പരാതി പിന്‍വലിക്കാന്‍ ഒരു കോടി രൂപ വാഗ്ദാനം: സി.പി.എമ്മിനെ കീഴ്‌മേല്‍ മറിച്ച് ശശി എം.എല്‍.എക്കെതിരായ പീഡന പരാതി

എംഎല്‍എ പി.കെ.ശശിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ സിപിഎം പൊളിറ്റ് ബ്യൂറോയില്‍ ഭിന്നസ്വരം. പി.കെ.ശശിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന നേതാക്കളും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കമുള്ളവര്‍ നിലപാട് എടുത്തപ്പോഴാണ്, പരാതി ലഭിച്ചെന്ന് യെച്ചൂരി സ്ഥിരീകരിച്ചത്. സി.പി.എം മണ്ണാര്‍ക്കാട്ട് ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് എം.എല്‍.എ പി.കെ.ശശി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഡി.വൈ.എഫ് ഐ വനിതാ നേതാവിന്റെ പരാതി.

ലൈംഗീക പീഡനത്തിന് പുറമേ അശ്ലീലച്ചുവയില്‍ സംസാരിച്ചു ശല്യം ചെയ്തിരുന്നു. പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കുമെന്നായപ്പോള്‍ തനിക്കെതിരെ എം.എല്‍.എയുടെ നേതൃത്വത്തില്‍ അപവാദപ്രചരണം നടന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം പതിനാലിന് സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ക്കും പി.ബി അംഗം വൃന്ദാ കാരാട്ടിനും പരാതി അയച്ചു. എന്നാല്‍ നടപടിയുണ്ടായില്ല. ഇതിനിടെ, എം.എല്‍.എയുടെ നേതൃത്വത്തില്‍ യുവതിയെ അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങി. പരാതി പിന്‍വലിക്കാന്‍ ഒരു കോടി രൂപ വരെ വാഗ്ദാനം ചെയ്തു. പാര്‍ട്ടിയിലും ഡി.വൈ.എഫ്.ഐയിലും പദവികളും വാഗ്ദാനം ചെയ്തതായി പരാതിയിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരാതികളില്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് യുവതി സീതാറാം യെച്ചൂരിക്ക് ഇമെയിലൂടെ ഇന്നലെ പരാതി അയച്ചത്. ഉടന്‍ തന്നെ അദ്ദേഹം മറ്റ് പി.ബിയംഗങ്ങളെ ബന്ധപ്പെട്ടു പ്രശ്നം അവതരിപ്പിക്കുകയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടു പരിശോധനയ്ക്ക് നിര്‍ദ്ദേശിക്കുകയുമായിരുന്നു. വൃന്ദ കാരാട്ടിനു പരാതി ലഭിച്ചിട്ടും അവര്‍ എന്തുകൊണ്ട് ഇക്കാര്യത്തില്‍ ഇടപെട്ടില്ലെന്ന ചോദ്യവും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്.

തനിക്കെതിരായ പരാതിയെക്കുറിച്ച് അറിയില്ലെന്നും ഗൂഡാലോചനയുണ്ടെന്നും എംഎല്‍എ പി കെ ശശി പ്രതികരിച്ചു. പാര്‍ട്ടിതല അന്വേഷണത്തെക്കുറിച്ച് അറിയില്ല, ഉണ്ടെങ്കില്‍ നേരിടും. രാഷ്ട്രീയമായി തന്നെ തകര്‍ക്കാന്‍ കഴിയില്ലെന്നും പി.കെ. ശശി പറഞ്ഞു. ഡിവൈഎഫ്‌ഐ നേതാവായ യുവതിയാണ് ഷൊര്‍ണൂരിലെ സി.പി.എം എം.എല്‍.എ പി.കെ. ശശിക്കെതിരെ പീഡനാരോപണവുമായി രംഗത്തെത്തിയത്. പരാതി രണ്ടംഗ സംസ്ഥാന സെക്രട്ടറിയേറ്റ് ഉപസമിതി അന്വേഷിക്കും. ഉപസമിതിയിലെ ഒരംഗം വനിത ആയിരിക്കണമെന്നും നിര്‍ദേശമുണ്ട്.

ഓഗസ്റ്റ് 14നാണ് യുവതി, വനിത പി.ബി. അംഗത്തിനും സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും പരാതി നല്‍കിയത്. ജില്ലാകമ്മിറ്റിയോഗത്തില്‍ വിഷയം ചര്‍ച്ചക്കെടുക്കുമെന്നാണ് യുവതി കരുതിയിരുന്നത്. എന്നാല്‍ നടപടിയുണ്ടാകാത്തതിനാല്‍ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് കഴിഞ്ഞ ദിവസം ഇമെയില്‍ വഴി വീണ്ടും പരാതി അയച്ചിരുന്നു. തുടര്‍ന്നാണ് വേഗത്തിലുള്ള നടപടി. പരാതി രണ്ടംഗ സംസ്ഥാന സെക്രട്ടറിയേറ്റ് ഉപസമിതി അന്വേഷിക്കും. ഉപസമിതിയിലെ ഒരംഗം വനിത ആയിരിക്കണമെന്നും നിര്‍ദേശമുണ്ട്. തനിക്കു പാര്‍ട്ടി സംരക്ഷണം വേണമെന്ന യുവതിയുടെ ആവശ്യത്തിന്‍മേല്‍ കേന്ദ്രനേതൃത്വം ഉടന്‍ നടപടിയെടുക്കന്‍ നിര്‍ദേശിക്കുകയായിരുന്നു.

Top