ഇത് അറം പറ്റിയൊരു സ്‌ക്രിപ്റ്റ് !..

രാമലീല ചിത്രം ദിലീപിന്റെ ഇപ്പോഴത്തെ ജീവിതവുമായി ബന്ധമുളളതാണെന്ന തരത്തില്‍ പല വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദിലീപിന്റെ അറസ്റ്റിനുപിന്നാലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറില്‍ ഒരു ഡയലോഗുണ്ട് ‘പ്രതി ഞാനാവണം എന്നൊരു തീരുമാനമുളളപോലെ’. ഇതിനുശേഷമാണ് രാമലീലയും ദിലീപിന്റെ ജീവിതവും തമ്മില്‍ ബന്ധമുണ്ടെന്ന പ്രചാരണങ്ങള്‍ തുടങ്ങിയത്. ദിലീപ് ബലിയിടുന്ന ചിത്രമുളള പുതിയ പോസ്റ്റര്‍ കൂടി പുറത്തിറങ്ങിയതോടെ രാമലീല ദിലീപിന്റെ ഇപ്പോഴത്തെ ജീവിതം പറയുന്ന സിനിമയാണെന്ന് ഏറെക്കുറെ എല്ലാവരും ഉറപ്പിച്ചു. എന്നാല്‍ ഇതിനു പിന്നിലെ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് രാമലീലയുടെ തിരക്കഥാകൃത്ത് സച്ചി.

രാമലീലയിലെ രാമനുണ്ണി ഒരു എംഎല്‍എയാണ്. ഒരു പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെടുകയും മറ്റൊരു മുന്നണിയില്‍ ചേര്‍ന്ന് മല്‍സരിക്കുകയും അതിനുപിന്നാലെ ഉണ്ടാകുന്ന രാഷ്ട്രീയ പകപോക്കലുകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സാധാരണ ദിലീപ് ചിത്രത്തില്‍നിന്നും തികച്ചും വ്യത്യസ്തമാണ് രാമലീല. വളരെ സീരിയസ് ആയ കഥാപാത്രമാണ് ദിലീപിന്റേത്. നിയമക്കുരുക്കില്‍ പെടുകയും ലോകം മുഴുവന്‍ തെറ്റിദ്ധരിക്കപ്പെടുകയും ഒടുവില്‍ അറസ്റ്റിലേക്ക് എത്തപ്പെടുകയും ചെയ്യുന്ന അവസ്ഥ അയാള്‍ക്ക് ഉണ്ടാകുന്നുണ്ട്. ദിലീപിന്റെ ജീവിതത്തില്‍ ഇപ്പോള്‍ നടക്കുന്ന ചില സാഹചര്യങ്ങളുമായി രാമലീലയിലെ കഥയില്‍ സാമ്യമുണ്ടെന്ന് പറയാം. എന്നാല്‍ ഇപ്പോഴത്തെ ദിലീപിന്റെ ജീവിതവുമായി പൂര്‍ണമായിട്ടും സാമ്യമില്ല. അങ്ങനെയുളള പ്രചാരണങ്ങള്‍ തെറ്റാണ്.sachi കാരണം 10 മാസം മുന്‍പാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയത്. ഇപ്പോഴത്തെ സംഭവങ്ങള്‍ ഉണ്ടായിട്ട് ഏതാനും മാസങ്ങള്‍ അല്ലേ ആയിട്ടുളൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാഹചര്യ തെളിവുകള്‍ എതിരാവുക, ജനങ്ങളാല്‍ വെറുക്കപ്പെടുക ഇതൊക്കെ രാമലീലയില്‍ രാമനുണ്ണി അനുഭവിക്കുന്നുണ്ട്. പക്ഷേ ഇപ്പോഴത്തെ സംഭവുമായി അതിന് എന്തെങ്കിലും സാമ്യമുണ്ടായിട്ടുണ്ടെങ്കില്‍ അത് ആകസ്മികമാണ്. പിന്നെ ടീസറില്‍ പറയുന്ന ഡയലോഗ് അന്വേഷണ ഉദ്യോഗസ്ഥനും ദിലീപും തമ്മിലുളളതാണ്. ഇപ്പോള്‍ പുറത്തിറങ്ങിയ പോസ്റ്ററില്‍ കാണുന്ന പോലെ അച്ഛന് ശ്രാദ്ധം ഊട്ടുന്ന ഒരു സീന്‍ രാമലീലയിലുണ്ട്. പക്ഷേ അതും ആകസ്മികമാണ്. രാമലീലയുടെ ഡബ്ബിങ് സമയത്ത് ഇത് അറം പറ്റിയൊരു സ്‌ക്രിപ്റ്റാണോ എന്ന് കളിയാക്കി ചിരിച്ചുകൊണ്ട് ദിലീപ് ചോദിച്ചിരുന്നു. ആ സമയത്ത് ദിലീപിനെ പ്രതി ചേര്‍ത്തിട്ടുണ്ടായിരുന്നില്ല. ആദ്യത്തെ ചോദ്യം ചെയ്യല്‍ മാത്രമേ കഴിഞ്ഞിരുന്നുളളൂ.

ദിലീപ് കുറ്റവാളിയാണെന്ന് വിശ്വസിക്കുന്നില്ല. അത്രയ്ക്കും വിഡ്ഢിത്തരം ദിലീപ് കാണിക്കുമെന്ന് വിശ്വസിക്കുന്നില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ഒരാള്‍ കുറ്റവാളിയാണെന്ന് കോടതിയിലാണ് തെളിയിക്കേണ്ടത്. അതിനുമുന്‍പ് ചോരയ്ക്കുവേണ്ടി മുറവിളി കൂട്ടരുത്. സിനിമയെ തകര്‍ക്കുന്ന പ്രചാരണങ്ങള്‍ ശരിയല്ല. ദിലീപ് അതില്‍ ഒരു അഭിനേതാവ് മാത്രമാണ്. പണം മുടക്കിയ ഒരാളുണ്ട്. ആറു വര്‍ഷമായി സ്‌ക്രിപ്റ്റ് എഴുതി കിട്ടാനായി നടന്ന ഒരു പയ്യനുണ്ട് (സംവിധായകന്‍ അരുണ്‍ ഗോപി). അവന്റെ ആദ്യത്തെ സിനിമയാണ്. അങ്ങനെ ഒരുപാട് പേരുടെ അധ്വാനമുണ്ട്. സിനിമ കാണേണ്ട എന്നുളളവര്‍ കാണണ്ട. പക്ഷേ അതിനെ തകര്‍ക്കാന്‍ വേണ്ടി മനഃപൂര്‍വം ശ്രമിക്കരുത്.

സിനിമ എന്ന നിലയില്‍ ജനങ്ങള്‍ ഏറ്റെടുത്താല്‍ രാമലീല വലിയ വിജയമായിരിക്കും. കാരണം ഇതൊരു നല്ല സിനിമയാണെന്നും സച്ചി പറഞ്ഞു. മലയാള സിനിമയിലെ മികച്ച തിരക്കഥാകൃത്തുക്കളിലൊരാളാണ് സച്ചി. ചോക്ലേറ്റ്, റോബിന്‍ഹുഡ്, സീനിയേഴ്സ് തുടങ്ങി ഹിറ്റ് ചിത്രങ്ങള്‍ സച്ചി-സേതു കൂട്ടുകെട്ടില്‍ പിറന്നവയാണ്. സച്ചി ആദ്യമായി സ്വതന്ത്ര തിരക്കഥ എഴുതിയ ചിത്രമായിരുന്നു റണ്‍ ബേബി റണ്‍. ചിത്രം വന്‍ഹിറ്റായിരുന്നു. പൃഥ്വിരാജ് അഭിനയിച്ച അനാര്‍ക്കലി ചിത്രത്തിലൂടെ സംവിധായകനുമായി. ദിലീപിന്റെ രാമലീല, ബിജു മേനോന്റെ ഷെര്‍ലക് ഹോംസ് എന്നിവയാണ് സച്ചി തിരക്കഥ എഴുതിയ ചിത്രങ്ങള്‍. ഈ മാസം 28 നാണ് രാമലീല റിലീസ് ചെയ്യുന്നത്. ക്രിമിനല്‍ അഭിഭാഷകന്‍ കൂടിയാണ് സച്ചി. എന്നാല്‍ ഇപ്പോള്‍ അഭിഭാഷക ജോലിയില്‍നിന്നും പൂര്‍ണമായും മാറി തിരക്കഥാകൃത്തായി സച്ചി.

Top