ക്രൈം ഡെസ്‌ക്
മൈസൂർ: ക്ലാസിലെ മിടുക്കനായി വിദ്യാർഥിയെ പൊലീസ് വിലങ്ങു വച്ചു കൊണ്ടു പോകുന്നതു കണ്ടു ഞെട്ടിത്തരിച്ചു നിൽക്കുകയാണ് ഒരു കൂട്ടം വിദ്യാർഥികൾ. മൈസൂർ സർവകലാശാലയിലെ എൻവയറോൺമെന്റൽ സയൻസ് വിദ്യാർഥിയും ഒന്നാം റാങ്കുകാരനുമായ ജയന്ത്കുമാറാണ് അറസ്റ്റിലായത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ. ക്ലാസിലെ ഒന്നാമനായ ജയന്ത്കുമാർ പ്രഫസറുടെ അടുപ്പക്കാരനാണ്. ക്ലാസിൽ എന്നും ഒന്നാമനമായി എത്തുന്ന ജയന്ത്കുമാർ, പ്രഫസറുമായി അടുപ്പം സ്ഥാപിച്ചാണ് ഒന്നാം സ്ഥാനം നേടുന്നതെന്നു ഒപ്പം പഠിച്ചിരുന്ന മൂന്നു വിദ്യാർഥിനികൾ ആരോപിച്ചിരുന്നു. ഇതേച്ചൊല്ലി ഇരു കൂട്ടരും തമ്മിൽ നിരന്തരം തർക്കവുമുണ്ടായിരുന്നു. ഇതിനിടെയാണ് പ്രഫസറുടെ വേലക്കാരനാണ് ജയന്തെന്നു പെൺകുട്ടികൾ കളിയാക്കിയത്. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ജയന്ത് പെൺകുട്ടികളുടെ ചിത്രങ്ങൾ അശ്ലീല വൈബ് സൈറ്റിൽ പോസ്റ്റ് ചെയ്തു. ഒപ്പം പെൺകുട്ടികളുടെ ഫോൺ നമ്പരും നൽകി. പെൺകുട്ടികളുടെ ഫോണിലേയ്ക്കു നിരന്തരം അശ്ലീല സന്ദേശങ്ങളും, കോളുകളും എത്തിയതോടെയാണ് പെൺകുട്ടികൾ ഇതിന്റെ ഉറവിടം തേടിയിറങ്ങിയത്. ഇതോടെയാണ് പടം പോസ്റ്റ് ചെയ്തത് ജയന്താണെന്നു കണ്ടെത്തിയത്. അതേസമയം, മൂന്ന് പെൺകുട്ടികൾ തന്നെ നിരന്തരമായി ഉപദ്രവിക്കുകയാണെന്നും സെമസ്റ്റർ പരീക്ഷയിൽ അവരേക്കാൾ മാർക്ക് താൻ നേടിയതാണ് ഇതിനു കാരണമെന്നും ജയന്ത് പറഞ്ഞു.
മൂന്നാം സെമസ്റ്റർ പരീക്ഷയിൽ ഈ പെൺകുട്ടികൾക്ക് മാർക്ക് വളരെ കുറവായിരുന്നു. തനിക്ക് ഉയർന്ന മാർക്ക് ലഭിച്ചതിന് തന്നെ അവർ കുറ്റപ്പെടുത്തി. കോളേജിലെ ലക്ചറുമായി നല്ല ബന്ധത്തിലായതിനാലാണ് ഇതെന്നാണ് പെൺകുട്ടികൾ ആരോപിച്ചതെന്നും ജയന്ത് പറഞ്ഞു.
പെൺകുട്ടികൾ ലക്ചർ ദേവിപ്രസാദിനെതിരെ പരാതി നൽകിയിട്ടുമുണ്ട്. മാത്രമല്ല തന്നെ ലക്ചറുടെ വേലക്കാരൻ എന്ന് വിളിച്ച് കളിയാക്കിയെന്നും ജയന്ത് പൊലീസിനോട് പറഞ്ഞു.
ഇതിലെല്ലാം പ്രകോപിതനായാണ് താൻ പെൺകുട്ടികളുടെ ചിത്രങ്ങൾ ഫോൺ നമ്പർ സഹിതം എസ്‌കോർട്ട് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തതെന്നും ജയന്ത് പറഞ്ഞു. പെൺകുട്ടികൾക്ക് ആഭാസകരമായ ഫോൺവിളികൾ വന്ന് തുടങ്ങിയപ്പോഴാണ് അവർ സൈബർ പൊലീസിൽ പരാതി നൽകിയത്. അറസ്റ്റിലായ ജയന്ത് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.