പിണറായിക്ക് അഗ്നിപരീഷ ഒഴിവാകുന്നു ? ലാവ്ലിന്‍ കേസില്‍ ബുധനാഴ്ച വാദം തുടങ്ങില്ല

കൊച്ചി: എസ്എന്‍സി ലാവ്ലിന്‍ കേസിലെ പ്രതികളെ കുറ്റവിമുക്‌തരാക്കിയ കീഴ്ക്കോടതി ഉത്തരവിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ബുധനാഴ്ച വാദം തുടങ്ങില്ല. ആരോഗ്യ കാരണങ്ങളാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിഭാഷകന്‍ എം.കെ. ദാമോദരന്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്. ഹാജരാകാനുള്ള ബുദ്ധിമുട്ട് സിബിഐ അഭിഭാഷകനെ എം.കെ. ദാമോദരന്‍ അറിയിച്ചു.

ലാവ്ലിന്‍ അഴിമതിക്കേസില്‍ പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്‌തരാക്കിയ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെയാണ് സിബിഐ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത്. പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ നിരവധി തെളിവുകളും രേഖകളും ഉണ്ടെന്നും ഇത് ശരിയായി വിലയിരുത്താതെയാണ് കീഴ്ക്കോടതി പ്രതികളെ വിട്ടയച്ചതെന്നുമാണ് സിബിഐയുടെ വാദം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനുമായി ഉണ്ടാക്കിയ കരാര്‍ വഴി ഖജനാവിന് 374 കോടി രൂപയുടെ നഷ്‌ടം ഉണ്ടായെന്നാണ് സിബിഐ കേസ്. 2013 നവംബറിലാണ് പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ കുറ്റവിമുക്‌തരാക്കി കീഴ്കോടതി ഉത്തരവിട്ടത്.
പിണറായി വിജയന്‍റെ രാഷ്ട്രീയ ഭാവിയെത്തന്നെ ബാധിച്ച ഒന്നായിരുന്നു ലാവ്‌ലിന്‍ കേസ്. 1995ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച കരാറില്‍ മന്ത്രിസ്ഥാനത്തിരിക്കെ പിണറായി വരുത്തിയ മാറ്റം സംസ്ഥാസര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്ന സിഎജി റിപ്പോര്‍ട്ടും തുടര്‍ന്നുള്ള സിബിഐ അന്വേഷണവും ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു കാരണമായത്. നിര്‍ണ്ണായകമായ പല ഘട്ടങ്ങളിലും പിണറായിക്കെതിരെ വലതുപക്ഷം ഈ കേസ് ആയുധമാക്കിയിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് ആഗതമായ സന്ദര്‍ഭത്തിലും ലാവ്‌ലിന്‍ വീണ്ടും ഉപരിതലത്തിലേക്ക് എത്തിയിരിക്കുകയാണ്.

കേസിന്‍റെ നാള്‍വഴികളിലൂടെ

1994 മാര്‍ച്ച്‌ 29: പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം വൈദ്യുതപദ്ധതികള്‍ നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

1995 ആഗസ്‌ത്‌ 10: പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ആധുനീകരണ പദ്ധതിക്ക്‌ എസ്എന്‍സി ലാവ്‌ലിനും കമ്പനിയുമായി കേരള വിദ്യുച്ഛക്തി ബോര്‍ഡ്‌ ധാരണാപത്രം ഒപ്പുവെയ്‌ക്കുന്നു. സി.വി. പദ്‌മരാജനായിരുന്നു വൈദ്യുതിമന്ത്രി.

1996 ഫിബ്രവരി 24: പദ്ധതി നടത്തിപ്പിന്‌ എസ്‌.എന്‍.സി. ലാവ്‌ലിന്‍ കമ്പനിയെ കണ്‍സള്‍ട്ടന്റായി നിയമിച്ചുകൊണ്ട്‌ കരാര്‍ ഒപ്പിടുന്നു. അന്ന്‌ എ.കെ.ആന്റണിമന്ത്രിസഭയില്‍ ജി. കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രി.

1996 മെയ്‌ 20: ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായി എല്‍.ഡി.എഫ്‌. മന്ത്രിസഭ അധികാരത്തിലേറുന്നു. പിണറായി വിജയന്‍ വൈദ്യുതി മന്ത്രി.

1996 സപ്‌തംബര്‍ 16: വൈദ്യുത മേഖലയിലെ വികസനത്തെക്കുറിച്ച്‌ പഠിക്കാന്‍ സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗം ഇ. ബാലാനന്ദന്റെ നേതൃത്വത്തില്‍ സമിതിയെ നിയമിച്ചു.

1996 ഒക്ടോബര്‍ 23: പിണറായി വിജയന്‍ കാനഡ സന്ദര്‍ശിക്കുന്നു.

1997 ഫിബ്രവരി 2: ബാലാനന്ദന്‍ സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നു. പള്ളിവാസല്‍, ചെങ്കുളം വൈദ്യുത പദ്ധതികള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ മതിയെന്നും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ‘ഭെല്ലി’നെ പരിഗണിക്കാമെന്നും നിര്‍ദ്ദേശം.

1997 ഫിബ്രവരി 10: സര്‍ക്കാരും ലാവ്‌ലിനുമായുള്ള അന്തിമ കരാര്‍ ഒപ്പുവെയ്‌ക്കുന്നു. പദ്ധതി നവീകരണത്തിന്‌ ഉപകരണങ്ങള്‍ വാങ്ങാനുള്ള ചുമതലകൂടി ലാവ്‌ലിനു നല്‍കി കരാര്‍ തുക 153.6 കോടിയായി പുതുക്കി നിശ്ചയിക്കുന്നു.

1997 ജൂണ്‍ 11: മുഖ്യമന്ത്രി ഇ.കെ. നായനാരും പിണറായി വിജയനും കാനഡ സന്ദര്‍ശിക്കുന്നു.

1998 ഏപ്രില്‍ 25: മലബാര്‍ കാന്‍സര്‍ സെന്ററിന്‌ സാമ്പത്തികസഹായം ലഭ്യമാക്കുന്നത്‌ സംബന്ധിച്ച്‌ കനേഡിയന്‍ സര്‍ക്കാരിന്‌ കീഴിലെ കയറ്റുമതി വികസന കോര്‍പ്പറേഷനുമായി കേരള സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നു.

1998 ജൂലായ്‌ 6: കേരള സര്‍ക്കാരും കാനഡയിലെ കയറ്റുമതി വികസന കോര്‍പ്പറേഷനുമായി വായ്‌പാകരാര്‍ ഒപ്പുവെയ്‌ക്കുന്നു.

2001: എ.കെ. ആന്റണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ യു.ഡി.എഫ്‌. എം.എല്‍.എ.മാര്‍ എഴുതി ഒപ്പിട്ടുകൊടുത്തതനുസരിച്ച്‌ ലാവ്‌ലിന്‍ കരാറിനെക്കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവ്‌.

2005 ജൂലായ്‌ 9: ലാവ്‌ലിന്‍ ഇടപാട്‌: 374 കോടി പാഴായെന്ന്‌ സി.എ.ജി. റിപ്പോര്‍ട്ട്‌.

2005 ജൂലായ്‌ 22: ലാവ്‌ലിന്‍ കരാര്‍ എല്‍.ഡി.എഫിലും പാര്‍ട്ടിയിലും ചര്‍ച്ച ചെയ്‌തിട്ടില്ലെന്ന്‌ വി.എസ്‌. അച്യുതാനന്ദന്‍.

2006 ഫിബ്രവരി 28: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിയാക്കാന്‍ തെളിവില്ലെന്ന്‌ വിജിലന്‍സ്‌. പ്രഥമ വിവര റിപ്പോര്‍ട്ട്‌ തൃശ്ശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിക്കുന്നു. വൈദ്യുതി ബോര്‍ഡിലെ മുന്‍ ചെയര്‍മാനടക്കം ഒന്‍പത്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ശുപാര്‍ശ.

2006 മാര്‍ച്ച്‌ 1: ലാവ്‌ലിന്‍ അഴിമതി കേസ്‌ അന്വേഷണം സി.ബി.ഐ.യ്‌ക്ക്‌ വിടാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുന്നു.

2006 ജൂണ്‍ 1: സി.ബി.ഐ. കൊച്ചി യൂണിറ്റ്‌ പ്രാരംഭ അന്വേഷണം ആരംഭിക്കുന്നു.

2006 ജൂലായ്‌ 19: ‘ക്രൈം’ എഡിറ്റര്‍ നന്ദകുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിക്ക്‌ ലാവലിന്‍ കേസ്‌ അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തിട്ടില്ലെന്ന്‌ സര്‍ക്കാര്‍ വിശദീകരണം.

2006 നവംബര്‍ 16:ലാവ്‌ലിന്‍ കേസ്‌ അന്വേഷണം ഏറ്റെടുക്കുന്നില്ലെന്ന്‌ സി.ബി.ഐ. ഹൈക്കോടതിയെ അറിയിക്കുന്നു.

2006 നവംബര്‍ 22: സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന്‌ സര്‍ക്കാരിനുവേണ്ടി അഡ്വക്കേറ്റ്‌ ജനറല്‍ ഹൈക്കോടതിയില്‍. അഡ്വക്കേറ്റ്‌ ജനറലിന്റെ അഭിപ്രായത്തെപ്പറ്റി അറിയില്ലെന്ന്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍.

2007 ജനവരി 16: ലാവ്‌ലിന്‍ കേസ്‌ സി.ബി.ഐ. അന്വേഷിക്കണമെന്ന്‌ കേരള ഹൈക്കോടതി ഉത്തരവിടുന്നു.

2007 ഫിബ്രവരി 8: ലാവ്‌ലിന്‍ കേസ്‌ സി.ബി.ഐ. ചെന്നൈ യൂണിറ്റ്‌ അന്വേഷിക്കണമെന്ന്‌ സി.ബി.ഐ. ഡയറക്ടര്‍ ഉത്തരവിടുന്നു.

2007 ഫിബ്രവരി 13: സി.ബി.ഐ. ചെന്നൈ യൂണിറ്റ്‌ പ്രഥമ വിവര റിപ്പോര്‍ട്ട്‌ പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കുന്നു.

2008 ഫിബ്രവരി 22: ലാവ്‌ലിന്‍ കരാര്‍ മൂലം സംസ്ഥാനത്തിന്‌ ഒരു നേട്ടവും ഉണ്ടായില്ലെന്ന്‌ സി.ബി.ഐ.

2008 മെയ്‌ 18: പിണറായി വിജയനില്‍നിന്ന്‌ സി.ബി.ഐ. തെളിവെടുത്തു.

2009 ജനവരി 22: ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി തേടിക്കൊണ്ട്‌ സി.ബി.ഐ. ചീഫ്‌ സെക്രട്ടറിക്കും ഗവര്‍ണര്‍ക്കും കത്തയച്ചു.

2009 ജനവരി 23: അന്വേഷണ പുരോഗതി വിശദീകരിച്ചുകൊണ്ട്‌ സി.ബി.ഐ. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി. പിണറായിയെ ഒമ്പതാം പ്രതിയാക്കി കുറ്റപത്രം.

2009 ഫിബ്രവരി 12: പ്രോസിക്യൂഷന്‍ അനുമതിക്കായി ഹൈക്കോടതി സര്‍ക്കാരിന്‌ മൂന്നുമാസം സമയം നല്‍കി.

2009 ഫിബ്രവരി 14: പിണറായി വിജയന്‌ പി.ബി.യുടെ പിന്തുണ. കേസ്‌ രാഷ്ട്രീയപ്രേരിതമെന്ന്‌ വിലയിരുത്തല്‍.

2009 ഫിബ്രവരി 17: എ.ജി.യുടെ റിപ്പോര്‍ട്ട്‌ കിട്ടിയാലുടന്‍ പ്രോസിക്യൂഷന്‍ സംബന്ധിച്ച നടപടിയെന്ന്‌ മുഖ്യമന്ത്രി.

2009 മാര്‍ച്ച്‌ 28: പ്രോസിക്യൂഷന്‍ സംബന്ധിച്ച്‌ മന്ത്രിസഭ ഉടന്‍ തീരുമാനിക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ ഗവര്‍ണറുടെ കത്ത്‌.

2009 മെയ്‌ 2: പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യരുതെന്ന്‌ എ.ജി.യുടെ നിയമോപദേശം.

2009 മെയ്‌ 3: എ.ജി.യുടെ ഉപദേശം അംഗീകരിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്‌ തീരുമാനം.

2009 മെയ്‌ 6: പ്രോസിക്യൂഷന്‍ അനുവദിക്കേണ്ടതില്ലെന്ന്‌ മന്ത്രിസഭാതീരുമാനം. ഒന്നാം പ്രതി മോഹനചന്ദ്രനെയും പത്താം പ്രതി ഫ്രാന്‍സിസിനെയും പ്രോസിക്യൂഷനില്‍നിന്ന്‌ ഒഴിവാക്കി.

2009 മെയ്‌ 7: തീരുമാനം ഗവര്‍ണറെ അറിയിച്ചു.

2009 മെയ്‌ 8: വിവേചനാധികാരം പ്രയോഗിക്കണമെന്നാവശ്യപ്പെട്ട്‌ ഗവര്‍ണര്‍ക്ക്‌ യു.ഡി.എഫ്‌. നേതാക്കളുടെ നിവേദനം.

2009 മെയ്‌ 10: ഗവര്‍ണര്‍ ആവശ്യപ്പെട്ട കൂടുതല്‍ രേഖകള്‍ മുഖ്യമന്ത്രി കൈമാറി.

2009 മെയ്‌ 11: ആവശ്യപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന്‌ ഗവര്‍ണറുടെ പത്രക്കുറിപ്പ്‌.

2009 മെയ്‌ 13: നിയമോപദേശം ചോര്‍ന്നതിന്‌ എ.ജി.യെ മന്ത്രിസഭായോഗത്തിലേക്ക്‌ വിളിച്ചുവരുത്തണമെന്ന്‌ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു. മന്ത്രിമാര്‍ അനുകൂലിച്ചില്ല.

2009 മെയ്‌ 20: എ.ജി.യുടെ നിയമോപദേശത്തെപ്പറ്റി ഗവര്‍ണര്‍ സി.ബി.ഐ.യുടെ മറുപടി തേടി.

2009 ജൂണ്‍ 1: പിണറായിയ്‌ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക്‌ സി.ബി.ഐ.യുടെ മറുപടി.

2009 ജൂണ്‍ 7: പ്രോസിക്യൂഷന്‌ ഗവര്‍ണറുടെ അനുമതി.

2009 ജഌവരി 21ന്‌ മുന്‍മന്ത്രിയെ പ്രതി ചേര്‍ക്കാന്‍ സിബിഐ ഗവര്‍ണ്ണറുടെ അഌമതി തേടി

ജൂണ്‍ 7ന്‌ പിണറായിയെ പ്രാസിക്യൂട്ട്‌ ചെയ്യാന്‍ ഗവര്‍ണ്ണര്‍ അഌമതി നല്‍കി

ജൂണ്‍ 11ന്‌ പിണറായി വിജയന്‍ ഉള്‍പ്പടെ ഒന്‍പത്‌ പേരെ പ്രതിചേര്‍ത്ത്‌ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

2012 ഡിസംബര്‍ 24ന്‌ വിചാരണ ഉടന്‍ ആരംഭിക്കണമെന്ന പിണറായിയുടെ ഹര്‍ജി തിരുവനന്തപുരം സിബിഐ കോടതി തള്ളി. പിണറായി ഹൈക്കോടതിയെ സമീപിച്ചു

ജൂണ്‍ 18- വിചാരണ ഉടന്‍ ആരംഭിക്കാനും വിടുതല്‍ ഹര്‍ജികള്‍ ആദ്യം പരിഗണിക്കാനും ഹൈക്കോടതി ഉത്തരവിട്ടു

2013 നവംബര്‍ 5ന്‌ പിണറായിയെ കുറ്റവിമുക്തനാക്കി

Top