കൊച്ചി:രാജ്യത്തെ നായകള്‍ക്ക് ഇനി വജുഭായ് വാല എന്ന് ജനങ്ങള്‍ പേരിടുമെന്ന് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം പരിഹസിച്ചു. ഇതു വരെ ഒരാളും ഒരു പാര്‍ട്ടിയോടോ നേതാവിനോടോ ഇത്രയും കൂറ് കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം യെദ്യൂരപ്പ രാജിവെച്ചതോടെയാണ് ഗവര്‍ണകര്‍ക്കതിരെ കടുത്ത പരിഹാസവുമായി സഞ്ജയ് നിരുപം രംഗത്ത് വന്നത്.
ബിജെപിയെ ഗവര്‍ണര്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചത് വന്‍ വിവാദമായിരുന്നു. ജെഡിഎസ് കോണ്‍ഗ്രസ് സഖ്യത്തിന് ഭൂരിപക്ഷമുണ്ടായിരുന്നിട്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ ബിജെപിയെയായിരുന്നു ഗവര്‍ണര്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചത്. ഇതിനു പുറമെ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസവും അനുവദിച്ചിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസും ജെഡിഎസും സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് യെദ്യൂരപ്പ സര്‍ക്കാര്‍ പ്രതിസന്ധിയലായത്. സ്ഥാനമേറ്റതിന് ശേഷം മൂന്നാം ദിനം വിശ്വാസപ്രമേയം അവതരിപ്പിച്ച് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പയോട് കോടതി നിര്‍ദേശിച്ചു.
സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായ യെദ്യൂരപ്പ് വോട്ടെടുപ്പിന് മുമ്പേ രാജിവെച്ച് ഒഴിയുകയാണെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ഗവര്‍ണറുടെ നടപടി ജനാധിപത്യത്തിന് കളങ്കമാണെന്ന വാദം ശക്തമായി മാറിയിട്ടുണ്ട്.അതേസമയം സഞ്ജയ് നിരുപത്തിന്റെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. കോണ്‍ഗ്രസിന് ഗവര്‍ണര്‍മാരെ ബഹുമാനിക്കാന്‍ അറിയില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ വിമര്‍ശിച്ചു.
അതേസമയം സഞ്ജയ് നിരുപത്തിന്റെ പ്രസ്താവനയെ കോണ്‍ഗ്രസ് അനുകൂലിക്കുന്നില്ലെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല അറിയിച്ചു. വ്യക്തികളെ ആക്രമിക്കുന്ന ശൈലിയുള്ള പ്രതികരണങ്ങളെ പാര്‍ട്ടി അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ കോണ്‍ഗ്രസ് – ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരമേല്‍ക്കും. സര്‍ക്കാരിനെച്ചൊല്ലിയുള്ള നാടകീയതകള്‍ക്ക് അന്ത്യമായതോടെ മന്ത്രിമാരുടെ വകുപ്പുകള്‍ ചൊല്ലിയാണ് ചൂടന്‍ ചര്‍ച്ച മുറുകുന്നത്.മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കാന്‍ ഇരുപാര്‍ട്ടികളുടെയും സംയുക്ത നേതൃയോഗം ഇന്നും നടക്കും. കോണ്‍ഗ്രസില്‍ നിന്ന് 20 പേര്‍ക്കും ദളില്‍ നിന്ന് 13 പേര്‍ക്കും മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി. പരമേശ്വരയുടെയും കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവരകുമാറിന്റെയും പേരാണ് ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.
മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തന്നെയാകും ധനവകുപ്പും കൈകാര്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാജീവ്ഗാന്ധിയുടെ ചരമവാര്‍ഷികദിനമായതിനാലാണ് സത്യപ്രതിജ്ഞ ചടങ്ങ് ബുധനാഴ്ചയിലേക്ക് മാറ്റിയത്. കുമാരസ്വാമി ഡല്‍ഹിയിലെത്തി രാജീവ്ഗാന്ധിയുടെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും.