കവര്‍ച്ചാ സംഘം ലക്ഷ്യമിടുന്നത് റയില്‍വേ ട്രാക്കിന് സമീപമുള്ള വീടുകള്‍; ജാഗ്രത വേണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്

കൊച്ചി: അടുത്തിടെ എറണാകുളത്ത് നടന്ന വന്‍ കവര്‍ച്ചകള്‍ക്ക് പിന്നില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള സംഘമാണെന്ന് പൊലീസിന്റെ നിഗമനം. നേരത്തെ തിരുവനന്തപുരത്ത് വീടുകള്‍ കേന്ദ്രീകരിച്ചു നടന്ന വന്‍ മോഷണങ്ങള്‍ക്കുപിന്നിലും ഇതേ സംഘമായിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. 2009ല്‍ തിരുവനന്തപുരത്ത് നടന്ന മോഷണ പരമ്പരയ്ക്ക് പിന്നില്‍ പുണെ അഹമ്മദ് നഗറില്‍ നിന്നുള്ളവരായിരുന്നു. ഇപ്പോള്‍ നടന്ന മോഷണങ്ങള്‍ക്ക് പിന്നിലും ഇവരാകാമെന്ന് കൊച്ചി റേഞ്ച് ഐ.ജി. പി. വിജയന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു. സന്ദേശത്തിന്റെ പകര്‍പ്പ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ്കുമാറിനും ലഭിച്ചിട്ടുണ്ട്.

റെയില്‍വേ ട്രാക്കിന് സമീപമുള്ള വീടുകളില്‍ കഴിയുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദേശം നല്‍കാന്‍ ഐ.ജി.യുടെ സന്ദേശത്തില്‍ പറയുന്നു. ട്രെയിനുകളില്‍ കൂട്ടമായി വന്നിറങ്ങുന്നവരെ ശ്രദ്ധിക്കണം. വലിയ വീടുകളാണ് കവര്‍ച്ചക്കായി ഇവര്‍ തെരഞ്ഞെടുക്കുക. എട്ട് പേര്‍ അടങ്ങുന്ന സംഘത്തിലുള്ളവര്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ക്കു പുറമേ മലയാളവും സംസാരിക്കും. തിരുവനന്തപുരത്ത് മുന്‍പ് നടന്ന മോഷണത്തെത്തുടര്‍ന്ന് സംഘാംഗമായ വികാസ് ഗോഡാജി ചൗഹാന്‍ എന്നയാള്‍ പിടിയിലായിരുന്നു. ഇയാള്‍ ജയിലില്‍ നിന്ന് ഇറങ്ങിയിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി ഐ.ജി.യുടെ സന്ദേശത്തിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാ മോഷണങ്ങള്‍ക്കും പ്ലാസ്റ്റിക് കയറും സെല്ലോടേപ്പും ഇവര്‍ ഉപയോഗിക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ആശയവിനിമയത്തിന് സംഘത്തിന്റെ കൈവശം ആകെയുള്ളത് ഒരു മൊബൈല്‍ ഫോണ്‍ മാത്രമായിരിക്കും. ട്രെയിനുകളില്‍ സഞ്ചരിച്ച് വീടുകള്‍ കണ്ടെത്തി മോഷണം നടത്തുകയാണ് പതിവ്. റെയില്‍പ്പാളത്തിനരികിലുള്ള വീടുകളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കണ്ണൂര്‍, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ മുന്‍പ് ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്.

വീടുകളുടെ മുന്‍ഭാഗത്തെ ജനാലകള്‍ ഇളക്കിമാറ്റി അകത്തുകടക്കും. വീട്ടിലുള്ളവരെ ഉപദ്രവിക്കും. കൈകാലുകള്‍ കെട്ടിയിടും. വീട്ടിലുള്ളവരുടെ മുഖത്ത് സെല്ലോടേപ്പുകള്‍ ഒട്ടിച്ച് നിശ്ശബ്ദരാക്കും. രണ്ടരമണിക്കൂര്‍വരെ വീടുകളില്‍ ചെലവഴിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മറുനാടന്‍ തൊഴിലാളികള്‍ കഴിയുന്ന ലേബര്‍ ക്യാമ്പുകള്‍ പരിശോധിക്കണം. അടുത്തിടെ നടന്ന മോഷണസ്ഥലങ്ങളില്‍നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ ഓരോ ജില്ലകളിലും സൂക്ഷിച്ചിരിക്കുന്ന വിരലടയാളങ്ങളുമായി താരതമ്യം ചെയ്തുനോക്കണം.

Top