കൊച്ചി: വിവാദമായ സോഷ്യൽ മീഡിയ ഹർത്താലിനെ കുറിച്ച് കൂടുതൽ തെളിവുകൾ പുറത്ത് !പൊലീസിനെക്കാള്‍ അംഗബലം നമുക്കുണ്ടെങ്കില്‍ എവിടേയും ഹര്‍ത്താല്‍ നടത്താമെന്ന് വാട്‌സ്ആപ്പ് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് പിടിയിലായ ഗ്രൂപ്പ് അഡ്മിന്‍മാരുടെ ശബ്ദസന്തേഷം. കഴിഞ്ഞദിവസം അറസ്റ്റിലായ അ്ചുപേരില്‍ നിന്ന് കൊല്ലം ഉഴകുന്ന് സ്വദേശിയായ അമര്‍നാഥാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതിനായ് വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി മേഖലാ തലത്തില്‍ പ്രവര്‍ത്തിക്കാനായിരുന്നു നിര്‍ദേശം.
ഏപ്രില്‍ പതിനാറിനാണ് വാട്‌സ് ആപ്പ് വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇതിന്റെ സൂത്രധാരന്‍മാരായി പൊലീസ് അറസ്റ്റ് ചെയ്തത് നെല്ലിവിള പുത്തന്‍വീട്ടില്‍ സുധീഷ്(22), നെയ്യാറ്റിന്‍കര ശ്രീലകം വീട്ടില്‍ ഗോകുല്‍ ശേഖര്‍(21), നെല്ലിവിളകുന്നുവിളവീട്ടില്‍ അഖില്‍ (23) തിരുവനന്തപുരം കുന്നപ്പുഴ സിറില്‍ നിവാസില്‍ എംജെ സിറില്‍ എന്നിവരേയാണ്. സ്വന്തം പ്രെൈഫല്‍ ഉപയോഗിച്ചാണ് ഇവര്‍ ഗ്രൂപ്പുണ്ടാക്കി പ്രത്യക്ഷപ്പെട്ടത്. ഇത് പൊലീസിന് സഹായകരമാകുകയും ചെയ്തു. പത്തു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കേസുകളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
ഹര്‍ത്താലിനു ശേഷവും കലാപം നടത്താന്‍ ഇവര്‍ ആഹ്വാനം ചെയ്തു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. പോലീസിനെക്കാള്‍ അംഗബലം നമുക്കുണ്ടെങ്കില്‍ എവിടെയും സമരം നടത്താമെന്നും പ്രവര്‍ത്തനം രണ്ടു മേഖലകളായി തിരിച്ചാല്‍ സുഗമമാക്കാം എന്നുമുള്ള അഡ്മിന്മാരുടെ ശബ്ദസന്ദേശം ഗ്രൂപ്പിലുണ്ട്. ഇപ്പോള്‍ മലബാറില്‍ മാത്രമാണ് സമരം വിജയിച്ചത്. ഇത് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനായിരുന്നു തീരുമാനം.
അമര്‍നാഥിന്റെ ആശയം മറ്റുള്ളവര്‍ ഏറ്റെടുക്കുകയായിരുന്നു. സുധീഷും അഖിലും അയല്‍വാസികളാണ്. മറ്റുള്ളവര്‍ തമ്മില്‍ നേരിട്ട് ബന്ധമില്ല. പ്ലസ്ടു തോറ്റ ഇവര്‍ സേ പരീക്ഷയ്ക്കുള്ള കേന്ദ്രത്തിലെ കൂട്ടുകാരുടെ ഫെയ്‌സ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്.അഖിലും സുധീഷും മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് നേരിട്ട് കണ്ടുമുട്ടിയതെന്നും പറയുന്നു. കത്വയിലെ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കണമെന്നും പ്രതിഷേധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഗ്രൂപ്പുണ്ടാക്കിയത്. ഇതിന്റെ ലിങ്ക് പ്രതികള്‍ ഫെയ്‌സ്ബുക്ക് വഴി ഷെയറുകയും ചെയ്തു.