനെയും ആക്രമിച്ചതു നിങ്ങളല്ലേ’ എന്ന് അയാള്‍ ചോദിച്ചു. തങ്ങള്‍ക്കു സംഭവത്തില്‍ പങ്കില്ലെന്നും നാട്ടിലെ സിപിഎം പ്രവര്‍ത്തകരോടു ചോദിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ഷുക്കൂറും കൂട്ടുകാരും കരഞ്ഞു പറഞ്ഞു.

അഞ്ചുപേരുടെയും പേരും വിലാസവും അവര്‍ കുറിച്ചെടുത്തു. എന്നിട്ടു മൊബൈല്‍ ഫോണില്‍ പലര്‍ക്കായി വിവരം കൈമാറി. ഒരാള്‍കൂടി വീടിനുള്ളിലേക്കു വന്ന് അഞ്ചുപേരുടെയും ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയശേഷം പുറത്തേക്കു പോയി. അകത്തുണ്ടായിരുന്നയാള്‍ ആരെയൊക്കെയോ വിളിച്ച് ‘പടം കണ്ടോ, ഇവര്‍ തന്നെയാണോ’ എന്നു തിരക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഷുക്കൂറിന്റെ ജ്യേഷ്ഠന്‍ വിവരമറിഞ്ഞു പ്രാദേശിക സിപിഎം നേതാവിനെ വിളിച്ചു സഹോദരനെയും സുഹൃത്തുക്കളെയും വിട്ടയയ്ക്കണമെന്ന് അഭ്യര്‍ഥിച്ചു. ‘നിങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അനുഭവിച്ചോ’ എന്നായിരുന്നു നേതാവിന്റെ മറുപടി.

ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിചാരണയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. അബ്ദുല്‍ സലാമിനെയും അയൂബിനെയും ഹാരിസിനെയും വീട്ടില്‍നിന്നു വെളിയിലേക്കു കൊണ്ടുവന്നു വയലിലേക്ക് ഇറക്കി നിര്‍ത്തി. ഇരുനൂറിലധികം ആളുകള്‍ അപ്പോള്‍ വീടിനു ചുറ്റും വയലിന്റെ പല ഭാഗങ്ങളിലുമായി കാത്തുനില്‍ക്കുകയാണ്. വയലിലേക്കു കൊണ്ടുപോകവേ ഒരാള്‍ അയൂബിന്റെ കണ്ണില്‍ ആഞ്ഞുചവിട്ടി. നിലത്തു വീണ അയൂബിന്റെ കണ്‍പോളകള്‍ അയാള്‍ തുറന്നു നോക്കി. ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നു കരുതിയിട്ടാകാം, വീണ്ടും അതേ കണ്ണില്‍ ആഞ്ഞുചവിട്ടി. അയൂബ് കണ്ണു പൊത്തിപ്പിടിച്ചു നിലവിളിച്ചുകൊണ്ട് ഓടി. തുടര്‍ന്ന് അബ്ദുല്‍ സലാമിനെയും ഹാരിസിനെയും സംഘം ചേര്‍ന്നു മര്‍ദിച്ചു. ഇരുവരും അയൂബിനു പിന്നാലെ ഓടി. വയല്‍വരമ്പില്‍ തമ്പടിച്ചു നിന്ന സംഘത്തിലെ മറ്റുള്ളവര്‍ അവരെ തടഞ്ഞില്ല.

അതിനുശേഷമാണ് കുറ്റവാളികളെന്നു വിധിച്ച ഷുക്കൂറിനെയും സക്കറിയയെയും വയലിലേക്കു കൊണ്ടുവന്നത്. ഇരുമ്പുവടികൊണ്ടുള്ള മര്‍ദനത്തോടെയായിരുന്നു ശിക്ഷ നടപ്പാക്കലിന്റെ തുടക്കം. പിന്നീടു മൂര്‍ച്ചയേറിയ ആയുധംകൊണ്ടു ശരീരമാസകലം മുറിവുണ്ടാക്കി. ഇതിനിടെ ഷുക്കൂര്‍ കുതറി രക്ഷപ്പെട്ടു വയലിലേക്ക് ഓടി. അക്രമികള്‍ പിന്നാലെ പാഞ്ഞു. ഷുക്കൂറിലേക്ക് അവരുടെ ശ്രദ്ധ തിരിഞ്ഞതോടെ സക്കറിയ റോഡിലേക്ക് ഓടി രക്ഷപ്പെട്ടു. ഓടുന്ന വഴിക്കു കണ്ട പൊലീസ് സംഘം ആശുപത്രിയിലെത്തിച്ചതിനാല്‍ സക്കറിയയുടെ ജീവന്‍ ബാക്കിയായി.

ഓടുന്നതിനിടെ പിന്നില്‍നിന്നു വെട്ടിവീഴ്ത്തിയായിരുന്നു ഷുക്കൂറിനെ കൊലപ്പെടുത്തിയത്. വയല്‍വരമ്പില്‍ തമ്പടിച്ചിരുന്ന നാട്ടുകാരടക്കമുള്ള ഇരുനൂറോളംപേരില്‍ ആരും ഒന്നു ശബ്ദമുയര്‍ത്തുകപോലും ചെയ്യാതെ എല്ലാം കണ്ടു നിന്നു.

Top