രണ്ടാം തവണയും അജയ്യനായി ജനറല്‍ സെക്രട്ടറി പദത്തിലേക്ക്..സിപിഎമ്മില്‍ യെച്ചൂരി വിജയം;കേരള ഘടകത്തിന് തിരിച്ചടി.

ഹൈദരബാദ്:സിപിഎമ്മില്‍ യെച്ചൂരി വിജയം.ഹൈദരാബാദില്‍ ഇന്ന് അവസാനിക്കുന്ന 22-ാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടുകള്‍ക്ക് വിജയം. യെച്ചൂരിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റാനുള്ള സമ്മര്‍ദ്ദ തന്ത്രവുമായി കാരാട്ട്പക്ഷം രംഗത്തിറങ്ങിയെങ്കിലും പിന്തുണ ലഭിച്ചില്ല. അദേഹം രണ്ടാം തവണയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുമെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നു പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ജീവിച്ചിരിക്കുന്ന രണ്ടു പേരില്‍ ഒരാളായ വി.എസ്. അച്യുതാനന്ദന്റെ പിന്തുണയോടെയാണ് യെച്ചൂരി പക്ഷം കാരാട്ട് പക്ഷത്തെ വെട്ടിനിരത്തിയത്.

പിബിയിലും സിസിയിലും നിലവിലുള്ള പലരെയും ഒഴിവാക്കാന്‍ പാടില്ലെന്നാണ് കാരാട്ട്പക്ഷം സ്വീകരിച്ച നിലപാട്. എന്നാല്‍ യെച്ചൂരി പക്ഷം ഇത് അംഗീകരിക്കുന്നില്ല. എസ്. രാമചന്ദ്രന്‍ പിള്ള, എ.കെ. പത്മനാഭന്‍, ജി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പിബിയില്‍ തുടരട്ടെയെന്നാണു കാരാട്ട്പക്ഷം വാദിക്കുന്നത്. എസ്ആര്‍പിക്കു 80 വയസെന്ന പ്രായപരിധി ബാധമാണ്; എകെപിയും ജി. രാമകൃഷ്ണനും മാറിയാല്‍ മാത്രമേ സിഐടിയുവിന്റെയും തമിഴ്‌നാടിന്റെയും പുതിയ പ്രതിനിധികളെ ഉള്‍പ്പെടുത്താനാവൂവെന്നാണ് കാരാട്ട് പക്ഷം വാദിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എസ്ആര്‍പി ഒഴിവില്‍ കേരളത്തില്‍ നിന്നുതന്നെയൊരാളെ പിബിയിലെടുക്കാന്‍ തീരുമാനിച്ചാല്‍ എ. വിജയരാഘവന്‍, എ.കെ. ബാലന്‍, തോമസ് ഐസ്‌ക്, ഇപി ഇയരാജന്‍ പി. കരുണാകരന്‍ എന്നിവരില്‍ ഒരാള്‍ക്കാണ് സാധ്യത. എസ്ആര്‍പിയെ കൂടാതെ പി.കെ. ഗുരുദാസന്‍ കൂടി കേന്ദ്ര കമ്മിറ്റിയില്‍നിന്നു മാറുമ്പോള്‍ എം.വി. ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, ബേബി ജോണ്‍ എന്നിവര്‍ക്കാണ് സാധ്യതയുള്ളത്.

പിബിയിലും സിസിയിലും പുതുമുഖങ്ങള്‍ വരുന്നത് ഇരുസമിതികളിലും തങ്ങള്‍ക്ക് ഇപ്പോഴുള്ള ഭൂരിപക്ഷത്തെ ബാധിക്കാമെന്നാണു കാരാട്ട്പക്ഷത്തിന്റെ വിലയിരുത്തല്‍. ഭൂരിപക്ഷം പഴയ രീതിയില്‍ തുടര്‍ന്നാല്‍ തനിക്കു പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകുക എളുപ്പമല്ലെന്നാണു യച്ചൂരി കരുതുന്നത്. അതിനാല്‍ പിബിയിലും സിസിയിലും സമഗ്രമായ അഴിച്ചുപണിയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തീരുമാനിച്ചിരിക്കുന്നത്.

ഇത് രണ്ടാം തവണയാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയായി തുടരുന്നത്. കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ എണ്ണം 91ല്‍ നിന്ന് 95 ആക്കി ഉയര്‍ത്തി. 95 അംഗ പാനലിന് അംഗീകാരമായി. സമവായത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനമുണ്ടായത്.എം.വി ഗോവിന്ദനും, കെ രാധാകൃഷ്ണനും കേന്ദ്ര കമ്മിറ്റിയിലെത്തും. പി.കെ ഗുരുദാസിനെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കും. വൈക്കം വിശ്വന്‍ തുടരും. വി.എസ് കേന്ദ്ര കമ്മിറ്റിയില്‍ ക്ഷണിതാവായി തുടരും. എസ് രാമചന്ദ്രന്‍ പിള്ള പി.ബിയില്‍ തുടരും.

അതേസമയം തോല്‍വി സമ്മതിക്കാതെ കാരാട്ട് പക്ഷം. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ന്യൂനപക്ഷ നിലപാട് പാര്‍ട്ടി സ്വീകരിച്ചിട്ടില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. തര്‍ക്ക വിഷയങ്ങള്‍ ഒഴിവാക്കി രാഷ്ട്രീയപ്രമേയത്തിന്റെ കരട് പരിഷ്‌കരിച്ചതാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

സിപിഐഎമ്മില്‍ ഭിന്നത ഉണ്ടെന്ന പ്രചരണം മാധ്യമ സൃഷ്ടി മാത്രമെന്ന് ബൃന്ദ കാരാട്ട് പറഞ്ഞിരുന്നു. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ലെന്ന തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണെന്നും ബൃന്ദ വ്യക്തമാക്കിയിരുന്നു. ബിജെപിയെ തറപറ്റിക്കാന്‍ ചില നീക്കുപോക്കുകള്‍ ആവശ്യമാണ്. അതിന്റെ അര്‍ത്ഥം ദേശീയ തലത്തില്‍ സഖ്യമുണ്ടാക്കുമെന്നല്ല. പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യം സാഹചര്യങ്ങള്‍ അനുസരിച്ച് സംസ്ഥാന ഘടകങ്ങള്‍ തീരുമാനിക്കുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞിരുന്നു.

ഹൈദരാബാദില്‍ നടന്ന 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍, കോണ്‍ഗ്രസുമായി ധാരണയാകാം, പക്ഷേ രാഷ്ട്രീയസഖ്യം പാടില്ല എന്ന തരത്തില്‍ രാഷ്ട്രീയ പ്രമേയത്തിലെ രണ്ട് ഖണ്ഡികയില്‍ മാറ്റം വരുത്തിയിരുന്നു. കോണ്‍ഗ്രസുമായി ഒരു ധാരണയും പാടില്ലെന്നായിരുന്നു പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. കേരള ഘടകത്തിന്റെ പിടിവാശിയും ഇതായിരുന്നു. രാഷ്ട്രീയ പ്രമേയത്തില്‍ 16 സംസ്ഥാനങ്ങള്‍ രഹസ്യവോട്ട് ആവശ്യപ്പെട്ടത് കാരാട്ട് പക്ഷത്തിന് തിരിച്ചടിയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ക്കും അംഗീകരിക്കാവുന്ന വഴിതേടി ഭിന്നത ഒഴിവാക്കുകയായിരുന്നു.

 

Top