പ്രകൃതിയുടെ ശക്തിയോട് പൊരുതി: രക്ഷപ്പെട്ട കമാന്‍ഡര്‍ അഭിലാഷ് ടോമി; രക്ഷപ്പെടുത്തിയത് ഉള്ളിലെ സൈനിക ബലം

പ്രതികൂല കാലാവസ്ഥയെ തരണം ചെയ്ത് നടുക്കടലില്‍ നിന്നും തന്നെ രക്ഷിച്ചവര്‍ക്ക് നന്ദിയറിയിച്ച് നാവികസേനാ കമാന്‍ഡര്‍ അഭിലാഷ് ടോമി രംഗത്തെത്തി. കടല്‍ അവിശ്വസനീയമാം വിധം അശാന്തമായിരുന്നു. പ്രകൃതിയുടെ കോപത്തിന് മുന്നില്‍ പൊരുതിയാണ് താനും തന്റെ പായ്‌വഞ്ചിയും പിടിച്ചുനിന്നത്. തന്നെ ഉള്‍ക്കടലില്‍ നിന്നും രക്ഷിച്ചത് നാവികനെന്ന നിലയിലെ പരിചയവും സൈനിക പരിശീലനവുമാണ്.

സാഹചര്യങ്ങള്‍ തീര്‍ത്തും പ്രതികൂലമായിട്ടും തന്നെ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ നാവികസേനയ്ക്കും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും അഭിലാഷ് ടോമി നന്ദി പറഞ്ഞു. രക്ഷപ്പെടുത്തിയ ശേഷമുള്ള ചിത്രങ്ങളും അഭിലാഷിന്റെ ആദ്യ പ്രതികരണവും ഇന്ത്യന്‍ നാവികസേനയാണു പുറത്തുവിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവിശ്വസനീയമായ വിധത്തില്‍ അശാന്തമായിരുന്ന കടലെന്ന് അഭിലാഷ് ടോമി പറഞ്ഞു. പ്രകൃതിയുടെ ശക്തിയോടു പൊരുതിയാണ് ഞാനും എന്റെ ബോട്ട് തുരീയയും പിടിച്ചുനിന്നത്. പായ്വഞ്ചിയോട്ടത്തിലെ വൈദഗ്ധ്യവും നാവികസേനയില്‍നിന്നു ലഭിച്ച വിദഗ്ധ പരിശീലനവും അതിനൊപ്പം എന്റെയുള്ളിലെ സൈനിക ബലവുമാണു കടുത്ത പ്രതിസന്ധി അതിജീവിക്കാന്‍ തുണയായത്. ഇന്ത്യന്‍ നാവികസേനയോടും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലവരോടും ഉള്ളുനിറഞ്ഞു നന്ദിയറിയിക്കുന്നു – അഭിലാഷ് ടോമി പറഞ്ഞു.

ന്യൂ ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ച കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ പരുക്ക് അതീവ ഗുരുതരമല്ലെന്നു വ്യക്തമാക്കുന്ന എക്‌സ്‌റേ ഫലം പുറത്തു വന്നിരുന്നു. പരിശോധനാഫലം വിദഗ്ധ സംഘം പരിശോധിച്ച ശേഷമാകും തുടര്‍ചികില്‍സ തീരുമാനിക്കുകയെന്നാണു രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച ഓസ്‌ട്രേലിയന്‍ മാരിടൈം സേഫ്റ്റി അതോറിറ്റി അറിയിച്ചത്.

പായ്വഞ്ചി മല്‍സരത്തിനിടെ അപകടത്തില്‍പ്പെട്ട് നടുവിനു പരുക്കേറ്റ അഭിലാഷിനെയും ഐറിഷ് നാവികന്‍ ഗ്രിഗര്‍ മക്ഗുകിനെയും ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 9.30നാണ് ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ചത്. ഫ്രഞ്ച് അധീന പ്രദേശമായ ഇവിടത്തെ പരിമിത സൗകര്യങ്ങള്‍ മാത്രമുള്ള ആശുപത്രിയിലാണ് ഇരുവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ നാവികസേനാ കപ്പല്‍ എച്ച്എഎംഎസ് ബലാററ്റ് വെള്ളിയാഴ്ചയോടെ ഇവിടെയെത്തും. ഇന്ത്യന്‍ നാവികസേനാ കപ്പലായ ഐഎന്‍എസ് സത്പുരയും വരുംദിവസങ്ങളിലെത്തും. അഭിലാഷിനെയും ഗ്രിഗറിനെയും രക്ഷിച്ച ഫ്രഞ്ച് മല്‍സ്യബന്ധനക്കപ്പല്‍ ഒസിരിസ് അതിനു ശേഷമേ മടങ്ങൂ.

അഭിലാഷിനെ സത്പുരയില്‍ മൊറീഷ്യസിലെത്തിച്ചു തുടര്‍ചികില്‍സ നല്‍കാനാണു തീരുമാനമെന്നു പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ തിങ്കളാഴ്ച അറിയിച്ചിരുന്നു. ആദ്യമെത്തുന്ന കപ്പല്‍ ബലാററ്റ് ആയതിനാല്‍ ഇവരെ ഓസ്‌ട്രേലിയന്‍ തുറമുഖമായ ഫ്രീമാന്റലിലേക്കു കൊണ്ടുപോകാനുള്ള സാധ്യതകളും പരിഗണിക്കുന്നു.

Top