മലകയറുന്ന സ്ത്രീകള്‍ക്കായി കനത്ത സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍; പ്രതിഷേധങ്ങളെ നേരിയാന്‍ പദ്ധതി തയ്യാറാക്കുന്നു

കണ്ണൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശന അനുമതിക്കെതിരായ പ്രതിഷേധങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാകുന്നു. വൃശ്ചിക മാസത്തില്‍ നടതുറക്കുന്നതിന് മുമ്പായി ശബരിമലയിലെ സുരക്ഷക്കായി മാസ്റ്റര്‍ പ്ലാന്‍ തന്നെ തയ്യാറാകും എന്നാണ് വിവരം. തുലാംമാസ പൂജക്കായി നട തുറന്നിരുന്ന അഞ്ച് ദിവസത്തെ സ്ഥിതി ഗതികള്‍ കൃത്യമായി വിലയിരുത്തിയാകും അടുത്ത മാസത്തേക്കുള്ള പ്ലാന്‍ തയ്യാറാക്കുക. ഇതിന്റെ സൂചനകളാണ് മുഖ്യമന്ത്രി ഇന്നത്തെ വാര്‍ത്ത സമ്മേളനത്തില്‍ നല്‍കിയത്.

ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാട് സര്‍ക്കാര്‍ കടുപ്പിച്ചു. ശബരിമലയെ അക്രമികളുടെ താവളമാക്കാമെന്ന് ഏതെങ്കിലും ശക്തികള്‍ വ്യാമോഹിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ക്രിമിനലുകളെ അവിടെ കേന്ദ്രീകരിക്കാന്‍ അനുവദിക്കില്ല. അവരെ പുറത്താക്കും. വിശ്വാസികള്‍ക്ക് സമാധാനപരമായി കടന്നുചെല്ലാനുള്ള സാഹചര്യമൊരുക്കുക എന്ന ബാദ്ധ്യത സര്‍ക്കാര്‍ നിറവേറ്റും. സന്നിധാനത്ത് അതിന്റേതായ പവിത്രതയും ശാന്തിയും സമാധാനവും നിലനില്‍ക്കണം. അക്രമികള്‍ക്ക് അഴിഞ്ഞാടാനുള്ള കേന്ദ്രമല്ല അത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതീപ്രവേശനമനുവദിക്കുന്ന സുപ്രീംകോടതി വിധി നടപ്പാക്കേണ്ടത് ഏത് സര്‍ക്കാരായാലും ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. അതിനുള്ള നടപടികളാണ് സര്‍ക്കാരെടുക്കുന്നത്. വിധി നടപ്പാക്കുമ്പോഴും വിശ്വാസികളുടെ വിശ്വാസത്തെ സര്‍ക്കാര്‍ മാനിക്കും. ഭരണഘടനാ ബെഞ്ച് വിധിച്ച രീതിയില്‍ എല്ലാ വിശ്വാസികള്‍ക്കും സമാധാനപരമായി ദര്‍ശനം നടത്താനുള്ള സംവിധാനമാണ് സര്‍ക്കാരുദ്ദേശിക്കുന്നത്. മണ്ഡലകാലത്ത് ആളുകളെത്തുമ്പോള്‍ എല്ലാ സൗകര്യങ്ങളുമൊരുക്കും. തിരുപ്പതി മോഡലില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് നേരത്തേതന്നെ ആലോചിച്ചിട്ടുണ്ട്. അതനുസരിച്ച് ബുക്ക് ചെയ്ത് എത്രയാളുകള്‍ക്കും വന്ന് പോകാം. ഏറെ സമയം അവിടെയാളുകള്‍ക്ക് നില്‍ക്കാനാവില്ല. വന്നവര്‍ സമയം കഴിഞ്ഞ് ഒഴിഞ്ഞുപോകണം. ഭക്തരുടെ സഹകരണം ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നു.

മാസാദ്യം നട തുറക്കാറുള്ള ശബരിമലയെ ഇത്തവണ നട തുറക്കുന്നതിന് മുമ്പേ കലാപഭൂമിയാക്കാനാണ് സംഘപരിവാര്‍ ശ്രമിച്ചത്. അതിന് ഗൂഢമായ പദ്ധതികള്‍ സംഘപരിവാര്‍ തയാറാക്കി. സര്‍ക്കാരോ പൊലീസോ ഒരു വിശ്വാസിയെയും തടയാനോ എതിര്‍ക്കാനോ തയാറായിട്ടില്ല. പ്രതിഷേധത്തിന്റെ പേരില്‍ പന്തല്‍ കെട്ടി സമരം ചെയ്യുന്നതിനെയും എതിര്‍ത്തിട്ടില്ല. എന്നാല്‍ സമരക്കാരുടെ പരിശോധന കഴിഞ്ഞേ അയ്യപ്പഭക്തരെ ശബരിമലയിലേക്ക് കടത്തിവിടൂ എന്ന നില വന്നു. വിധിയനുസരിച്ച് ദര്‍ശനത്തിനെത്തിയ ചില യുവതികള്‍ക്ക് നേരേ ആക്രമണമുണ്ടായി. സാധാരണ ഭക്തരെയും മാദ്ധ്യമപ്രവര്‍ത്തകരെയും വലിയതോതില്‍ ആക്രമിച്ചു. തങ്ങള്‍ പറയുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ആക്രമിക്കുമെന്ന നിലയായി. രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ മര്യാദകളെയും ലംഘിച്ച് നിയമം കൈയിലെടുക്കുന്ന നിലയാണ് സംഘപരിവാറുകാരുടെ ഭാഗത്ത് നിന്നുണ്ടായത്. ഇത്തരമൊരു ഘട്ടത്തില്‍ ഭക്തര്‍ക്ക് സുരക്ഷയൊരുക്കുകയെന്ന ഉത്തരവാദിത്വമാണ് പൊലീസ് നിറവേറ്റിയത്.

ദര്‍ശനത്തിനെത്തിയ വനിതകള്‍ക്ക് കല്ലേറും വലിയതോതിലുള്ള മാനസിക പീഡനങ്ങളുമേല്‍ക്കേണ്ടി വന്നു. സ്ത്രീകളെ തടഞ്ഞത് ഭക്തരാണെന്ന് സംഘപരിവാറുകാര്‍ പറഞ്ഞെങ്കിലും നടന്നത് അതല്ല. സംഘപരിവാറിന്റെ അജന്‍ഡയാണ് നടപ്പാക്കിയത്. വന്ന സ്ത്രീകളുടെ വിവരങ്ങള്‍ മനസ്സിലാക്കി മുന്‍കൂട്ടി അവരുടെ വീടാക്രമിക്കാന്‍ പദ്ധതികള്‍ തയാറാക്കി. സ്ത്രീകളുടെ നീക്കങ്ങള്‍ അപ്പപ്പോള്‍ അറിഞ്ഞ് മറ്റ് സ്ഥലങ്ങളിലുള്ളവര്‍ക്ക് എത്തിച്ചുനല്‍കി. അയ്യപ്പഭക്തരെന്ന് തോന്നിപ്പിക്കുന്ന വേഷത്തില്‍ ശബരിമലയിലെത്തണമെന്ന സംഘപരിവാറിന്റെ ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നു. 10- 50 പ്രായപരിധിയില്‍ പെടാത്ത ആന്ധ്രയിലെയും കര്‍ണാടകയിലെയും ഭക്തകള്‍ക്ക് കല്ലേറ് കൊണ്ട് കണ്ണീരോടെ സന്നിധാനം വിടേണ്ടി വന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Top