സ്ഥാനമാനങ്ങൾ തറവാട്ടു വകയോ ഫിക്സഡ് ഡെപ്പോസിറ്റോ അല്ല.തെരഞ്ഞെടുപ്പ് തോല്‍വിയിലും രാജ്യസഭാ സീറ്റ് വിഷയത്തിലും നിലപാട് വ്യക്തമാക്കി ഷാഫി പറമ്പില്‍ എം.എല്‍.എ; നേതൃത്വത്തിന്‌ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍. അനിവാര്യരായ നേതാക്കൻമാർ തുടരുന്നത് മനസ്സിലാക്കാം എല്ലാവരും അനിവാര്യരാവുന്നത് ഇനി തുടരാൻ കഴിയില്ല. യുവത്വത്തിന്റെ പ്രസരിപ്പിൽ വിളിച്ചിരുന്ന മുദ്രാവാക്യങ്ങൾ മറക്കരുത്.നിങ്ങൾക്കു ശേഷവും കോൺഗ്രസ് ഉണ്ടാവേണ്ടത് ഈ നാടിന്റെ ആവശ്യമാണെന്ന് ഷാഫി ചൂണ്ടിക്കാണിക്കുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എം.എല്‍.എ നിലപാട് വ്യക്തമാക്കിയത്.ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍ വിയില്‍ തനിക്കുള്‍പ്പെടെ എല്ലാവര്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്നും. പാര്‍ട്ടി ആത്മവിമര്‍ശനം നടത്താന്‍ തയ്യാറാവണമെന്നുമാണ് ഷാഫി പറമ്പില്‍ ഫേസ്ബുക്കിലൂടെ പറഞ്ഞത്.ഉപരിതലത്തിലെ ഷോ വര്‍ക്കുകള്‍ മാത്രം പോര, താഴെ തട്ടില്‍ യുവജന സംഘടന കെട്ടിപ്പടുക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ വേണം. ചെറുപ്പക്കാരെ ബാധിക്കുന്ന വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ സാധിക്കണം, ഷാഫി പറമ്പില്‍ പറയുന്നു.

ആരേയും പിണക്കാത്ത ബാലന്‍സിങ്ങ് തന്ത്രങ്ങള്‍ പ്രതിസന്ധികളില്‍ പാര്‍ട്ടിയെ സഹായിക്കില്ലെന്നും നേതാക്കന്‍ മാരോട് എന്ന തലക്കെട്ടിലെഴുതിയ കുറിപ്പില്‍ ഷാഫി പറയുന്നുണ്ട്. രാജ്യസഭ സീറ്റ് ഇതര കക്ഷികള്‍ക്ക് വിട്ട് നല്‍കാതെ കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കണമെന്നും, അനുയോജ്യനായ ഒരാളെ യു.ഡി.എഫ് കണ്‍വീനര്‍ പദവി ഏല്‍ പ്പിക്കണമെന്നും പോസ്റ്റിലൂടെ എം.എല്‍.എ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ വി.ടി ബല്‍റാമും രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ അഭിപ്രായ പ്രകടനവുമായി ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

അതെ! എല്ലാവരും ഉത്തരവാദികളാണ്.
എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്.
ഈ കുറിപ്പ്‌ എഴുതുന്ന എനിക്കുൾപ്പടെ….
സ്ഥാനമാനങ്ങൾ തറവാട്ടു വകയോ ഫിക്സഡ് ഡെപ്പോസിറ്റോ അല്ല…

ആദ്യം വേണ്ടത് ആത്മവിമർശനം തന്നെയാണ് ഉപരിതലത്തിലെ ഷോ വർക്കുകൾക്കപ്പുറത്തേയ്ക്ക് മാധ്യമ വാർത്തകളോടുള്ള പ്രതികരണങ്ങളായ സമരങ്ങൾക്കുമപ്പുറത്തേക്ക് താഴെ തട്ടിൽ യുവജന സംഘടന കെട്ടിപ്പടുക്കാൻ ഞാൻ ഉൾപ്പടെയുള്ളവർ എന്തു ചെയ്തു.? രണ്ടു തവണ MLA ആയ എന്റെ നിയോജക മണ്ഡലത്തിലുൾപ്പടെ പ്രവർത്തിക്കുന്ന എത്ര ബൂത്ത് കമ്മറ്റികളുണ്ട് യൂത്ത് കോൺഗ്രസിന്?

നവമാധ്യമങ്ങളിലെ ലൈക്കിനപ്പുറത്തേക്ക് ജനങ്ങളിലേയ്ക്ക് എത്തിയ എത്ര ക്യാമ്പയിൻ സംഘടനാപരമായി ഏറ്റെടുക്കാൻ നമുക്ക് കഴിഞ്ഞു. നേതാക്കൾക്കെതിരെ രോഷപ്രകടനം നടത്തുന്ന ഞാനും നിങ്ങളും നമ്മുടെ കാലത്ത് ചെറുപ്പക്കാരെ കൂടെ നിർത്തുന്ന കാര്യത്തിൽ എത്രമാത്രം വിജയിച്ചു.

അവരെ ബാധിക്കുന്ന എത്ര വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ സാധിച്ചു.ആദ്യം മാറ്റം വേണ്ടത് നമുക്ക് തന്നെയാണ്, നമ്മുടെ ശൈലിക്കു തന്നെയാണ്.കടലാസിൽ എഴുതി കൊടുക്കുന്ന ബൂത്ത് ,മണ്ഡലം കമ്മിറ്റികൾക്കപ്പുറത്തേക്ക് ജീവനുള്ള സംഘടനാ സംവിധാനം ഉണ്ടാക്കി എടുക്കുന്നതിന് തീവ്രപരിശ്രമം നാം നടത്തേണ്ടിയിരിക്കുന്നു. നാം വിമർശിക്കുന്നവരുടെ കാലത്തെ യൂത്ത്കോൺഗ്രസ് ,KSU ശക്തി തിരികെ കൊണ്ടുവരേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. അതുകൊണ്ട് ആദ്യം നമുക്ക് മാറാം.അനിവാര്യമായ തിരിച്ചുവരവിന് ഊർജ്ജസ്വലരായി രംഗത്തിറങ്ങാം… യൂത്ത് കോൺഗ്രസ് പുന:സംഘടനാ നടപടികൾ അധികം വൈകാതെ ആരംഭിക്കുകയാണെന്ന് മനസ്സിലാക്കുന്നു.

നേതാക്കൻമാരോട്…..

കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാതെ പോവരുത്. യുവത്വത്തിന്റെ പ്രസരിപ്പിൽ വിളിച്ചിരുന്ന മുദ്രാവാക്യങ്ങൾ മറക്കരുത്.നിങ്ങൾക്കു ശേഷവും കോൺഗ്രസ് ഉണ്ടാവേണ്ടത് ഈ നാടിന്റെ ആവശ്യമാണ്.
അത് അറിയാവുന്ന നിങ്ങൾ
എടുക്കേണ്ട തീരുമാനങ്ങൾ സമയത്തെടുക്കണം. ആരെയും പിണക്കാത്ത ബാലൻസിങ്ങ് അല്ല പ്രതിസന്ധികളിൽ പാർട്ടിക്ക് ആവശ്യം.
പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആർജ്ജവവും കരുത്തുമാണ് തീരുമാനങ്ങളിൽ പ്രകടമാകേണ്ടത്. ചില കാര്യങ്ങളോടും, ചിലരോടും ,ചിലപ്പോഴെങ്കിലും അവനവനോടും “No ” പറയാനുള്ള ശേഷി നിങ്ങൾ വീണ്ടെടുക്കേണ്ടിയിരിക്കന്നു.
ഇല്ലെങ്കിൽ കോൺഗ്രസ്സിന്റെ വർത്തമാനകാലം മാത്രമല്ലാ ഭാവിയും കൂടി ആശങ്കയിലാവുകയാണ്‌..

കെ.പി.സി.സി യും യൂത്ത്‌ കോൺഗ്രസ്സും പുനസംഘടന ഉടൻ നടക്കാൻ പോവുകയാണെന്ന് അറിയുന്നു. അനിവാര്യമാണത്‌

രാജ്യസഭ..

ഞാൻ ജനിച്ചത് 1983ൽ, 1983 മുതൽ ഇങ്ങോട്ടു പരിശോധിക്കുമ്പോൾ എന്റെ അറിവ് ശരിയാണെങ്കിൽ ഇടക്കാലത്തേക്കും ,6 വർഷത്തെ മുഴുവൻ കാലയളവിലേക്കുമായി ഏകദേശം 20 ടേമിലുകളിലായി കോൺഗ്രസിന് രാജ്യസഭ മെമ്പർമാർ ഉണ്ടായി. ഈ കാലയളവിൽ കോൺഗ്രസ് അവസരം കൊടുത്തത് വെറും 6 പേർക്ക് മാത്രം. ഇതര പ്രസ്ഥാനങ്ങൾ 15 പേരെ രാജ്യസഭയിലേക്ക് അയച്ചപ്പോഴാണെന്ന് ഓർക്കണം .

അനിവാര്യരായ നേതാക്കൻമാർ തുടരുന്നത് മനസ്സിലാക്കാം എല്ലാവരും അനിവാര്യരാവുന്നത് ഇനി തുടരാൻ കഴിയില്ല. 1980 മുതൽ 1999 വരെ 6 തവണ ലോകസഭയിലേക്ക് P. J കുര്യൻ സാർ തിരഞ്ഞെടുക്കപ്പെട്ടതിനെ വില കുറച്ച് കാണുന്നില്ല.തിരഞ്ഞെടുപ്പുകളിൽ ജയിക്കുക എന്നത് നിഷ്പ്രയാസം സാധിക്കുന്ന കാര്യവുമല്ല.പല സീറ്റുകളും നമുക്ക് നഷ്ടപ്പെട്ടതോർക്കുമ്പോൾ തുടർച്ചയായി കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ചതിന്റെ പ്രാധാന്യവും മനസ്സിലാവും.
2005 മുതൽ കുര്യൻ സാർ രാജ്യസഭയിലുണ്ട് .നിലവിൽ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനുമാണ്. അദ്ദേഹത്തിന്റെ കാലാവധി ജൂലൈയിൽ അവസാനിക്കുകയാണ്. ഈ സാഹചര്യത്തിൽ ആരുടെയും സമ്മർദ്ദത്തിന് വഴങ്ങിയല്ലാതെ തന്നെ ഇനി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കുവാൻ അദ്ദേഹം തയ്യാറാവണം. ചെറുപ്പക്കാരന് കൊടുക്കണമെന്ന നിർബന്ധ ബുദ്ധിയല്ല മറിച്ച് ഒരു പുതുമുഖത്തെയെങ്കിലും പരിഗണിക്കണമെന്ന അനിവാര്യതയാണ് ചൂണ്ടി കാണിക്കുന്നത്.രാജ്യസഭയിലേക്ക്‌ പുതുമുഖം വന്നേ പറ്റൂ..

യു.ഡി.എഫ്‌ കൺവീനർ..

അനാരോഗ്യം മൂലം വൈക്കം വിശ്വൻ സ്ഥാനം ഒഴിയുന്നതിന്റെ വാർത്തകൾ കണ്ടു .
പ്രതിപക്ഷത്തിരിക്കുന്ന യു ഡി എഫ് ന് സംസ്ഥാനത്തുടനീളം യാത്ര ചെയ്ത് നേതൃത്വം നൽകാനും , പ്രവർത്തകരെ സമരസജ്ജരക്കാനും പി.പി തങ്കച്ചൻ സാറിന്റെ ആരോഗ്യം അനുവദിക്കില്ലെന്ന് അദ്ദേഹത്തിനും പാർട്ടിക്കും നന്നായി അറിയാം .
എന്നിട്ടും അനുയോജ്യനായ ഒരാളെ ആ ചുമതല ഏൽപ്പിക്കുന്ന കാര്യത്തിൽ പാർട്ടി നേതൃത്വം കാണിക്കുന്ന അലംഭാവം യാതൊരു കാരണവശാലും അംഗീകരിച്ചു കൊടുക്കാൻ കഴിയുന്നതല്ല .

കെ പി സി സി യിലും യൂത്ത് കോൺഗ്രസിലും നല്ല മാറ്റങ്ങൾ ആസന്നമാണെന്ന് അറിയുന്നു .
വെല്ലുവിളികൾ ഉണ്ടാവുമ്പോൾ തോറ്റോടുന്നവരല്ല പാർട്ടി നേതാക്കന്മാരും , പ്രവർത്തകരും . മറിച്ച് അതിനെയെല്ലാം ക്രിയാത്മകമായി അതിജീവിക്കുന്നവരാണ്.

സൈബർ സഹപ്രവർത്തകരോട് …
ഒരു ഉപ തെരഞ്ഞെടുപ്പ്‌ തോൽവി കൊണ്ട്‌ ലോകം അവസാനിക്കുകയാണെന്ന മട്ടിൽ പെരുമാറരുത്‌
വിമർ ശനങ്ങൾ ക്രിയാത്മകവും വസ്തുതാപരവുമായിരിക്കണം. നേതാക്കന്മാരെ തെറി വിളിക്കുമ്പോൾ കിട്ടുന്ന ലൈക്കിലായിരിക്കരുത് കണ്ണ്. പാർട്ടി പദവിയിലിരിക്കുന്നവരുടെ ഫോട്ടോ വെച്ച് അപഹസിക്കുന്നവർ പാർട്ടിക്കു തന്നെ അവമതിപ്പുണ്ടാക്കിയെന്ന് തിരിച്ചറിയണം.പിറവവും അരുവിക്കരയും, നെയ്യാറ്റിൻകരയുമൊക്കെ പരാജയപ്പെട്ടപ്പോൾ സൈബർ സഖാക്കൻമാർ ദാഹിച്ചത് പിണറായി വിജയന്റെ രക്തത്തിനല്ല .അവർ അപ്പോഴും വേട്ടയാടിയിരുന്നത് ഉമ്മൻ ചാണ്ടിയെ ആയിരുന്നെന്ന് ഓർമ്മിപ്പിക്കുന്നു.

അനിവാര്യമായ മാറ്റങ്ങൾ നമ്മളിൽ നിന്ന് തന്നെ തുടങ്ങണം.സ്ഥാനമാനങ്ങൾ തറവാട്ടു വകയോ ഫിക്സഡ് ഡെപ്പോസിറ്റോ അല്ല എന്ന് നേതൃത്വവും തിരിച്ചറിയട്ടെ..

Top