ഷീന ബോറ കേസ്: പീറ്റര്‍ നിരപരാധിയാണെന്ന് ഇന്ദ്രാണി

മുംബൈ: അറസ്റ്റിലായിട്ട് മൂന്നുമാസത്തിനുശേഷവും മകള്‍ ഷീന ബോറയുടെ കൊലയില്‍ തനിക്കു പങ്കില്ലെന്ന് കേസിലെ പ്രധാന പ്രതി ഇന്ദ്രാണി മുഖര്‍ജി ആവര്‍ത്തിച്ചു. ഒരാഴ്ചമുമ്പ് കേസില്‍ അറസ്റ്റിലായ തന്റെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിക്കും പങ്കില്ലെന്ന് ഇന്ദ്രാണി പറയുന്നു.
കേസില്‍ പീറ്റര്‍ മുഖര്‍ജി അറസ്റ്റുചെയ്യപ്പെട്ട വിവരം ഞെട്ടിച്ചു. അദ്ദേഹത്തെ കേസിലേക്കു വലിച്ചിഴയ്ക്കുകയാണ്. റിമാന്‍ഡ് നീട്ടുന്നതിനായി കഴിഞ്ഞദിവസം ഇന്ദ്രാണിയെ കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് അവര്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞത്.
ഇന്ദ്രാണിയും പീറ്ററും ഡല്‍ഹിയില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ സി.ബി.ഐ. അദ്ദേഹത്തെ ഡല്‍ഹിയില്‍ കൊണ്ടുപോയിരിക്കയാണ്. ചോദ്യംചെയ്യലില്‍ ഇന്ദ്രാണിയും പീറ്ററും സഹകരിക്കുന്നില്ലെന്നാണ് സി.ബി.ഐ. നല്‍കുന്ന സൂചന. അതിനാല്‍ പീറ്ററിനെ നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന് വിധേയനാക്കിയേക്കും.Sheena-Bora-Indrani-Mukerjea2
പീറ്ററിന്റെ മകന്‍ രാഹുലും ഇന്ദ്രാണിയുടെ മകള്‍ ഷീനയും തമ്മിലുള്ള ബന്ധത്തെ ഇന്ദ്രാണിയും പീറ്ററും എതിര്‍ത്തിരുന്നു. എന്നാല്‍, രണ്ടുപേരുടെയും എതിര്‍പ്പ് വകവെയ്ക്കാതെയാണ് ഇവര്‍ വിവാഹംകഴിക്കാന്‍ തീരുമാനിച്ചത്. വിവാഹം നടന്നാല്‍ പീറ്ററിന്റെ സമ്പാദ്യത്തില്‍ നല്ലൊരുപങ്ക് രാഹുല്‍വഴി ഷീനയ്ക്കു ലഭിക്കുമെന്നതാണ് ഇന്ദ്രാണിയെ കൊലയ്ക്കു പ്രേരിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഷീനയുടെപേരില്‍ വാങ്ങിയ ഫ്ലറ്റുകള്‍ തിരികെലഭിക്കാത്തതും ഇവരെ അസ്വസ്ഥയാക്കിയിരുന്നു. എന്നാല്‍, ഇതൊന്നും ചോദ്യംചെയ്യലില്‍ രണ്ടുപേരും സമ്മതിച്ചിട്ടില്ല.
 ”അറസ്റ്റിലായിട്ട് മൂന്നുമാസത്തിനുശേഷവും മകള്‍ ഷീന ബോറയുടെ കൊലയില്‍ തനിക്കു പങ്കില്ലെന്ന് കേസിലെ പ്രധാന പ്രതി ഇന്ദ്രാണി മുഖര്‍ജി” 
പീറ്ററിന് കൊലപാതകത്തില്‍ എന്തു പങ്കാണുള്ളതെന്ന് സി.ബി.ഐ.ക്ക് ഇപ്പോഴും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. തനിക്ക് ഷീനയുമായി ബന്ധമുണ്ടെന്ന് രാഹുല്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ടെങ്കിലും ഷീനയ്ക്ക് രാഹുലുമായി ബന്ധമില്ലെന്നാണ് ഇന്ദ്രാണിയും പീറ്റര്‍ മുഖര്‍ജിയും സി.ബി.ഐ.ക്കു നല്‍കിയ മൊഴിയിലുള്ളത്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കാന്‍ ഇവര്‍ പരസ്​പരമയച്ച സന്ദേശങ്ങള്‍ വിശദമായി പരിശോധിക്കുകയാണ് സി.ബി.ഐ.
2012 ഏപ്രിലിലാണ് ഷീന കൊല്ലപ്പെടുന്നത്. ഇവരുടെ മൃതദേഹം റായ്ഗഢിലെ ഒരു കാട്ടില്‍ കൊണ്ടുപോയി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. മൂന്നരവര്‍ഷത്തിനു ശേഷമാണ് ഇന്ദ്രാണിയും മുന്‍ഭര്‍ത്താവ് സഞ്ജയ് ഖന്നയും ഡ്രൈവര്‍ ശ്യാംവര്‍ റായിയും അറസ്റ്റുചെയ്യപ്പെടുന്നത്.
Top